Sunday 22 September 2019

*****മീര *****(കഥ)

*****മീര *****(കഥ)

ആദ്യമായാണ് ഉള്ളുപൊള്ളുന്ന വേദനയുമായി ഞാൻ വിമാനയാത്ര ചെയുന്നത്. നാലു മണിക്കൂർ നീണ്ട യാത്രയിലുടനീളമുള്ള ചിന്തകളിൽ അവൾ മാത്രമായിരുന്നു. എന്റേതെന്നു കരുതി ഞാൻ സ്നേഹിച്ചവൾ. ഒടുവിൽ ഒരു സ്നേഹചുംബനം പോലുമേകാതെ എന്നെ വിട്ടകന്നുപോയവൾ.

വെളുപ്പിനേ തിരിച്ച യാത്രയാണ്. റിയാദ് എയര്പോര്ട്ട് വിട്ട് വിമാനമുയരുമ്പോൾ സൂര്യനുദിച്ചിരുന്നില്ല.ഉറങ്ങാൻ കഴിയില്ലെന്നുറപ്പുണ്ടായിട്ടും കണ്ണുകളടച്ചു വെറുതെ ചാരിയിരുന്നു. മീരയുടെ ചിരിയുടെ,കരച്ചിലിന്റെ ,പരിഭവത്തിന്റെയൊക്കെ ശബ്ദം കാതുകളിൽ നിറഞ്ഞുനിന്നു. ഞാനറിയാതെ എന്റെ ഇടറിയ സ്വരം പുറത്തുവന്നുപോയി. "എന്റെ മീരാ,.ഇത്രവേഗം നീയെന്നെവിട്ടകന്നു  പോകുമെന്ന് കരുതിയില്ല." പെട്ടെന്ന് കണ്ണുതുറന്നു ചുറ്റും നോക്കി. ഇല്ല.ആരും കേട്ടില്ല. തൊട്ടടുത്തിരുന്ന യുവാവ് ഇയർ ഫോൺ ചെവിയിൽ വെച്ചു ഫോണിൽ ഏതോ സിനിമ കാണുകയാണ്. അതിനുമപ്പുറമിരിക്കുന്ന മധ്യവയസ്കൻ നല്ല ഉറക്കത്തിലാണ്.
അല്ലെങ്കിലും ഞാനിനി ആരെയാണ് ഭയക്കേണ്ടത്... ഭയപ്പെടേണ്ട നിമിഷങ്ങളൊക്കെ കഴിഞ്ഞുപോയി. ഇന്നലെ അഷ്‌റഫ് ഇക്കയുടെ ഫോൺ സന്ദേശമെത്തിയതോടെ എല്ലാ ഭയവും അവസാനിച്ചു.മീരയ്ക്ക് എന്തെങ്കിലും അപകടം നടന്നുകാണുമോ എന്നായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി ചിന്ത. അവൾ മരിച്ചുപോയെന്നറിഞ്ഞപ്പോൾ പിന്നെന്തു ഭയം. ഇനിയെനിക്ക് സ്വന്തം മരണത്തെപ്പോലും ഭയമില്ല.

സൂര്യപ്രഭയേറ്റ് മേഘങ്ങൾ സ്വർണ്ണവർണ്ണമായിരിക്കുന്നു. മറ്റേതൊരു യാത്രയിലും ഈ രംഗം ഞാൻ മതിയാവോളം ആസ്വദിക്കുമായിരുന്നു. മേഘങ്ങളെ തൊട്ടുതലോടികൊണ്ട് സഞ്ചരിക്കുമ്പോൾ മനസു നിറയെ നാടിന്റെ പച്ചപ്പിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷമായിരുന്നേനെ.പക്ഷേ ഈ യാത്ര വിഭിന്നമാണ്‌.

കൃത്യസമയത്തു തന്നേ ഫ്ളൈറ്റ് തിരുവന്തപുരം എയർപോർട്ടിൽ ലാൻഡ് ചെയ്തു. ബാഗേജ് പെട്ടെന്നുതന്നെ കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞു വന്നു. മീരയുടെ ഒരയൽവാസി എയർപോര്ട്ടിലിനുള്ളിൽ ജോലി ചെയുന്നുണ്ട്. അയാൾ ആദ്യംതന്നെ വന്നെന്നെ കണ്ടു. അവിടെത്തുടങ്ങി ആ ചോദ്യം ഒത്തിരിത്തവണ പലരിൽ നിന്നും കേട്ടു.
"മീരയുടേയും ശ്രീജന്റേയും സുഹൃത്താണോ?"
എല്ലാവരും  ചോദിക്കാനിടയുണ്ടെന്ന് പറഞ്ഞു അഷ്‌റഫ് ഇക്കാ പഠിപ്പിച്ചതുപോലെ തന്നെ എല്ലാം പറഞ്ഞൊപ്പിച്ചു.
"അതെ. ശ്രീജന്റെ കൂടെ ഓഫീസിൽ ജോലി ചെയുന്നു. അയാളെ അറിയാമെന്നല്ലാതെ മീരയെ വലിയ പരിചയമില്ല. ബോഡിയുടെ കൂടെ നിർബന്ധമായും ഒരാൾ നാട്ടിലേക്ക് വരണമായിരുന്നു. കമ്പനി നിയോഗിച്ചത് എന്നെയായിരുന്നു."
അങ്ങനെ മീരയുടെ കുടുംബാങ്ങൾക്കും
പരിചയക്കാർക്കുമിടയിൽ  ഞാൻ
ശ്രീജന്റെ വെറുമൊരു സഹപ്രവർത്തകനായി സ്വയം അവതരിപ്പിക്കപ്പെട്ടു.
യാഥാർഥത്തിൽ ശ്രീജനെ ഒരിക്കൽപ്പോലും നേരിട്ട്
കണ്ടിട്ടില്ലാത്ത അയാൾക്ക് അപരിചിതനായ ഒരു പ്രവാസി മാത്രമായിരുന്നു താൻ.

എയർപോർട്ടിൽ നിന്നും  ഞങ്ങളെ കൂട്ടികൊണ്ടുപോകാൻവന്ന മീരയുടെ വല്യച്ഛന്റെ മകനോട് സംസാരിക്കുമ്പോൾ സ്വരം ഇടറാതിരിക്കാനും കണ്ണുകൾ നിറയാതിരിക്കാനും പരമാവധി ശ്രദ്ധിച്ചു.
അയാളുടെ കാറിലിരുന്ന് പൊൻമുടിയിലെ മീരയുടെ വീടുവരെ യാത്ര ചെയാമായിരുന്നെങ്കിലും ഞാൻ പറഞ്ഞു.
"വേണ്ട,ശ്യാം. ഞാൻ ആംബുലൻസിൽ ഇരിക്കാം. എനിക്ക് കാറിലിരുന്നാൽ ഛർദിക്കാൻ തോന്നും. "

അവളുടെ എംബാം ചെയ്ത ശരീരത്തേയും വഹിച്ചുകൊണ്ട് ആംബുലൻസ് പൊന്മുടിയിലേക്ക് തിരിച്ചു. പെട്ടിയ്ക്ക് മുകളിൽ മുഖമമർത്തി ഞാൻ ചുംബിച്ചു. ഒരിക്കലെങ്കിലും എന്റെ മീരയുടെ ചുവന്നുതുടുത്ത ചുണ്ടുകളിൽ ചുംബിക്കണമെന്ന മോഹം,അവളെപ്രതി നെയ്തുകൂട്ടിയ മറ്റുപല സ്വപ്നങ്ങൾക്കുമൊപ്പം ആ മഞ്ഞപ്പെട്ടിക്കുള്ളിൽ ആരോ കെട്ടിപ്പൂട്ടി വെച്ചുകഴിഞ്ഞിരുന്നു...
മീരയ്‌ക്കൊപ്പം ആംബുലൻസിൽ യാത്ര ചെയ്യാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്യാമിന് അതിനുള്ള ധൈര്യമില്ലായിരുന്നിരിക്കണം. അതേതായാലും നന്നായി. എനിക്കും എന്റെ മീരയ്ക്കും ഒന്നര മണിക്കൂർ ഒരു ആംബുലസിന്റെ പിൻഭാഗത്തു ഒരുമിച്ച് സമയം ചെലവഴിക്കാനായല്ലോ. പെട്ടിതുറന്ന് അവളെ ഒരുനോക്ക് കാണണമെന്നുതോന്നിയെങ്കിലും അതത്ര  പ്രയോഗികമായിരുന്നില്ല.
ഉണങ്ങിവരണ്ട എന്റെ പ്രതീക്ഷകൾക്കുമീതെ ദാഹജലം തളിക്കാൻ വന്നെത്തിയെന്നു വിശ്വസിച്ചിരുന്ന എന്റെ മീരയിനി ഇല്ലെന്നോർത്തപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.

അവളുടെ വീട്ടിൽ എല്ലാം തയാറായിരുന്നു. ആംബുലൻസ് ഡോർ തുറന്നു ആരൊക്കെയോ ചേർന്ന് അവളെ ഉയർത്തികൊണ്ടുപോകുംവരെ ഞാൻ അങ്ങനെ തന്നെയിരുന്നു. ശ്യാം വിളിച്ചു.
"നന്ദേട്ടൻ ഇറങ്ങുന്നില്ലേ?" പെട്ടെന്നു സ്ഥലകാലബോധം വന്നതുപോലെ  ഞാൻ എഴുന്നേറ്റു. ആർക്കും എന്നെ പിടികൊടുക്കരുതെന്ന ദൃഢനിശ്ചയവുമായി ഇറങ്ങി നടന്നു ശ്യാമിനൊപ്പം.
പിന്നീട് അവസാനമായി ഒരിക്കൽക്കൂടി ഞാൻ എന്റെ മീരയുടെ മുഖം കണ്ടു. കണ്ണടച്ചുറങ്ങികിടക്കുന്നതായേ തോന്നിയുള്ളൂ. ചടങ്ങുകൾ പെട്ടെന്നു നടത്തി ശരീരം വീടിനുപിൻഭാഗത്തെ ചിതയിലേക്കെടുത്തു.അന്നേരംവരെ ഞാൻ വീടിന്റെ ഉമ്മറത്തെ ചുവരിൽനോടു ചേർന്ന് നിൽക്കുകയായിരുന്നു.


ആളുകൾ ഒഴിയാൻ തുടങ്ങിയപ്പോൾ വീണ്ടും ശ്യാം അരികിലെത്തി കുളിച്ചൊന്ന് ഫ്രഷ് ആകണ്ടേയെന്നു ചോദിച്ചു. അതേന്നു പറഞ്ഞു അയാളെ പിൻതുടർന്നു വീടിനുള്ളിലേക്ക് കയറി. മീരയുടെ അച്ഛനമ്മമാർ താമസിച്ചിരുന്ന ആ വീട് അത്ര വലുതായിരുന്നില്ല.
ശ്യാം പറഞ്ഞു. "ബുദ്ധിമുട്ടില്ലെങ്കിൽ മീരേച്ചിയുടെ മുറി ഉപയോഗിക്കുമോ? ബാക്കി രണ്ടു മുറികളിലും നിറയെ സ്ത്രീകളാണ്. നന്ദേട്ടന് അത് കൂടുതൽ അസൗകര്യമാകും."
മനസുകൊണ്ട് ഞാൻ ആഗ്രഹിച്ചത് അതുതന്നെയാണെന്ന് അയാൾ അറിഞ്ഞില്ല. അത്യധികം  ആകാംക്ഷയോടെ ഞാനാ മുറിക്കുള്ളിലേക്ക് കയറി. എന്റെ മീര അവളുടെ കൗമാരവും യൗവനത്തിന്റെ ആദ്യപകുതിയും ചെലവഴിച്ച മുറി. എന്തോ അവളെന്നെവിട്ട് യാത്രയായെന്നുള്ള തോന്നൽ പതിയെ അകന്നുപോകുന്നതുപോലെ തോന്നി. ശ്യാം മുറിയുടെ വാതിൽ ചേർത്തടച്ച് പുറത്തേക്കുപോയെന്നു മനസിലായി. ഭിത്തിയിൽ തൂക്കിയിട്ടിരുന്ന രണ്ടു ചിത്രങ്ങൾ ഞാൻ ശ്രദ്ധിച്ചു. ഒന്ന് എന്റെ കഥ എന്ന പുസ്തകത്തിന്റെ പുറംചട്ടയിലെ കമലാദാസിന്റെ ഫോട്ടോ. ആ ഫോട്ടോയ്ക്ക് ഒരു വശ്യതയുണ്ടായിരുന്നു. രണ്ടാമത്തേത് മീരയുടെ അതേപ്രായത്തിലുള്ള ഏകദേശം അതേ വേഷവിധാനത്തിലുള്ള മറ്റൊരു ചിത്രം. മീര പറഞ്ഞതോർക്കുന്നു. അവൾ ഇടയ്ക്കിടെ ഈ രണ്ടു ചിത്രങ്ങളിലും മാറിമാറി നോക്കി സംസാരിക്കുമായിരുന്നത്രെ. ആമി എന്നു സ്നേഹത്തോടെ വിളിച്ചുകൊണ്ട് അവളുടെ പ്രിയപ്പെട്ട മാധവിക്കുട്ടിയോട് പരിഭവങ്ങൾ പറയുമായിരുന്നത്രേ .യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ക്‌ളാസ് കഴിഞ്ഞു ബേക്കറി ജങ്ഷനിലുള്ള ബസ്സ്റ്റോപ്പിലേക്ക് നടന്നുപോകുമ്പോൾ ആമിയെ ഖബറടക്കിയ പള്ളിയുടെ പിൻവശത്തെ മതിലിനോട് ചേർന്നുനിന്ന് അവരോട് സംവദിക്കാൻ ശ്രമിച്ചിരുന്നത്രേ. ആദ്യമൊക്കെ മീരയുടെ ഇത്തരം വർത്തമാനങ്ങൾ തനിക്ക് ദഹിച്ചിരുന്നില്ല. അവളെ പണ്ടത്തെ ,സ്‌കൂൾ സമയത്തെ പാവാടക്കാരിയായ നിഷ്കളങ്കയായ സുന്ദരിയായി കാണാനേ എനിക്കാകുമായിരുന്നുള്ളൂ. അവൾ വളർന്നതും നല്ലൊരു വായനക്കാരിയായതുമൊന്നും ഉൾക്കൊള്ളാനും മനസിനെ പാകപ്പെടുത്തിയെടുക്കാനും കുറേ സമയമെടുത്തു. അല്ലെങ്കിലും ധാരാളം സമയമുണ്ടായിരുന്നല്ലോ എനിക്കും അവൾക്കും!

ആദ്യമായി അവളുടെ ഫോണിലേക്ക് എന്റെ കോൾ നമ്പർ മാറിച്ചെന്ന ദിവസത്തെപ്പറ്റി ഓർക്കുമ്പോൾ അത്ഭുതമാണ്. കെട്ടുപോകും മുമ്പ് ഒരിത്തിരി എണ്ണയാകാൻ എനിക്കുകഴിഞ്ഞതോർത്ത് ഇപ്പോൾ ഉള്ളിലെവിടെയോ ഒരാശ്വാസം തോന്നുന്നുണ്ടോ എന്നുപോലും സംശയം. ആ സ്വരം ഒരു വലിയ ഇടവേളയ്ക്കു ശേഷം യാദൃശ്ചികമായിക്കേട്ടപ്പോൾ ഹൃദയമിടുപ്പ് കൂടി. തന്റെ ആരോ ആണ് മറുഭാഗത്തെ "റോങ് നമ്പർ"എന്നുപറഞ്ഞു കട്ട് ചെയ്ത സ്ത്രീ എന്നൊരു തോന്നൽ. പക്ഷേ
 വീണ്ടും വിളിക്കാൻ മനസുവന്നില്ല. അമ്മയുടെ മരണവാർത്ത തേടിവന്നിട്ട് അധികംദിവസമായിട്ടില്ലായിരുന്നു. നാട്ടിൽ ,വീട്ടിൽ സ്വന്തമെന്നു പറയാൻ ആകെയുള്ള അമ്മകൂടി നഷ്ടപ്പെട്ട സങ്കടത്തിൽ മനസാകെ കലങ്ങിയിരുന്നു. അതുകൊണ്ടുതന്നെ റോങ് നമ്പർ എന്ന നമ്പറുമായി പെണ്ണുങ്ങളെ ഫോൺ വഴി വളയ്ക്കാൻ നടക്കുന്ന വഷളൻ എന്ന വര്ത്തമാനം മറുതലയ്ക്കൽ നിന്നും കേൾക്കാൻ ഇഷ്ടപ്പെടാത്തതുകൊണ്ടുമാത്രം മനസിനെ നിയന്ത്രിച്ചുനിർത്തി.

 പക്ഷേ അന്നുറക്കത്തിൽ ഞാൻ മീരയെ സ്വപ്നം കാണുകയുണ്ടായി. അവളുടെ വിടർന്ന കണ്ണുകളും വശ്യമായ പുഞ്ചിരിയും. ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്നു.ആ ദിവസം പകൽ മുഴുവൻ പൊന്മുടിയിലെ സ്‌കൂളിൽ നിന്നും അച്ഛന് സ്ഥലംമാറ്റം കിട്ടി നമ്മുടെ സ്വന്തം നാടായ മാവേലിക്കരയ്ക്ക് പോകുന്നതുവരെ എല്ലാ ദിവസവും നേരിട്ട് കാണാറുണ്ടായിരുന്ന ,ഉള്ളിൽ ഒരു കടലോളം ഇഷ്ടം തോന്നിയിരുന്ന മീര എന്ന ആ പെൺകുട്ടിയെപ്പറ്റി ഓർത്തു. എന്തോ ഒരുൾവിളിപോലെ മീരയുടെ സ്വരമാണോ ആ ഫോണിൽ കേട്ടതെന്ന ചോദ്യം സ്വയം ആവർത്തിച്ചുചോദിച്ചുകൊണ്ടിരുന്നു.ഒടുവിൽ
രണ്ടും കൽപ്പിച്ച് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഞാൻ അവളുടെ നമ്പറിൽ വീണ്ടും വിളിച്ചു. ഇത്തവണ പക്ഷേ അബ്ദുൽ ആണോ എന്നല്ല പകരം. "നിങ്ങളുടെ പേര് മീരയെന്നാണോ.?" എന്നാണ്  ചോദിച്ചത്.  അവൾ അപ്പോൾ അതെയെന്നോ അല്ലെന്നോ പറയാതെ,"ഇതാരാണെന്നു പറയൂ ,എന്റെ നമ്പർ തനിക്കാരു തന്നു?" എന്നുചോദിച്ചു..അപ്പോൾ അതിനുള്ള ഉത്തരം കൃത്യമായി പറയാനെനിക്ക് കഴിഞ്ഞില്ല. ഭയന്നപോലെതന്നെ അവൾ തെറ്റിദ്ധരിച്ചുകാണുമെന്ന ജാള്യതയിൽ ഫോൺ വെച്ചു. പിന്നെ രണ്ടു ദിവസം വല്ലാത്ത വിഷമമായിരുന്നു. അതിനിടയിലും പക്ഷേ മീരയുടെ സ്വരം ഞാൻ തിരിച്ചറിഞ്ഞു എന്നുള്ള സന്തോഷം ഉള്ളിലുണ്ടായിരുന്നു. ഏകദേശം പതിനാലുവര്ഷമായിക്കാണും മീരയും താനും പിരിഞ്ഞിട്ട്. പൊൻ‌മുടിയിൽ കോടമഞ്ഞിറങ്ങുന്ന പലദിവസങ്ങളിലും സ്‌കൂൾ നേരത്തേ
വിടുമ്പോൾ അവളുടെ കൈപിടിച്ചു മലയിറങ്ങിയിട്ടുണ്ട്. അവളുടെ നന്ദാ എന്ന വിളിയിൽ കോടമഞ്ഞിന്റെ തണുപ്പ് വിട്ടകന്നു ശരീരമാകെ ചൂട് പടർന്നിട്ടുണ്ട് .അതൊരിക്കലും അവളറിഞ്ഞിരുന്നില്ലെന്നുമാത്രം. മാവേലിക്കരയിലേക്ക് പോയിക്കഴിഞ്ഞു ജീവിതമാകെ മാറിമറിഞ്ഞു. ആഗ്രഹിച്ചിട്ടും പിന്നീട് തിരിച്ചു മലകയറാൻ കഴിഞ്ഞില്ല. എല്ലാം ഒത്തുവന്നപ്പോഴേക്കും മീര ആലപ്പുഴക്കാരൻ ഒരു ശ്രീജന് സ്വന്തമായിക്കഴിഞ്ഞിരുന്നു. അവളെ ഒരിക്കലും വിളിച്ചുസംസാരിച്ചിരുന്നില്ലെങ്കിലും പൊന്മുടിയിലെ ചില ബന്ധങ്ങൾവഴി ഞാൻ മീരയുടെ വിവരം അറിഞ്ഞിരുന്നു. സ്വന്തമാക്കപ്പെട്ടാൽ മനസിലെ പ്രണയം മരിച്ചുപോകുമെന്ന ആശ്വാസപ്പെടലിൽ പിന്നെ മീര ഒരു നഷ്ടപ്രണയമായി ആളൊഴിഞ്ഞു കിടന്ന മനസിന്റെ  നല്ലൊരു ഭാഗത്തു പ്രതിഷ്ഠിക്കപ്പെട്ടു. ആ മീരയുടെ സ്വരമാണ് ഇത്രവേഗം തനിക്ക് തിരിച്ചറിയാനായത്. എങ്കിലും വീണ്ടുമോർത്തപ്പോൾ  വല്ലാത്ത ജാള്യത. വീണ്ടും വിളിക്കേണ്ടിയിരുന്നില്ല എന്നുതോന്നി.

കോടമഞ്ഞുള്ളപ്പോൾ പൊൻ‌മുടിയിൽ ഒരു മീറ്റർ അകലെ നിൽക്കുന്നവരെപ്പോലും കാണാൻ സാധിക്കില്ല. കുറച്ചകലെമാറിനിന്ന് "നന്ദാ..." എന്നവൾ വിളിക്കുമ്പോൾ സ്വരം മാത്രം കേട്ട് അവളുടെ കൈകളിലേക്ക് ക്രിക്കറ്റ് ബോൾ ഉന്നംതെറ്റാതെ എറിഞ്ഞു കളിക്കുമായിരുന്നു പണ്ട് . അന്നൊക്കെ അവൾ ചോദിച്ചിരുന്നു. "ഇതെങ്ങനെ സാധിക്കുന്നു? ഈ മഞ്ഞിൽ നിനക്കെങ്ങനെ എന്നെ കാണാൻ സാധിക്കുന്നു?' എന്നൊക്കെ. അവളുടെ സ്വരം അത്രമേൽ ഹൃദയത്തിൽ പതിപ്പിച്ചിരുന്നതുകൊണ്ടാകണം അങ്ങനെ ഒരു ആകസ്മികമായ ഫോൺ വിളിയിൽ തികച്ചും അപ്രതീക്ഷിതമായി എനിക്കെന്റെ മീരയെ കണ്ടെത്താനായത്.

രണ്ടുദിവസങ്ങൾക്കു ശേഷം മീരയുടെ നമ്പറിൽനിന്നും എനിക്കൊരു കോൾ വന്നു.
"നന്ദാ...നീയെങ്ങനെയാടാ എന്നെ കണ്ടുപിടിച്ചത്? ശ്രീജന്റെ പേരിലുള്ള ഈ നമ്പറിൽ ഒരിക്കലും ആരും എന്നെ അന്വേഷിച്ചു വിളിച്ചിട്ടില്ല. ഇതെന്ത് അത്ഭുതമാണ്?"

അത്ഭുതമത്രയും എനിക്കായിരുന്നു. അവൾക്ക്,അതായത് എന്റെ മീരയ്ക്ക്  എന്നെ മനസിലായിരിക്കുന്നു. പേര് പറയാതെ ഏതാനും വാചകങ്ങൾ മാത്രം പറഞ്ഞൊപ്പിച്ച് ഫോൺ വെച്ചിട്ടും അവൾക്കെന്നെ മനസിലായിരിക്കുന്നു!

"മീര, ഞാൻ തന്നെ വിളിച്ചതായിരുന്നില്ല. എന്റെ ഒരു സുഹൃത്തിന്റെ നമ്പറിലേക്ക് വിളിച്ചപ്പോൾ നമ്പർ തെറ്റി ആ കോൾ തന്നെത്തേടി വരികയായിരുന്നു.ഇതൊരു നിയോഗമാണ്.ഈശ്വരൻ എന്തൊക്കെയാണ് കരുതിവെച്ചിരിക്കുന്നതെന്ന് നമുക്കറിയില്ലല്ലോ!"

കുറച്ചുസമയത്തെ മൗനത്തിനു ശേഷം  ചോദിച്ചു.
 "മീര...തനിക്ക് സുഖമല്ലേ?"
അതിനുള്ള മറുപടിയും ഒരു നീണ്ട മൗനമായിരുന്നു.പിന്നീട് ഒന്നും ചോദിയ്ക്കാൻ എനിക്കായില്ല.
ഇനി വിളിക്കുമെന്നോ ഇല്ലെന്നോ പറയാതെ അവൾ ഫോൺ വെച്ചു.

പക്ഷേ അധികം വൈകാതെ വീണ്ടും അവളുടെ വിളികൾ എന്നെത്തേടിയെത്തി. റിയാദിലെ ഒരു ഫ്ലാറ്റിൽ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ അവൾ അനുഭവിക്കുന്ന ക്രൂരമായ പീഡനത്തിന്റെ കഥകൾ ഓരോന്നായി എന്നിലേക്ക് ഒഴുകിയെത്തി. അതെന്റെ ഹൃദയത്തെ വെന്തെരിച്ചുകൊണ്ടിരുന്നു. റിയാദിൽ നിന്നും ഏറെ അകലെയുള്ള അബ്ബ നഗരത്തിലായിരുന്നു എന്റെ ജോലി. ശ്രീജൻ എന്ന മീരയുടെ ഭർത്താവിൽ നിന്നും അവൾ അനുഭവിച്ച പീഡകൾ വിവരിക്കുമ്പോൾ അവളൊരിക്കലും വിതുമ്പിയതുപോലുമില്ല.

"എന്നെങ്കിലും അയാളെന്നെ നാട്ടിലേക്ക് കൊണ്ടുപോകുമല്ലോ നന്ദാ.പിന്നെ ഞാൻ തിരിച്ചുവരില്ല. ഈ മണ്ണിലേക്കും അയാളുടെ ജീവിതത്തിലേക്കും"
  ഞാനോർത്തു "ഒരാളെങ്ങനെയാണ് പുറമേ മാന്യനും ദയാലുവും അടച്ചിട്ട മുറിക്കുള്ളിൽ മൃഗതുല്യനുമാകുന്നത്!" തുടർന്ന് ഞാൻ അത്തരത്തിലുള്ള സ്വഭാവവൈകൃതങ്ങളെ പറ്റി നെഞ്ചിടിപ്പോടെ മനസിലാക്കി.


ഞാൻ മീരയിൽ എന്റെ അമ്മയെ, പെങ്ങളെ , കൂട്ടുകാരിയെ,ഭാര്യയെ ഒക്കെ കണ്ടു. പക്ഷേ അവളോടൊരിക്കലും ചോദിച്ചില്ല ആ ജയിലിൽ നിന്നും നിന്നെ മോചിപ്പിക്കട്ടേയെന്ന്. സൗദി പോലുള്ള ഒരു രാജ്യത്തു ,ഇത്ര അകലെ ജീവിക്കുന്ന എനിക്ക് എന്തെങ്കിലും ചെയ്യാനാകുമായിരുന്നോ എന്നുകൂടി എനിക്കറിയില്ല. അന്നും ഇന്നും.
പക്ഷേ,ഒടുവിൽ അത് സംഭവിച്ചു.ശ്രീജന്റെ കൈകൾകൊണ്ടു തന്നെ അവൾ അവസാനിച്ചു. പോസ്റ്റുമാർട്ടറിപ്പോർട്ട് പ്രകാരം മരണകാരണം തലയുടെ പിൻഭാഗത്തേറ്റ ആഘാതമായിരുന്നു. അവളുടെ ശരീരത്തിൽ മരണകാരണമല്ലെങ്കിലും നൂറോളം ഉണങ്ങാത്ത മുറിവുകൾ ഉണ്ടായിരുന്നത്രെ! അതൊന്നും ഒരൊറ്റ ദിവസത്തിൽ ഉണ്ടായതായിരുന്നില്ലെന്നത് അതറിഞ്ഞ എല്ലാവരേയും വേദനിപ്പിച്ച ഒരു സത്യമായിരുന്നു .

 മീരയുടെ ഭാവം കുറേയേറെ ദിവസങ്ങൾകൊണ്ട് മാറുന്നതായി തോന്നിയിരുന്നു.അതിൽ എവിടെയൊക്കെയോ ആശ്വാസത്തിന്റെ നേർത്ത ഒരു പാളിയുണ്ടായിരുന്നു. അതിനുള്ള കാരണം ഞാൻ തന്നെയായിരുന്നെന്നു എനിക്കുറപ്പായിരുന്നു. ശരീരത്തിന് ഓരോ രാത്രിയിലുമേൽക്കുന്ന മുറിവുകൾ പകൽ സമയത്തെ ചില സംഭാഷങ്ങൾ കൊണ്ടുമറക്കാൻ അവൾ ശ്രമിച്ചിരുന്നതായി തോന്നി. പക്ഷേ,ഒരിക്കലും അവളെന്നോടുള്ള സ്നേഹം തുറന്നുസമ്മതിച്ചില്ല.ഒരുറപ്പും എനിക്ക് തന്നില്ല.

 "നന്ദാ,എന്റെ ഭാവി എന്തായിതീരുമെന്നു എനിക്കൊരുറപ്പുമില്ല.അപ്പോളെങ്ങനെ നിനക്ക് ഞാനെന്തെങ്കിലും വാഗ്ദാനം നൽകും ?. എന്റെയീ സ്നേഹംപോലും നീയൊരു മിഥ്യയായി കരുതുക. സ്വപ്നംപോലെ പോയ്മറയുന്ന കാലമാണിതെന്നു നീ എന്നെങ്കിലും തിരിച്ചറിയും"
അതേ,ഒരു സ്വപ്നംപോലെ എന്റെ മീര പോയിമറഞ്ഞു.

ശ്രീജൻ എന്ന അതിവിദഗ്ധനായ കമ്പ്യൂട്ടർ എൻജിനീയർ സ്വന്തം ഭാര്യയെ അയൽവാസികളിൽ നിന്നുപോലും ഒളിപ്പിച്ചുനിർത്തി,ഓരോ രാത്രികളിലും അവളെ മുറിവേൽപ്പിച്ചു സന്തോഷിച്ചത് എന്തിനാണെന്നുള്ളതിനുള്ള ഉത്തരം ആ രാജ്യത്തെ പോലീസിനും നിയമത്തിനുംപോലും കണ്ടെത്താനായില്ല.സഹചര്യതെളിവുകൾ പൂർണ്ണമായും എതിരായതുകൊണ്ടുകൂടിയാകണം അയാൾ പക്ഷേ കുറ്റമേറ്റുപറഞ്ഞിരുന്നു.പോലീസിനു ഒന്നുമാത്രം വളരെ എളുപ്പത്തിൽ കണ്ടെത്താനായി,ഐ .എസ്.ഡി  കോളുകൾ ബ്ലോക്ക് ചെയ്ത ശ്രീജന്റെ പേരിലുള്ള ഒരു സിമ്മിൽ നിന്നും അബ്ബയിലുള്ള ഒരു മലയാളിയോട് ആരോ സ്ഥിരമായി സംസാരിക്കുന്നുണ്ടായിരുന്നു. അയാളെ വിളിച്ചു മീരയുടെ മരണവാർത്ത പറഞ്ഞപ്പോൾ അയാൾ ഫോണിലൂടെ ഏങ്ങലടിച്ചുകരയുന്നുണ്ടായിരുന്നെന്ന് അഷറഫ്‌ ഇക്കയോട് അന്വേഷണ ഉദ്ദ്യോഗദ്ധർ പറഞ്ഞത്രേ. ബോഡിയുടെ ഒപ്പം പോകാമോ എന്ന് എംബാമിങ് നടപടികളൊക്കെ വേഗത്തിലാക്കാൻ സഹായിക്കുന്ന ദൈവതുല്യനായ ആ മനുഷ്യൻ ചോദിച്ചപ്പോൾ, "വേണമെങ്കിൽ അവൾക്കുവേണ്ടി മരിക്കാനും ഞാൻ തയ്യാറാണ് " എന്നുപറഞ്ഞ് റിയാദിലേക്ക് വിമാനം കയറിയപ്പോൾ മനസ്സിൽ മീരയുടെ സ്വരം നിറഞ്ഞുനിന്നു.വല്ലപ്പോഴുമെങ്കിലും കേട്ടിരുന്ന അവളുടെ ചിരിയുടെ മുഴക്കവും.

ഒടുവിൽ പൊന്മുടിയിലെ വീട്ടിൽ അവളുടെ കിടക്കയിൽ കിടന്ന് ചെറുതായൊന്നു മയങ്ങിയപ്പോൾ അവളെന്റെ സ്വപ്നത്തിൽ ഒരു മാലാഖയായി വന്നു.അപ്പോൾ അവളുടെ ശരീരത്തിൽ മുറിപ്പാടുകളൊന്നുമുണ്ടായിരുന്നില്ല. അതിസുന്ദരിയായ ആ  മാലാഖ വശ്യമായൊന്നു പുഞ്ചിരിച്ചുകൊണ്ട്‌ മേഘങ്ങൾക്കിടയിലേക്ക് മറഞ്ഞുപോയി.എന്റെ സ്വപ്നവും.


*****************************************************************************************************************************************

വൃന്ദാ അഭി ശിവൻ
31മെയ് 2019

പിൻകുറിപ്പ് :ഒ .എം അബൂബക്കർ എഴുതിയ മരണപുസ്തകത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. വിദേശിയായ ഒരു വനിത UAE യിൽ വെച്ചു തന്റെ ഭർത്താവിനാൽ കൊല്ലപ്പെടുന്നു .അയാൾ കുറ്റമേറ്റെടുക്കുന്നു . എന്നാൽ ശരീരം നാട്ടിലേക്ക് അയച്ചപ്പോൾ കൂടെപ്പോകാൻ തയാറായത് അവരുടെ കാമുകൻ മാത്രമായിരുന്നു.സമൂഹം കുറ്റപ്പെടുത്തുമെന്നറിഞ്ഞിട്ടും അവളുടെ ശരീരവും കൊണ്ട് വിമാനമേറാൻ അയാളെ പ്രേരിപ്പിച്ചത് എത്ര ദിവ്യമായ സ്നേഹമാകുമെന്ന് ശ്രീ അഷറഫ് താമരശ്ശേരിയെപ്പോലെ ഞാനുമേറെ ആലോചിച്ചു.ഒടുവിൽ കേരളത്തിന്റേയും സൗദിയുടെയും പശ്‌ചാത്തലത്തിൽ ഒരു കഥ വിടർന്നു . ആ സ്ത്രീയ്ക്കും അവളെ സ്നേഹിച്ച പുരുഷനും പിന്നെ ശ്രീ അഷ്‌റഫ് താമരശേരിക്കും  പൂർണ്ണമായും സ്വന്തമെന്നവകാശപ്പെടാനാകാത്ത എന്റെ ഈ കഥ സമർപ്പിക്കുന്നു.നന്ദി.

Saturday 21 July 2018

ശ്രദ്ധാഞ്ജലി

ചിലരുടെവിയോഗം ജീവിതത്തിൽ നികത്താനാകാത്ത വിടവ് സൃഷ്ടിയ്ക്കും.എന്നിരുന്നാലും മരണാനന്തര ജീവിതത്തിൽ അത്രമേൽ വിശ്വാസമില്ലാത്തവർ പോലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിനായി കൊതിയ്ക്കും..നമുക്ക് അപ്രാപ്യമായ ആ ലോകത്തിരുന്നു അവർ നമ്മെ വീക്ഷിക്കുമെന്നു വെറുതേയങ്ങ് ആശിക്കും.അത്തരം ആഗ്രഹമാണ് എന്റെ സാറിനെപ്പറ്റി ഓർക്കുമ്പോഴൊക്കെ മനസിൽ നിറയുന്നത്.കിളിമാനൂർ നിവാസികൾക്ക് സുപരിചിതനായ അദ്ധ്യാപകൻ "തുളസീദാസ്".അദ്ദേഹമെനിക്കു വെറുമൊരു സാർ മാത്രമായിരുന്നില്ല.പിതൃതുല്യനെന്നോ, ഈശ്വരനിലേക്കുള്ള വീചിയിൽ വെളിച്ചമായി നിറഞ്ഞ, നിറയുന്ന, ഇനിയെന്നും നിറയേണ്ട മഹത് വ്യക്തി എന്നൊക്കെപ്പറഞ്ഞാൽ....വാക്കുകൾ മതിയായി ലഭ്യമാകുന്നില്ലെന്നു സൂചിപ്പിക്കുന്നതാവും നല്ലത്..

യു.പി.സ്കൂൾ പഠനം അവസാനിച്ചു ടൗൺ യു. പി സ്കൂൾ എന്ന ഞങ്ങളുടെ സ്വന്തം വിദ്യാലയത്തിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് ഏഴാം ക്ലാസ് ടീച്ചറായി സദാ പുഞ്ചിരിക്കുന്ന മുഖവും അതിലുപരി നന്മ നിറഞ്ഞ മനസുമായി അദ്ദേഹം കടന്നു വന്നു.ഒരു അദ്ധ്യാപകൻ എങ്ങനെയായിരിക്കണമെന്ന് കാണിച്ചു തന്നു. സ്വന്തം മക്കളായി കരുതി ഞങ്ങളെ സ്നേഹിച്ചു."മക്കളേ.." എന്ന് മനസ്സിൽ തൊട്ടു വിളിച്ചു.പാഠ്യേതര വിഷയങ്ങളിൽ ഓരോ കുട്ടിയുടേയും കഴിവുകൾ മനസിലാക്കി അവയെ പരിപോഷിപ്പിക്കാനുള്ള വിത്തുകൾ പാകി....ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന ആശയത്തെ കലർപ്പ് ചേർക്കാതെ വിദ്യാലങ്ങളിലേക്കു എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി.
ലാഭേശ്ചയേതുമില്ലാതെയുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികൾ കണ്ടു വളർന്ന എന്റെയുള്ളിൽ ആ മനുഷ്യൻ ഈശ്വരസ്വരൂപനാണ്.നോട്ടുപുസ്തകത്തിൽ കുറിച്ചിട്ട വരികൾ കണ്ടുപിടിച്ച കൂട്ടുകാരുടെ പരിഹാസത്തിൽ വിഷമിച്ചു നിന്ന ആ പതിനൊന്നു വയസുകാരിയ്ക്ക് അക്ഷരത്തിന്റെ, വായനയുടെ മാഹാത്മ്യം പറഞ്ഞു മനസിലാക്കി തന്ന മനുഷ്യൻ.
കറുത്ത ബോർഡിന് മുന്നിലായി ജീർണിച്ച തടിമേശയ്ക്കരികിലായി സാറിന്റെ ഓരം ചേർന്ന്നിന്ന് അതൊക്കെ ശ്രവിക്കുന്നത് ഓർമ്മയിലിപ്പോഴും സൂക്ഷിച്ചു വെയ്ക്കുന്നു.വലിയ സ്കൂളിലേക്കുള്ള പറിച്ചു നടലിൽ വേരുറയ്ക്കാൻ മടിച്ചു നിന്ന ചെടിയിലേക്ക് ആശ്വാസത്തിന്റെ അമൃതജലമായി സാറുമായുള്ള ഫോൺ സംഭാഷണങ്ങൾ മാറുകയായിരിന്നു.പുതിയ ലോകവുമായി പൊരുത്തപ്പെട്ടപ്പോഴും ജീവിതത്തിന്റെ മറ്റെല്ലാ സുപ്രധാന ഘട്ടങ്ങളിലും ഗുരുസ്ഥാനീയനായി അനുഗ്രഹം വാങ്ങിയത് അദ്ദേഹത്തിൽ നിന്നായിരുന്നു.
എസ് .എസ്.എൽ .സി. പരീക്ഷാഫലം വിളിച്ചറിയിറിച്ചപ്പോഴാണ് തിരുവനന്തപുരം ആയുർവേദാശുപത്രീൽ നടുവേദനയെത്തുടർന്ന് ചികിത്സയിലാണെന്നറിഞ്ഞത്.എത്രയും പെട്ടെന്നുതന്നെ സാറിനരികിലെത്തി."മക്കളേ,നല്ല മാർക്കുവാങ്ങി പാസായിട്ട് ഒരു മിഠായിപ്പോലും വാങ്ങിത്തരാൻ സാറിനു പറ്റിയില്ലല്ലോ" എന്നുപറഞ്ഞു വേദനയിലും വിരിയുന്ന ചിരി സമ്മാനിച്ചു.എന്നെയും കൂടെക്കൂട്ടിച്ചെന്ന ടീച്ചറിനോട് " ഈ കിലുക്കാംപെട്ടിക്കിതെന്തുപറ്റി ടീച്ചറേ ഒന്നും മിണ്ടുന്നില്ലല്ലോ"എന്നു പരിഭവം പറഞ്ഞു.സാറിന്റെ കിലുക്കാംപെട്ടിയ്ക്ക് താങ്ങാനാകാത്ത വേദനയായിരുന്നു ആ രൂപമെന്നു പറയാതെതന്നെ മനസിലാക്കീട്ടാകണം തുടർന്നു വേണ്ടിവന്ന ശാസ്ത്രക്രിയയ്ക്കു ശേഷം ഇനിയൊരിക്കലും കാലുകൾ സ്വയം ചലിപ്പിക്കാൻ തനിക്കാവില്ലെന്ന് മനസിലാക്കിയ അദ്ദേഹം ആ വിവരം എന്നിൽനിന്നും മറച്ചുവയ്ക്കാൻ ചുറ്റുമുള്ളവരോട് ആവശ്യപ്പെട്ടത്.എങ്കിലും ചില സത്യങ്ങൾ എക്കാലവും മൂടിവയ്ക്കാൻ ചിലർക്കാവില്ലല്ലോ!
തുടർന്നുള്ള എട്ടിലധികം വർഷങ്ങൾ . അന്നോളം ഞാൻ അപ്രാധാന്യത്തോടെ സമീപിച്ചിരുന്നു അദ്ദേഹഹത്തിന്റെ കുടുംബാംഗങ്ങൾ എന്റെ മനസ്സിനെ അത്രമേൽ സ്വാധീനിച്ച നീണ്ട കാലഘട്ടം. മനസ്സിന്റെയും ശരീരത്തിന്റെയും പരിചരണമേറ്റെടുത്ത് തന്റെ നല്ലപാതിയെ ജീവനും ജീവിതവുമായിത്തന്നെ തുടർന്നും സമീപിച്ച ശകുന്തള ടീച്ചർ. ടീച്ചറെന്നോ ആന്റിയെന്നോ അമ്മയെന്നോ ഞാൻ വിളിക്കുന്ന ആ അത്ഭുതവനിത അദ്ദേഹത്തിന് തണൽ മാത്രമായിരുന്നില്ല മനസാക്ഷി കൂടെയായിരുന്നു .
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും വീണ്ടും കടന്നുപോയി . വീൽ ചെയറിലിരുന്നുകൊണ്ട് സാമാന്യം വലിയൊരു സ്‌കൂളിന്റെ പ്രധാന അധ്യാപകനായി സേവനം ചെയ്തു വിരമിച്ച അദ്ദേഹം വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും രക്ഷിതാക്കൾക്കുമൊക്കെ അത്ഭുതം തന്നെയായിരുന്നു .
ഭിന്നശേഷിക്കാരായ നിരവധി കുട്ടികളെ എന്റെയരുകിലേക്ക് തെറാപ്പിക്കായി നിർദ്ദേശിച്ചയക്കുമ്പോൾ നേരിട്ടറിഞ്ഞിട്ടുണ്ട് ആ കുട്ടികളുടെ രക്ഷിതാക്കൾ സാറിനെ എത്രമാത്രം ബഹുമാനിക്കുന്നുണ്ടന്ന്. അത്രമേൽ പ്രകാശം ചൊരിഞ്ഞു നിന്ന ഊർജ്ജ സ്രോതസ്സായിരുന്നു എന്റെ സാർ.
2015 ൽ എന്റെ വിവാഹം ക്ഷണിക്കാൻ ചെന്നപ്പോൾ പക്ഷെ വരും ദിവസങ്ങളെപ്പറ്റി ആവലാതി നിറഞ്ഞ പ്രതീക്ഷ നഷ്ടപ്പെട്ട ആ സ്വരം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു.
എത്രമേൽ സ്വാന്ത്വനിപ്പിക്കാൻ ശ്രമിച്ചാലും വിദ്യാലയവും ഉത്തരവാദിത്വങ്ങളുമില്ലാതെ സ്വന്തം ശരീരത്തെ നിയന്ത്രിക്കാനാകാതെയുള്ള ഓരോ നിമിഷവും അദ്ധേഹത്തിന്റെ സന്തോഷങ്ങളൊക്കെയും നഷ്ടപ്പെടുത്തുകയാണെന്നതായിരുന്നു സത്യം.
മകൻ ഉദരത്തിൽ പൂർണ്ണ വളർച്ചയെത്തിയപ്പോൾ കൃത്യം ഒരു വര്ഷം മുൻപ് 'അമ്മ വിളിച്ചു പറഞ്ഞു ' മോളേ തുളസി സാർ...... നീയിപ്പോ വരണ്ട ഈ അവസ്ഥയിൽ നീയെവിടെ പോകണ്ട ...''
ഒരു യാത്രയിലായിരുന്ന ഞാനുമെന്റെ പ്രിയനും വീട്ടിൽ തിരിച്ചെത്തി .
''നിനക്ക് പോകണമെങ്കിൽ ആരെതിർത്താലും ഞാനവിടെ കൊണ്ടുപോകും '' തോളോട് ചേർത്തെന്നെ സമാധാനിപ്പിച്ച ഏട്ടനെ ഒരുവട്ടം പോലും സാറിനെ പരിചയപ്പെടുത്താനായില്ലല്ലോ എന്നോർത്ത് വിങ്ങിപ്പൊട്ടാനേ അപ്പോൾ കഴിഞ്ഞുള്ളു .
സാറിന്റെ നമ്പറിൽ നിന്നും സാറിന്റെ മകൻ വിളിച്ചു . സാധാരണ കോൾ വരുമ്പോൾ കേൾക്കാറുള്ള 'മക്കളേ ....' എന്നുള്ള വിളിയാവണേ എന്നൊരു കൊതിയോടെ ഫോൺ അറ്റൻഡ് ചെയ്തു . ''അച്ഛന് വേണ്ടപ്പെട്ടവരെ അറിയിക്കാനാണ് ഈ നമ്പറിൽ നിന്നുതന്നെ വിളിച്ചത് '' പാർത്ഥൻ ചേട്ടന്റെ സ്വരത്തിന് 'ഞാനറിഞ്ഞു ' എന്നുമാത്രം മറുപടി .
കഴിഞ്ഞ മാസം മുട്ടിലിഴഞ്ഞു നടക്കുന്ന സച്ചുമോനുമായി ഞാനവിടെ പോയി . എല്ലാം സാധാരണ പോലെ സാറിന്റെ അസ്സാനിധ്യം അറിയുന്നതേയില്ല ഒരു വർഷമായിട്ടും കണ്ണുനീർ തോരാത്ത ആ അമ്മയുടെ വാക്കുകളിലൊഴികെ.
ഇരുവശവും ചെടികൾ വച്ചുപിടിപ്പിച്ച നടപ്പാതയിലൂടെ എന്റെ കുഞ്ഞിനേയുമെടുത്ത് അദ്ദേഹം സുഖമായുറങ്ങുന്നയിടത്തേക്ക് ആ അമ്മ നടന്നു. ചെവിയിലെന്തൊക്കെയോ സ്വകാരം പറഞ്ഞു മകനെക്കുറിച്ച് .പിന്നാലെ ചെന്ന എന്നെക്കണ്ട് ചാടിവന്ന മോനോട് നിറകണ്ണുകളോടെ ഞാൻ പറഞ്ഞു ''മോനേ അവിടൊരു അച്ഛാച്ചനുണ്ട് ..നീയും വളരുക മകനേ ലോകാ സമസ്താ സുഖിനോ ഭവന്തു എന്നേറ്റു ചൊല്ലിക്കൊണ്ട് ... ഗുരു കാട്ടിത്തന്ന ദൈവത്തെ കാണുവാൻ നിന്റെ കുഞ്ഞിക്കണ്ണുകൾക്കാവട്ടെ ''
എന്നെന്നും എന്റെ ഗുരുനാഥന്റെ സ്മരണക്കുമുന്നിൽ കൂപ്പുകൈ .
വൃന്ദാ അഭി ശിവൻ
24ജനുവരി 2018( ഇന്നേക്ക് ഒരു വർഷം.എന്തെങ്കിലുമൊന്നെഴുതാതെ കഴിയില്ലെന്നവസ്ഥയിൽ കുറിച്ചുവച്ചത്)

Monday 26 September 2016

റൂമി എന്ന മാസ്മരികത (വായനാനുഭവം)


പതിമൂന്നാംനൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ രചനനടത്തിയ ജലാലുദ്ദീന്‍ റൂമി എന്ന സൂഫികവിയും ദാര്‍ശനികനും ഈ അടുത്തകാലത്താണ് എന്നെ ബാധിച്ചത്. ബാധ എന്നവാക്ക് മനപൂര്‍വ്വമായി ഉപയോഗിച്ചതാണ്. കാരണം അത്രഉന്നതിയിലാണ് റൂമിയുടെ കവിതകളുടെ സ്വാധീനം. ഷംസ് -ഇ - ടബ്രിസ് , മസ്നവി എന്നീ റൂമിയുടെ വിഖ്യാതമായരചനകളില്‍നിന്നു മലയാളിയായ കവിയും വിവര്‍ത്തകനും ഗാനരച്ചയിതാവുമൊക്കെയായ ശ്രീ കെ.ജയകുമാര്‍ കണ്ടെടുത്ത കവിതകള്‍ ഉള്‍പ്പെടുത്തിയ "റൂമിയുടെനൂറുകവിതകള്‍" എന്ന പുസ്തകമാണ് എന്നെ റൂമിയിലേക്കും ദാര്‍ശനികചിന്തയുടെ അര്‍ത്ഥതലങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയത്.
പുസ്തകത്തിന്‍റെ മുഖവുരയില്‍ ശ്രീ കെ ജയകുമാര്‍ പറഞ്ഞുവെച്ച ചിലവാചകങ്ങള്‍ ഇവയാണ്. "പ്രത്യേകിച്ചെന്തെങ്കിലും മാനദണ്ഡം ഈ കവിതകള്‍ ക്രമീകരിക്കുന്നതില്‍ അവലംബിച്ചിട്ടില്ല.രത്നഗര്‍ഭയായ കടലില്‍മുങ്ങി ഒരുപിടി മുത്തുവാരിയെടുക്കുമ്പോള്‍ അവയെ വര്‍ഗീകരിക്കാനൊരുമ്പെടുന്നത് സാഹസമായിരിക്കും." ഒപ്പമദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. "റൂമിക്കവിതയുടെ ആത്മസൗന്ദര്യത്തെക്കുറിച്ച് വായനക്കാരില്‍ ഔത്സുക്യവും അത്ഭുതവും ഉളവാക്കാന്‍ സാധിച്ചാല്‍ ,എന്‍റെ ഈ എളിയ ഉദ്യമം സഫലമാവും." ഈ ചെറിയ വായനക്കാരിയില്‍ തീര്‍ച്ചയായും അത്ഭുതം സൃഷ്ടിക്കാന്‍ ഈ ഉദ്യമത്തിനു കഴിഞ്ഞെന്നു പറയുന്നതിനൊപ്പം റൂമിയെ അറിയുവാന്‍ തുടങ്ങുന്നതിനുമുമ്പ് കവിതകളോട് ബോധപൂര്‍വ്വമായ അകലം പാലിച്ചവളായിരുന്നു ഞാന്‍ എന്നുകൂടി അറിയുക. റൂമിയിലൂടെ വാക്കുകള്‍ ബിംബങ്ങളായി അനായേസേന പ്രവഹിച്ചപ്പോള്‍ അര്‍ത്ഥതലങ്ങള്‍ നിരവധിയാണ്. ഒരു സ്ഫടികഗോളത്തിലൂടെ പ്രകാശം പ്രതിഫലിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യത്യസ്ഥആകൃതിയിലെ, ഒരേ വസ്തുവിന്റെ പ്രതിബിംബംകണക്കേ ആ ഏകദൈവത്തോടുള്ള പ്രണയം ഓരോകവിതകളിലും നിറഞ്ഞുനില്ക്കുന്നു. എന്‍റെ മനസ്സില്‍ റൂമി ഒരു മഹാത്ഭുതംതന്നെയാണ്. പുസ്തകത്തിലെ നൂറുകവിതകളും നൂറുദിവസമെടുത്തു വായിക്കുവാന്‍ കാരണക്കാരായ എന്‍റെ പ്രിയ മിത്രങ്ങളോടുള്ള നന്ദിയും ഇവിടെ കുറിക്കാതെപോകുക അസാധ്യം. വാക്കുകളുടെ കണക്കെടുത്താൽ വളരെച്ചെറിയ ആ കവിതകളൊക്കെയും മനസ്സിലാക്കാന്‍പോന്ന അറിവെനിക്കുണ്ടായില്ല. എങ്കിലും "തന്നിലേക്കുതന്നെ നോക്കുക അവിടെ ദൈവത്തെ കാണാനാകും"എന്ന സൂഫികളുടെ ഒരു വഴി, വിദൂരതയിലെങ്കിലും വ്യക്തമായിക്കാണാന്‍ കഴിഞ്ഞെന്ന ചാരിതാർത്ഥ്യമുണ്ട്. സുഖലോലുപതയില്‍ ജീവിക്കുമ്പോഴും ചിലരെങ്കിലും അനുഭവിക്കുന്ന ഒരു അവ്യക്തമായ ശൂന്യതയുണ്ട്. അതുകൊണ്ടുതന്നെ മഹാത്മാക്കള്‍ പറഞ്ഞുവെച്ച ചരിത്രം ഞാന്‍ ആവര്‍ത്തിക്കുന്നു. "റൂമി പകരുന്ന പ്രകാശപ്രവാഹം കാലാതീതമാണ് ."
നന്ദി . സ്നേഹം.
വൃന്ദാ അഭി ശിവന്‍

Friday 29 July 2016

കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍: (memories by ദീപാനിശാന്ത്)

വളരെ യാദൃശ്ചികമായി എന്‍റെ പക്കലെത്തിയ ഈ പുസ്തകത്തില്‍ ഇരുപത്തഞ്ചോളം ഓര്‍മ്മക്കുറിപ്പുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. യാതൊരുവിധ മുന്‍ധാരണയുമില്ലാതെയാണ് പുസ്തകം വായിച്ചുതുടങ്ങിയത്. എന്നാല്‍ വായന കഴിഞ്ഞും , മണിക്കൂറുകളോളം മനസ്സില്‍ എഴുത്തുകാരി അനുഭവിച്ച കുളിര്‍ അതേഅളവില്‍ വന്നുനിറഞ്ഞുനിന്നത് വല്ലാത്ത അനുഭൂതിയായി. കണ്ടുമടുത്ത ചില ക്ലീഷേകളില്‍നിന്നു ദീപാനിശാന്ത് എന്ന അധ്യാപികയുടെ രചനകള്‍ എങ്ങനെ വേറിട്ടുനില്ക്കുന്നുവെന്നു ചോദിച്ചാല്‍ അവയിലൊക്കെയുള്ള ഭാഷയുടെ ലാളിത്യവും അനുഭവങ്ങളുടെ നിറച്ചാര്‍ത്തുംതന്നെയെന്ന്‍ പറയേണ്ടിവരും. പുതിയ എഴുത്തുകാരില്‍ പലരിലുമില്ലാത്ത ഒത്തിരി സവിശേഷതകള്‍ പുസ്തത്തിലാകമാനം നിറഞ്ഞുനില്ക്കുന്നു.വ്യക്തിപരമായി ആ പുസ്തകത്തെ നെഞ്ചോടുചേര്‍ക്കാന്‍ എന്റേതായ നിരവധി കാരണങ്ങളുണ്ടെങ്കിലും വായിക്കാത്തവരോട് ഉറപ്പായും വായിക്കാന്‍ നിര്‍ദ്ദേശിക്കാന്‍ മനസ്സ് പറയുന്നു. ചിലയിടത്ത് ,ചില മനുഷ്യര്‍(കഥാപാത്രങ്ങള്‍) മനസ്സില്‍ നോവുപടര്‍ത്തുമെങ്കിലും ഇടയ്ക്ക് വളരെ ശ്രദ്ധാപൂര്‍വ്വം പണികഴിപ്പിച്ച സ്വര്‍ണ്ണക്കണ്ണികള്‍പോലുള്ള ചില കുട്ടിക്കാലസ്മരണകള്‍ പുഞ്ചിരിയുണര്‍ത്തും. വെറുമൊരു പുസ്തകമല്ല ചില തിരിച്ചറിവുകള്‍ കൂടി കുളിരിനൊപ്പം പകര്‍ന്നുതരുന്നതില്‍ എഴുത്തുകാരി വിജയിച്ചു. തന്‍റെ ഓര്‍മ്മകളെ എത്തരത്തില്‍ ഒരാള്‍ താലോലിക്കണമെന്നുകൂടി പരോക്ഷമായി പറഞ്ഞുതരുന്നു. എഴുത്തുകാരിക്ക് മലയാളസാഹിതത്യത്തോടും തന്‍റെ പ്രവൃത്തിമേഖലയോടും കുടുംബത്തോടും സിനിമയോടും സര്‍വോപരി സമൂഹത്തോടുമുള്ള പ്രതിബദ്ധത ഓരോരോ വരികളിലും തെളിഞ്ഞുനില്ക്കുന്നു.വിരസത തീരെയും സമ്മാനിക്കാത്ത വായനാനുഭവം .
പ്രിയരേ ,ഓരോരോ മനുഷ്യരും ഒറ്റപ്പെട്ട ദ്വീപുകള്‍പോലെയാണ്.ആ ദ്വീപുകള്‍ ആക്രമിക്കപ്പെടേണ്ടതല്ല. മറിച്ചു ഓരംചേര്‍ന്നിരുന്ന് അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം അടുത്തറിഞ്ഞ്‌ പുസ്തകംപോലെ വായിച്ചറിഞ്ഞു ,നന്മകള്‍ മനസിലും ഓര്‍മ്മകളിലും എഴുതിച്ചേര്‍ക്കേണ്ടതാണ്. (ശ്രീമതി ദീപാനിശാന്ത് പറയാതെ പറഞ്ഞ വാക്കുകളില്‍നിന്നും എന്‍റെ വക ഉപോത്പന്നം )
സ്നേഹാദരങ്ങളോടെ
വൃന്ദാ അഭി ശിവന്‍

Wednesday 8 June 2016

പാരനോയ


ആ ദിവസം പാതിരാത്രി കഴിഞ്ഞാണ് ഹരിയുടെ ഫോണിൽ സാമിന്റെ കോൾ വന്നത്.
"എടാ ഞാനതിനെ കൊണ്ട് കളഞ്ഞു. എന്റെ ഭാര്യ പ്രസവിച്ച അവളുടെ ജാരസന്തതിയെ ഞാൻ കൊണ്ട് കളഞ്ഞു"
ഹരി ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി. തന്റെ ഉറ്റ സുഹൃത്ത് സാം തന്നെയാണത് പറഞ്ഞതെന്നുറപ്പിക്കുവാനായി അയാൾ തന്റെ ഫോൺ സ്ക്രീനിൽ വീണ്ടും നോക്കി.
"സാം നിനക്കെന്തു പറ്റി? എന്തൊക്കെയാണ് നീയീ പിറുപിറുക്കുന്നത്..
കഴിഞ്ഞയാഴ്ച്ച അനു പ്രസവിച്ച നിങ്ങളുടെ കുഞ്ഞിനെയാണോ ജാരന്റെ കുഞ്ഞെന്ന് നീ പറഞ്ഞത്. അതിനെ നീ എന്തു ചെയ്തെടാ?"
മറുവശത്ത് ഒരു പരിഹാസച്ചിരി ഉയർന്നു.
"ഞങ്ങളുടെ കുഞ്ഞെന്നോ!എനിക്കറിയാം അതല്ല സത്യം"
ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി സാം പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയാതെ ഹരി ചോദിച്ചു.
"അനുവിനെ എനിക്കറിയാത്തതാണോ?
അവൾക്കാരാണ് ജാരൻ?
നീ ഭ്രാന്ത് പറയാതെ ഇപ്പോൾ എവിടെയാണെന്ന് പറയട.
എനിക്ക് നിന്നെ കാണണം."
സാമിന്റെ മറുപടിയിൽ അയാളുടെ ക്രോധം നന്നായി നിഴലിച്ചിരുന്നു.
"അവൾക്ക് ആരാണ് ജാരനെന്നോ!അതിനുത്തരം ഞാൻ തന്നെ പറയണോ?പറയാം. നീയാണത്. ഉറ്റ സുഹൃത്തെന്നും പറഞ്ഞു നടന്നു നീയെന്നെ ചതിക്കുകയായിരുന്നു.ഞാൻ കൊൽക്കത്തയ്ക്ക് പോയാൽപ്പിന്നെ നിങ്ങൾക്ക് വളരെ സൗ കര്യമായല്ലോ..
നിങ്ങൾ അങ്ങനെ സന്തോഷിക്കേണ്ട.ആ നശിച്ച സന്തതിയെ ഇനി നിങ്ങൾക്ക് കിട്ടില്ല."
ഭൂമിയിൽ നിന്നൊരു വൈദ്യുതതരംഗം ശരീരത്തിലാകമാനം പ്രവഹിച്ച പോലെ ഹരിയ്ക്കു തോന്നി.ആ പ്രവാഹം ഹൃദയത്തിൽ ഒരു ആന്തൽ സമ്മാനിച്ചു. സാമിന് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടായിക്കാണുമെന്നു തന്നെ ഹരി ഉറപ്പിച്ചു. കാരണം ഹരിക്കറിയാവുന്ന സാം ഒരിക്കലുമത് പറയില്ലായിരുന്നു.എന്തു ചെയ്യണമെന്നറിയാതെ അയാൾ അല്പനേരം പകച്ചു നിന്നു.
ആത്മാഭിമാനമുള്ള ഏതൊരു പുരുഷനേയും ചൊടിപ്പിക്കുന്ന വർത്തമാനമാണ് കേട്ടതെങ്കിലും ഹരി സംയമനം പാലിച്ചു. അപ്പോഴത്തെ മുൻഗണന ദിവസങ്ങൾ മാത്രം പ്രായമുള്ള ആ പെൺകുഞ്ഞിനാണെന്ന് ധാർമ്മിക ബോധമുള്ള പത്രപ്രവർത്തകൻ കൂടിയായ ഹരിയ്ക്കു അറിയാമായിരുന്നു. പക്ഷേ എന്തെങ്കിലുമൊന്ന് അങ്ങോട്ട്‌ ചോദിക്കും മുമ്പ് മറുതലയ്ക്കൽ ഫോൺ ബന്ധം വിഛേദിക്കപ്പെട്ടു.വീണ്ടും അങ്ങോട്ട്‌ വിളിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും സാം ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തിരുന്നു. കേട്ടതൊക്കെ സത്യമാണോ എന്നുറപ്പിക്കാൻ അയാൾ അപ്പോൾത്തന്നെ സാമിന്റെ വീട്ടിലേക്ക് തിരിച്ചു.
സാമിന്റെ അമ്മച്ചിയാണ്‌ വാതിൽ തുറന്നത്. അനു സ്വീകരണമുറിയിലെ സോഫയിൽക്കിടന്നു ഏങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു.നടന്നതെന്തെന്ന് കൃത്യമായി പറയാൻ അമ്മച്ചിയ്ക്കും അറിയില്ലായിരുന്നു.എന്നാൽ കുഞ്ഞിനേയും കൊണ്ട് സാം പോയെന്നത് ശരിയായിരുന്നു.ഹരി അനുവിനോട്,
"അനൂ ,പ്ലീസ് താൻ കരച്ചിൽ നിർത്തി സംഭവിച്ചതെന്തെന്ന് പറയൂ. നമുക്ക് കുഞ്ഞിനെ കണ്ടെത്താം. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ദിവസം ഞാനുമുണ്ടായിരുന്നതല്ലേ.പെട്ടെന്ന് അവനെന്താണ് പറ്റിയത്?"
അയാളുടെ വാക്കുകളേകിയ പ്രതീക്ഷയിലെന്നോണം അനു അവളുടെ മനസ്സ് തുറന്നു.
തന്റെ ഭാര്യയെ സംശയിച്ച് ക്രൂരതകൾ കാട്ടുന്ന ഭർത്താക്കന്മാരുടെ കഥകൾ ഹരി ഉൾപ്പെടുന്ന മാധ്യമ ലോകം ദിനവും അവതരിപ്പിക്കാറുണ്ട്.എന്നാൽ സാമിന്റെ കുടുംബത്തിനു ഈ അവസ്ഥ വരുമെന്നും അതിനു താനൊരു കാരണമായിത്തീരുമെന്നും ഹരി ഒരിക്കലും ചിന്തിച്ചതുപോലുമില്ല.
ഊഹം പോലെ തന്നെ കൂടെയുള്ളവരെക്കൂടി നിരാശയുടെ പടുകുഴിയിൽ തള്ളിവിടാൻ ത്രാണിയുള്ള സംശയരോഗമായിരുന്നു സാമിനും.ഒരിക്കൽ ഒരു മനശാസ്ത്രജ്ഞനുമായി ഈ വിഷയത്തെക്കുറിച്ച് താൻ നടത്തിയ ഇന്റെർവ്യൂ അയാൾ ഓർത്തു.
"സംശയരോഗം അഥവാ പാരനോയ ബാധിച്ച ഒരാൾക്ക്‌ തനിക്കു ചുറ്റും നടക്കുന്നതെന്തും ,ആരോ കരുതിക്കൂട്ടി ചതിക്കാനോ ഉപദ്രവിക്കാനോ ചെയുന്നതായി തോന്നുന്നു. കൃത്യ സമയത്ത് കണ്ടെത്തി മരുന്നിന്റെ സഹായത്തോടെ നിയന്ത്രിക്കാൻ കഴിയുന്ന ഈ രോഗം പലരും ഉൾക്കൊള്ളാൻ വിസമ്മതിക്കുന്നു എന്നതാണ് സത്യം."
ഇന്ത്യൻ വ്യോമസേനയിൽ ജോലി ചെയ്യുന്ന സാമിന്റേയും എന്ജിനീയറിംഗ് ബിരുദധാരിയായ അനുവിന്റേയും വിവാഹം കഴിഞ്ഞുള്ള ആദ്യ ദിനങ്ങൾ ആനന്ദപൂർണ്ണമായിരുന്നെന്ന് ഹരിയ്ക്കുമറിയാം. എന്നാൽ അനു പറയുന്നതനുസരിച്ച് സാമിന്റെ ഒരു മേലധികാരി ക്വോട്ടേഴ്സിൽ വന്നതിനു ശേഷമാണ് അയാളിൽ അവിശ്വസനീയമായ മാറ്റങ്ങൾ അവൾ ശ്രദ്ധിക്കാൻ തുടങ്ങിയതത്രേ.തന്നേക്കാൾ സൗന്ദര്യവും പണവുമുള്ള അയാൾക്കൊപ്പം ഭാര്യ അവിഹിതമാരംഭിക്കുമെന്ന് സാം സങ്കൽപ്പിച്ചു.എന്നാൽ സ്ഥായിയായ പെരുമാറ്റമായിരുന്നില്ല അയാൾക്ക്‌. ചിലപ്പോൾ അയാൾ കൂട്ടിലടച്ച കടുവയെപ്പോലെ അസ്വസ്ഥനായി വീടിനുള്ളിലൂടെ നടക്കും.മറ്റു ചിലപ്പോൾ വിതുമ്പിക്കരയുന്ന അനുവിനെ അരയന്നം തന്റെ ഇണയെ ചിറകിനുള്ളിൽ ഒതുക്കി പിടിക്കുന്നതു പോലെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കും.തുടക്കത്തിലേ അസുഖകരമായ ദാമ്പത്യം മുന്നിൽക്കണ്ട അനുവിന് പക്ഷേ ആഗ്രയിലെ കോട്ടെഴ്സ് മുറിയിൽ ദിവസങ്ങൾ തള്ളി നീക്കുവാനേ കഴിയുമായിരുന്നുള്ളൂ.അയാളെ ഉപേക്ഷിച്ചു കടന്നു കളയാനുംമാത്രം സഹാനുഭൂതി ഇല്ലാത്തവളല്ല അനുവെന്നു സാമും വിശ്വസിച്ചു .
അധികം വൈകാതെ അവൾ ഗർഭിണിയായി. ബന്ധുക്കളോടും സുഹൃത്തുക്കളോടും തുറന്നു പറയാതെ ഉള്ളിലൊതുക്കിയ ഭർത്താവിന്റെ സംശയരോഗത്തെപ്പറ്റി അവൾ തന്റെ ഗൈനക്കോളജിസ്റ്റിനോട് സംസാരിച്ചു.ഒരിക്കലും ഈ രോഗത്തെപ്പറ്റി സാം അംഗീകരിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്ന അനു അവളുടെ ഗൈനക്കോളജിസ്റ്റിന്റെ സഹപ്രവർത്തകനായ ഒരു മാനസികരോഗ വിദഗ്ദ്ധന്റെ നിർദ്ദേശപ്പ്രകാരം സാമിന് അയാളറിയാതെ സൈക്യാട്രിക്ക് മരുന്നു കൊടുക്കുവാൻ ആരംഭിച്ചു. ചായയിലും മോരിലുമൊക്കെയായി ചാലിച്ച് അവൾ അയാളുടെ രോഗത്തെ നിയന്ത്രിക്കാൻ ശേഷിയുള്ള മരുന്നുകൾ നൽകി.പതുക്കെപ്പതുക്കെ അയാളിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി.ശേഷം സമാധാനമായി ഉറങ്ങിയ രാത്രികളാണ് കടന്നുപോയതെന്ന് കൂടി അവൾ കൂട്ടിച്ചേർത്തു.
ഒൻപതാം മാസം നാട്ടിലെ ആശുപത്രിയിൽ അനുവിനെ അഡ്മിറ്റ്‌ ആക്കിയ ശേഷമാണ് അപ്രതീക്ഷിതമായി അതു സംഭവിച്ചത്.സാമിന് കൊൽക്കത്തയിലേക്ക് ട്രാൻസ്ഫർ ലഭിച്ചിരുന്നു. പ്രസവശേഷം ഭാര്യയേയും കുഞ്ഞിനേയും അമ്മച്ചിക്കൊപ്പം കുറച്ചുനാൾ തങ്ങാൻ നിർത്തി അങ്ങോട്ട് പോകാനായിരുന്നു അയാളുടെ തീരുമാനമെന്ന് ഹരിക്കും അറിവുള്ളതാണ്. എന്നാൽ അന്ന് സാമിന് അനുവിന്റെ ബാഗിൽ നിന്നും ആ മരുന്ന് ലഭിച്ചു. സംശയം തോന്നിയ അയാൾ ആശുപത്രിയിൽച്ചെന്ന് അനുവിനോട് മരുന്നിനെപ്പറ്റി അന്വേഷിച്ചു. ആശുപത്രിക്കിടക്കയിൽ കിടക്കുന്ന തന്നെ ബന്ധുക്കളുടെ സാനിധ്യത്തിൽ ഉപദ്രവിക്കില്ലെന്ന് അവൾക്കറിയമായിരുന്നത് കൊണ്ടു തന്നെ 'പരനോയ' സംബന്ധമായ മരുന്നിനെക്കുറിച്ചുള്ള സത്യം സാമിനെ അറിയിച്ചു. പ്രതീക്ഷയ്ക്ക് വിരുദ്ധമായി അയാൾ ശാന്തനായി പെരുമാറി.
"അനൂ,ഒക്കെ ശരി.ഞാൻ നിന്നെ അകാരണമായി സംശയിച്ചു. എന്നാൽ എന്റെയീ രോഗം മറ്റാരും അറിയരുത്. ഞാനിനി കൃത്യമായി മരുന്ന് കഴിക്കാം" വികാരാധീനനായി സംസാരിച്ച സാമിനെ അവൾക്കു കഴിയുംവിധം സമാധാനിപ്പിച്ചു.
ഈ സംഭവങ്ങളെപ്പറ്റി യാതൊരു സൂചനയുമില്ലാതെയായിരുന്നു അനു പ്രസവിച്ച ദിവസം ഹരി ആശുപത്രിയിലെത്തിയത്. ചെറിയ ക്ഷീണമൊഴിച്ചാൽ അവൾ നല്ല പ്രസന്നവതിയായി കാണപ്പെട്ടു. വേദന കടിച്ചമർത്തി പ്രസവമുറിയിലേക്ക് കടക്കുമ്പോൾ അവൾ സാമിനേയും ഹരിയേയും നോക്കി പുഞ്ചിരിച്ചു.
എന്നാൽ അനുവിന് ആശുപത്രിയിൽ കിടക്കേണ്ടി വന്ന ആ രണ്ടാഴ്ചക്കാലം സാം മരുന്ന് കഴിച്ചിരുന്നില്ല.
സാമും ഹരിയുമല്ലാതെ അവളുമായി ആ ദിവസങ്ങളിൽ മറ്റൊരു പുരുഷനും സംസാരിക്കാനുള്ള സാഹചര്യം പോലും ഉണ്ടായതുമില്ല. സ്വാഭാവികമായും അയാളുടെ മനസ്സിൽ ഹരി ശത്രുവായി. മരുന്നിന്റെ അഭാവത്തിൽ സാമിന്റെ മനസ്സ് കൂടുതൽ താളംതെറ്റി.ചിന്തകൾ കാടുകയറിയ അയാളിൽ വീണ്ടും രോഗ ലക്ഷണങ്ങൾ കണ്ട അനുവിന് പക്ഷേ ചോരക്കുഞ്ഞിനേയും കൊണ്ട് യാതൊന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല. തന്റെ സാനിദ്ധ്യം പോലും അയാൾ വെറുത്തു തുടങ്ങിയെന്നു മനസിലാക്കാതെ പലപ്പോഴും ഹരി സാമിനു മുന്നിലെത്തിയിരുന്നു. സാമും അനുവും തനിച്ചാകുമ്പൊഴൊക്കെ അയാൾ അവളെ വാക്കുകൾ കൊണ്ടു കുത്തി വേദനിപ്പിച്ചു.
ഹരിയും സാമുമായുള്ള സൗഹൃദം കുട്ടിക്കാലത്തു തന്നെ ആരംഭിച്ചതാണ്. ഒരുമിച്ചു കളിച്ചു വളർന്ന പ്രിയ സുഹൃത്തിനെപ്പറ്റി ഒരിക്കലും കേൾക്കാനാഗ്രഹിച്ച വാർത്തയായിരുന്നില്ല ഏതാനും മിനുട്ടുകൾ കൊണ്ട് അയാളുടെ ഭാര്യ അവതരിപ്പിച്ചത്. 'പാരനോയ'എന്ന അവസ്ഥയെപ്പറ്റി അനു വിവരിച്ചതിലുമേറെ ഹരിക്ക് അറിവുള്ളതാണ്. അതുകൊണ്ടു തന്നെ അയാൾക്ക്‌ പെട്ടെന്ന് കുഞ്ഞിനെപ്പറ്റിയുള്ള ബോധമുണ്ടായി. ഇതിനോടകം തന്നെ സാം അവിവേകമെന്തെങ്കിലും കാണിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന ഉൾവിളി അയാൾക്കുണ്ടായി. കൈക്കുഞ്ഞിനെ റെയിൽവേ ട്രാക്കിൽ ട്രെയിനിനു മുന്നിലെറിഞ്ഞു കൊലവിളിയുമായി നിന്ന സാം എന്ന പിതാവിനെ അപ്പോഴേക്കും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തന്റെ ഉറ്റ ചങ്ങാതിയുടെ തകർച്ച കണ്ടുകൊണ്ടു നിസ്സഹായനായി നിൽക്കാനേ ഹരിക്ക് കഴിഞ്ഞുള്ളൂ.പിഞ്ചുകുഞ്ഞിനെ നിഷ്ക്കരുണം കൊന്ന അച്ഛൻ ശിക്ഷിക്കപ്പെട്ടു.മാധ്യമ ലോകത്തിനു കുറച്ചു ദിവസങ്ങൾ ആഘോഷമാക്കാനുള്ള വാർത്ത കൂടിയായിരുന്നു ആ സംഭവം.
വാർത്തകൾ കെട്ടടങ്ങിയപ്പോൾ അനു ആഗ്രയിലേക്ക് യാത്രയായി. പ്രതിബന്ധങ്ങളെ തകർത്തെറിഞ്ഞ ചാരിതാർത്ഥ്യത്തോടെ... അവളെ പൈശാചികയാക്കിയ കാമാർത്തി ശമിപ്പിക്കാനായി ആ പഴയ വ്യോമസേനാ മേധാവിക്കരുകിലേക്ക്‌.അയാളോടൊപ്പം ജീവിക്കുകയായിരുന്നു തുടക്കം മുതൽ അവൾ ആഗ്രഹിച്ചത്. തന്ത്രപരമായി ഭർത്താവിന്റെ സ്വബോധത്തെ മരുന്നിന്റെ സഹായത്തോടെ നശിപ്പിച്ച്, അയാളിൽ ഒരു കൊലപാതകിയെ സൃഷ്ടിച്ച് പ്രസവിച്ച കുഞ്ഞിനേയും അയാളെത്തന്നെയും അവസാനിപ്പിക്കാൻ ,അനു തിരക്കഥയെഴുതി സ്വയമഭിനയിച്ച നാടകത്തിനു കഴിഞ്ഞു . തിരശ്ശീല വീണപ്പോൾ അവളുടെ നീചമായ ആഗ്രഹം പൂവണിഞ്ഞു.വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത മനുഷ്യമനസിന്റെ ആസക്തി മൂലം സംഭവിച്ച ,തെളിയിക്കപ്പെടാത്ത കുറ്റകൃത്യങ്ങളുടെ നീണ്ട പട്ടികയ്ക്ക് ആ സംഭവം അലങ്കാരമായിക്കാണും.
കാമവെറിയോടെ അവൾ തന്റെ കാമുകന്റെ അരികിലെത്തിയ നിമിഷം കേരളത്തിലെ ഒരു ജയിലിൽ സ്നേഹനിധിയായിരുന്ന ഒരു പുരുഷൻ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
**************************************
By
വൃന്ദാ ശിവന്‍

Friday 21 August 2015

കാലമൊഴിയാത്ത അഗ്നി ചിന്തകള്‍

പുതിയ ലോകം വേഗത്തിന്റേതാണ് .ഓര്‍മ്മകള്‍ക്കും വേദനകള്‍ക്കും ഈ കാലഘട്ടത്തില്‍ വലിയ പ്രസക്തിയില്ലെന്ന തിരിച്ചറിവോടെ പറയട്ടെ! 
ഈ കഴിഞ്ഞ ജൂണ്‍ മാസം ആദ്യ ആഴ്ചയില്‍ ഞാനെന്‍റെ ഡയറിക്കുള്ളില്‍ ആ ദിവസങ്ങളില്‍ വായിച്ചു തീര്‍ത്ത നമ്മുടെ അഭിമാനമായ Dr.അബ്ദുല്‍ കലാമിന്‍റെ "അഗ്നിച്ചിറകുകള്‍" എന്ന പുസ്തകത്തിന്‍റെ വായനാക്കുറിപ്പ്‌ എഴുതുകയുണ്ടായി. എയ്റോനോട്ടിക്കല്‍ എന്ജിനീയറിംഗ് പഠിച്ച സുഹൃത്തിനോട് വായനാനുഭവം പങ്കുവെച്ചപ്പോള്‍ ചോദിച്ചത് നിനക്കതിനു അതില്‍ പറഞ്ഞിരിക്കുന്ന ടെക്നോളജി എന്തെങ്കിലും മനസ്സിലാകുമോ എന്നായിരുന്നു. അഗ്നിച്ചിറകുകളില്‍ ശ്രീ കലാം നിറച്ചത് മിസൈല്‍ ടെക്നോളജി മാത്രമായിഎനിക്ക് തോന്നിയില്ല . ഉറവ വറ്റിയെന്ന്‍ നാം കരുതുന്ന അവസ്ഥയിലും മനസ്സിന്‍റെ അപാരമായ ശക്തിയുപയോഗിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജമായിരുന്നു. കേവലം രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ആ പുസ്തകം വായിച്ചു തീര്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ദിവസങ്ങള്‍ക്കു മുമ്പ് നമ്മുടെ നാടിനുണ്ടായ ആ നഷ്ടം അതേ അളവില്‍ തിരിച്ചറിയാന്‍ എനിക്ക് സാധ്യമാവുമായിരുന്നില്ല ..
കാലം വീണ്ടുമെന്നെ ഒത്തിരി പിന്നോട്ട് പായിച്ച് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള എന്റെ യു. പി. സ്കൂള്‍ ജീവിതം ഓര്‍ത്തു പോകുന്നു. ഏതോ മത്സരയിനത്തില്‍ സമ്മാനമായി ലഭിച്ച അന്നത്തെ പ്രസിഡന്റിന്റെ ആത്മകഥ "അഗ്നിച്ചിറകുകള്‍", അടുത്തെങ്ങും വായനാസുഖം സമ്മാനിക്കാന്‍ കഴിയാത്ത വലിയ ഗ്രന്ഥമായി തോന്നിയ സമയം. ആ പുസ്തകം ഒരു ബന്ധു കൊണ്ടു പോയപ്പോഴും കുട്ടിക്കഥകള്‍ക്കും കടങ്കഥകള്‍ക്കും പിന്നാലെ പാഞ്ഞ മനസ്സ് വേദനിച്ചില്ല. എന്നാല്‍ അതിനി തിരികെ ലഭിക്കില്ലെന്നറിഞ്ഞപ്പോള്‍ തെല്ലു നഷ്ടബോധം തോന്നി.വീണ്ടും വര്‍ഷങ്ങള്‍ കടന്നു പോയി. ഈ കാലമത്രയും ശ്രീ. എ.പി. ജെ. അബ്ദുല്‍ കലാം നമ്മുടെ മുന്‍ രാഷ്ട്രപതിയും ഐ. എസ്. ആര്‍. ഓ യ്ക്കും പ്രതിരോധ സേനയ്ക്കും നിരവധി സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞനുമായി മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നെന്നല്ലാതെ എന്റെ വ്യക്തി ജീവിതത്തെ അത്രമാത്രം സ്വാധീനിക്കാന്‍ കെല്‍പ്പുള്ള ഒരു അനുഭവവും ഉണ്ടായില്ല. ഒടുവില്‍ കഴിഞ്ഞ വര്‍ഷം പിറന്നാള്‍ സമ്മാനമായി കിട്ടിയ "അഗ്നിച്ചിറകുകള്‍" എന്ന പുസ്തകം വീണ്ടും ഞാന്‍ അലസമായി മറിച്ചു നോക്കി ഷെല്‍ഫില്‍ ഭദ്രമായി വയ്ച്ചു.
ഏതൊന്നിനും അതിന്റേതായ സമയമുണ്ട്. നാമെത്ര ആഗ്രഹിച്ചാലും പ്രയത്നിച്ചാലും അത് നമ്മുടെ കൈകളില്‍ എത്തിച്ചേരുന്നതിനും അനുഭവിക്കുന്നതിനും നമുക്ക് മേലെയുള്ള ശക്തി ഒരു സമയം നിശ്ചയിച്ചിട്ടുണ്ടാകും . കൃത്യമായ സമയത്ത് അത് നമ്മെത്തേടിയെത്തും. അനുഭവയോഗ്യമാണെങ്കില്‍ അതും സാധിച്ചു തരും. മാനസികമായി ഏറെ പിരിമുറുക്കത്തിലായിരുന്ന ആ ദിനങ്ങളില്‍ തന്നെ ശ്രീ അബ്ദുല്‍ കലാം ലോക മനസാക്ഷിയിലേക്ക് തൊടുത്തു വിട്ട അഗ്നി സ്ഫുലിംഗങ്ങള്‍ എനിക്ക് അടുത്തറിയാനുള്ള സമയമായതില്‍ പിന്നീട് സന്തോഷം തോന്നി.
പുസ്തകത്തിന്‍റെ പുറംചട്ടയില്‍ പെന്‍സില്‍ കൊണ്ട് എഴുതിയ ചില പേജ് നമ്പരുകള്‍ കാണാനാകും. എന്നെയേറെ സ്വാധീനിച്ച ആ വാക്കുകള്‍ കുടിയിരിക്കുന്ന ആ പേജുകള്‍ ഞാന്‍ മറിച്ചു നോക്കി.ഇന്ത്യന്‍ ജനത ഒന്നടങ്കം ശ്രീ എ.പി.ജെ അബ്ദുല്‍ കലാമിന്‍റെ വിയോഗത്തില്‍ മനസ്സ് നൊമ്പരപ്പെട്ടത് എന്തുകൊണ്ടാകുമെന്ന്‍ വാട്ട്സ് ആപ്പ് ,ഫെയിസ് ബുക്ക് മുതലായ സോഷ്യല്‍ മീഡിയകളില്‍ ഒഴുകിയെത്തിയ സന്ദേശങ്ങള്‍ നോക്കി ഞാന്‍ ആലോചിച്ചു.ആ ആദരവ് നേടിയെടുക്കാന്‍ അദ്ദേഹം ചെലവഴിച്ച സമയത്തെപ്പറ്റിയും കഠിനാധ്വാനത്തെപ്പറ്റിയും ഞാനോര്‍ത്തു. "അഗ്നിച്ചിറകുകള്‍" വായിച്ചു തീര്‍ത്ത ദിവസങ്ങളില്‍ ഇത്തരമൊരു കുറിപ്പ് എഴുതണമെന്ന്‍ ആഗ്രഹിചിരുന്നതാണ്. എന്നാല്‍ മുമ്പേ  സൂചിപ്പിച്ച പോലെ എല്ലാത്തിനും ഒരു സമയമുണ്ട്.
തത്വചിന്താപരമായ നിരവധി ഉദ്ധരണികള്‍ നാം ദിനവും വായിക്കാറുണ്ട്. ആഗ്രഹിച്ചില്ലെങ്കിലും സന്ദേശങ്ങളുടെയും പോസ്റ്റുകളുടെയും രൂപത്തില്‍ അത് നമ്മെത്തേടി എത്താറുണ്ട്. അലസമായി വായിച്ചു കളയുന്ന എത്രയോ മഹദ്വചനങ്ങള്‍... സത്യത്തില്‍ അവയ്ക്കൊക്കെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധമുണ്ടോ?പച്ചയായ ജീവിതത്തില്‍ അത്തരമൊരു തത്വചിന്തയ്ക്ക് സ്ഥാനമുണ്ടോ? തീര്‍ച്ചയായും അതേയെന്നാണ്‌ എനിക്കുള്ള ഉത്തരം. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി നമുക്കരികിലെത്തുന്ന ശ്രീ കലാമിന്‍റെ വാക്കുകള്‍ക്ക് ഇന്നുവരെ അറിയാത്ത ഒരു ശക്തിയുണ്ട്.കഠിനമായ പ്രയത്നവും ലക്ഷ്യ ബോധവും കൊണ്ട് ഒരു ജീവിതം എങ്ങനെ മഹത്തരമാകുമെന്ന്‍ അദ്ദേഹം നമുക്ക് സ്വ ജീവിതം കൊണ്ട് കാണിച്ചു തന്നു. അഗ്നിച്ചിറകുകളിലെ തത്വചിന്താത്മകമായ ഓരോ വാചകവും  അദ്ദേഹം സ്വന്തം ജീവിതം കാണിച്ച അനുഭവങ്ങളിലൂടെയാണ്‌ പറഞ്ഞത്. എസ്. എല്‍. വി ത്രീ യുടെ ആദ്യ പറപ്പിക്കല്‍ പരാജയപ്പെട്ട് അറബിക്കടലില്‍ പതിക്കുമ്പോള്‍ തളര്‍ച്ചകളില്‍ നിന്നും ഉയര്‍ന്നെഴുന്നേല്‍ക്കാനുള്ള ശക്തി എങ്ങനെ ആര്‍ജ്ജിക്കണമെന്ന്‍ അദ്ദേഹം വിവരിച്ചു.
ഒരു നല്ല രക്ഷിതാവിനും ഒരു നല്ല അധ്യാപകനും നന്മയുള്ള ഒരു മനുഷ്യനെ സൃഷ്ടിക്കാനാകും. നേതൃ പാടവമുള്ള അത്തരം ജനതയുടെ കൈകളിൽ നമ്മുടെ രാജ്യത്തിന്റെ വളർച്ചയുണ്ട്‌.അത്തരംസൃഷ്ടികൾ അഥവാ ജീവിതങ്ങള്‍ നിരവധിയാകുമ്പോൾ പുരോഗതിയിലേക്കുള്ള ദൂരം കുറയുന്നു. ജീവിതംതന്നെ സന്ദേശമാക്കിയ ഒരു മഹാഗുരുവായി നമുക്ക് ശ്രീ കലാമിനെ കാണാനാകും.അദ്ദേഹംപറഞ്ഞ,എന്നെ.ഏറെ.സ്വാധീനിച്ച വരികൾ ഇവയാണ്.
"നിങ്ങളുടെ ഭാവി എന്തായാലും അത് മാറ്റാൻ നിങ്ങൾക്ക് സാധിക്കില്ല.പക്ഷേ ശീലങ്ങൾ മാറ്റാൻ സാധിക്കും.തീര്ച്ചയായും നല്ല ശീലങ്ങൾക്ക്‌ നിങ്ങളുടെ ഭാവിയെ മാറ്റി മറിക്കാൻ സാധിക്കും."
സ്വജീവിതം കൊണ്ട് അദ്ദേഹം അത് തെളിയിച്ചു. അതി രാവിലെ തന്നെ താമസിക്കുന്ന ലോഡ്ജ്‌ മുറിയായാലും ഹോട്ടലായാലും അതിനു മുന്നിലൂടെയുള്ള പ്രഭാതസവാരി, ആ സമയം അന്ന് മുൻഗണന കൊടുത്ത് ചെയ്ത് തീർക്കേണ്ട കാര്യങ്ങളെപ്പറ്റിയുള്ള ചിന്തകൾ... വിജയത്തിലേക്ക് നമ്മെ നയിക്കുന്ന നല്ല ശീലങ്ങൾ അദ്ദേഹം നമുക്ക് കാണിച്ചു തന്നു.സ്വന്തം പ്രവൃത്തികളിലൂടെയുള്ള ഒരു പുനർചിന്തനത്തിനു സാധ്യതയുണ്ടോ എന്ന് നമുക്കും പരിശോധിക്കാം.
ശ്രീ.കലാമിന്റെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ടുള്ള സന്ദേശങ്ങളും കുറിപ്പുകളും സൈബർ ലോകത്ത് നിന്നും മാഞ്ഞു തുടങ്ങുന്നു. പകരം സൗഹൃദവും പ്രണയവുമൊക്കെ ആ ചുമരുകളിലേക്ക്‌ തിരിച്ചെത്തുന്നു. ഇവിടെ കൂട്ടിച്ചേർക്കാൻ ഒന്നുകൂടിയുണ്ട്. പ്രിയസുഹൃത്തുക്കളേ, ഡോക്ടർ കലാം ആഗ്രഹിച്ചത് താൻ മഹാനായി ആദരിക്കപ്പെടണമെന്നല്ല. മറിച്ച് തന്റെ ജീവിതകഥ മറ്റൊരാളുടെ ജീവിതത്തെ മാറ്റി മറിക്കാനും തൻമൂലം ആ വ്യക്തിക്കും സമൂഹത്തിനും രാജ്യത്തിനും ഈ ലോകത്തിനാകമാനവും നന്മ വരുത്താനും സാധിച്ചിരുന്നെങ്കിലെന്ന്‍ അദ്ദേഹം സ്വപ്നം കാണുകയായിരുന്നു.
"ഗുരുവേ നമ!"

ആദരപൂർവ്വം
വൃന്ദാ ശിവൻ.

പ്രണയാന്തരം

ഒരിക്കല്‍ നീയെന്നെയുപേക്ഷിച്ച് പ്രണയമെന്തെന്ന് തേടിപ്പോയി.
ഞാന്‍ അതിശയിച്ചതെന്തെന്നാല്‍ ഞാനായിരുന്നില്ലേ പ്രണയമെന്ന്.
ഒത്തിരി കരഞ്ഞു തളര്‍ന്നപ്പോള്‍ ചിന്തയുടെ ചാക്കു കെട്ടിനുള്ളില്‍
മസ്തിഷ്കമൊളിപ്പിച്ച് ഞാന്‍ സന്തോഷം അഭിനയിച്ചു.
പ്രണയിക്കപ്പെടാനുള്ള യോഗ്യത എന്നിലുണ്ടായിരുന്നില്ലെന്ന്‍
പതിയെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ച് ഓര്‍മ്മകള്‍ കുഴിച്ചു മൂടി.
ഒടുവില്‍ നീ എന്നിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഞാനറിഞ്ഞു
ആര്‍ക്ക് എവിടെയായിരുന്നു പിഴച്ചതെന്ന്‍...
ഇപ്പോള്‍ എനിക്ക് പ്രണയമില്ല.
തിരിച്ചറിവുകള്‍ മാത്രം സ്വന്തം.
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ....

Tuesday 25 November 2014

മഞ്ഞു കൂടാരം

കാറുംകോളും നിറഞ്ഞൊരാകാശത്തില്‍
കാലം തീര്‍ത്തൊരു മഞ്ഞിന്‍ കൂടാരം.

ഉരുകാത്ത മഞ്ഞിന്‍റെ അറിയാത്ത ഗന്ധം തേടി-
ഉയിരാമാകാശത്തില്‍ നിറമായ്‌ വിഹരിക്കുന്നു.

ഉരുകില്ലൊരിക്കലുമാ മഞ്ഞ് സഖീ നിന്‍- 
നിറമെത്ര മങ്ങിയാലും നിനവെത്ര പൊഴിഞ്ഞാലും.

ധരിത്രിയില്‍ മഞ്ഞുരുകി ജലമായ് പിന്നതില്‍- 
നിറവും നിനവും ചാലിച്ചൊഴുകിയൊഴുകി,

പ്രണയത്തിന്‍ ചിറകിലേറി വാനിലേയ്ക്കുയര്‍ന്നു- 
ഒടുവിലദൃശ്യമായ് തീര്‍ത്തൊരാ മഞ്ഞിന്‍റെ കൂടാരം.

പ്രതീക്ഷയോടിവിടെന്‍ സഖി കാതോര്‍ത്തിരിക്കുന്നു- 

"മഴയൊന്നു പെയ്തെങ്കിലെന്‍മനമൊന്നു കുളിര്‍ത്തെങ്കിലെന്‍ 
സ്വപ്നമൊന്നുലഞ്ഞെങ്കിലൊടുവിലെന്‍ ജീവനൊന്നെടുത്തെങ്കില്‍"

ഒരു ഏപ്രില്‍ ഫൂള്‍ കഥ

മൂന്നു വര്‍ഷം മുമ്പൊരു മാര്‍ച്ച് മാസം,കൃത്യമായി പറഞ്ഞാല്‍ 2011 മാര്‍ച്ച് മുപ്പത്തൊന്നാം തീയതി ഒരുപാട് പ്രതീക്ഷയോടെയാണ് ഞങ്ങള്‍ മാംഗ്ലൂര്‍ ട്രെയിനിറങ്ങിയത്.നാല് ആണുങ്ങളും ഞങ്ങള്‍ പതിമൂന്നു പെണ്ണുങ്ങളും പിന്നെ "ഞങ്ങളെ നോക്കുക" എന്ന ചുമതല കൂടിയുള്ള ശ്രീന മാമും അടങ്ങിയ സംഘം. "മുതിര്‍ന്ന കുട്ടികളല്ലേ സ്വയം തീരുമാനങ്ങള്‍ എടുക്കാനൊക്കെ അറിയാമല്ലോ." എന്ന ചിന്തയില്‍ വിലക്കുകളൊന്നുമേല്‍പ്പിക്കാതെ, ഞങ്ങള്‍ തെളിച്ച വഴിയില്‍ മാമും ഉണ്ടായിരുന്നത് ആദ്യമായി സ്വാതന്ത്ര്യം കിട്ടിയതിന്‍റെ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. ഫാദര്‍ മുല്ലെഴ്സ് ആശുപത്രിയുടെ സ്പീച്ച് ആന്‍ഡ്‌ ഹിയറിംഗ് വിഭാഗം നടത്തുന്ന മൂന്നു ദിവസത്തെ കോണ്‍ഫറന്‍സ് ആയിരുന്നു മുഖ്യ ലക്‌ഷ്യം. അവര്‍ തന്ന താമസ സൗകര്യം ഒരു ഗസ്റ്റ് ഹൗസ് ആയിരുന്നു. അവിടെ പെണ്‍കുട്ടികള്‍ക്കായി രണ്ടു ഡോര്‍മെട്രി മുറികളുണ്ടായിരുന്നു. മറ്റൊരു കെട്ടിടത്തിലെ സ്പെഷ്യല്‍ റൂമില്‍ മാമുണ്ടായിരുന്നു. പിന്നെ ആണ്‍ കുട്ടികള്‍ ആ കെട്ടിടങ്ങള്‍ക്കടുത്ത് തന്നെ വേറെയേതോ ഒരു മുറിയില്‍.

ആദ്യ ദിവസത്തെ ക്ലാസിനു ശേഷം അത്യാവശ്യം കറക്കവും കഴിഞ്ഞു മുറിയിലെത്തിയ ഞങ്ങളില്‍ ചിലരുടെ ബുദ്ധിയില്‍ പിറ്റേന്ന് ഏപ്രില്‍ ഫൂള്‍ ആണെന്ന ബോധം വന്നു. ഒപ്പമുള്ളവരെത്തന്നെ പറ്റിച്ചു കളയാം! എന്‍റെ മുറിയില്‍ ലിബ, ജിബി, ദീപ്തി,ലമീസ്,പാത്തു,ശ്രീജി . അടുത്ത മുറിയില്‍ രണ്ട് അമൃതമാരും അഞ്ചുവും ശില്‍പ്പയും ഹര്‍ഷയും പിന്നെ ഹെമിയും.ആസൂത്രണക്കമ്മിറ്റിയില്‍ അമൃതമാരും ഹെമിയും ദീപ്തിയും ഞാനുമുണ്ട്. ഗൂഢലോചനയനുസരിച്ച് രാവിലെ കൃത്യം അഞ്ചു മണിക്ക് അടുത്ത മുറിയിലുള്ള അമൃത (എം.എല്‍) ന്‍റെ ഫോണില്‍ അലാറം കേള്‍ക്കും. എന്നാല്‍ ശ്രീന മാമിന്‍റെ കോള്‍ ആണെന്ന രീതിയില്‍ അങ്ങേത്തലയ്ക്കൽ ആരുമില്ലാതെ അവള്‍ സംസാരിക്കണം.

"അയ്യോ! ആണോ മാം ..ശരി ശരി. ഒക്കെ.ഞങ്ങള്‍ പെട്ടെന്നിറങ്ങാം." 

ഇങ്ങനെ അവള്‍ ഉച്ചത്തില്‍ പറയുന്നത് കേട്ടുകൊണ്ട് ഉറക്കത്തില്‍ നിന്നും ഉണരുന്ന അഞ്ചു ഉറപ്പായും കാര്യമെന്താണെന്ന് അന്വേഷിക്കും.

"എടീ, ശ്രീന മാമാണ് വിളിച്ചത്.മാംഗ്ലൂര്‍ ബീച്ചില്‍ സുനാമി സൂചന. പെട്ടെന്ന് എല്ലാവരും ഇറങ്ങിച്ചെല്ലാന്‍. നീ പോയി അവരെക്കൂടി വിളിക്കൂ..."

വാതിലില്‍ മുട്ട് കേട്ട് ഞാന്‍ ചിരിയടക്കിക്കിടന്നു. ലമീസ് ഉറക്കച്ചടവില്‍ വാതില്‍ തുറന്നു. അഞ്ചുവും അമൃതയും പുറകില്‍ മറ്റുള്ളവരും. വിവരം കേട്ട് ലമീസ് ആദ്യം "അയ്യോ" എന്ന് വിളിച്ചു.പാത്തു ചാടിയെഴുന്നേറ്റു. പെട്ടെന്ന് ഭൂതോദയം ഉണ്ടായ പോലെ ലമീസ് പറഞ്ഞു.
"ഓ ഏപ്രില്‍ ഫൂള്‍. പോയി കിടന്നുറങ്ങ് പിള്ളാരെ"
അത് കേട്ട്, "പണി പാളി"യല്ലോ എന്ന് ഞാന്‍ ആത്മഗതം പറഞ്ഞെങ്കിലും അമൃത വിട്ട് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. പാവം അഞ്ചു ഈ കള്ളവും വിശ്വസിച്ചു അവള്‍ക്കൊപ്പമുള്ളപ്പോള്‍ പിന്നെന്തിനു ഉദ്യമത്തില്‍ നിന്നും പിന്മാറണം. അമൃത വീണ്ടും ദേഷ്യം അഭിനയിച്ചു.

"എടീ അഞ്ചു നീ പറഞ്ഞ് കൊടുക്ക്. ശ്രീന മാം ഫോണ്‍ വിളിച്ചു പറഞ്ഞത് നീയും കേട്ടതല്ലേ"
അഞ്ചു ചാടിത്തുള്ളി. "ലമീ എഴുന്നേല്‍ക്ക്. നമുക്ക് പെട്ടെന്ന് പോകാം"
രംഗം മുഴുപ്പിക്കാന്‍ ഞാന്‍ ഫോണുമെടുത്ത് വെളിയിലേക്ക് പോയി. അഞ്ചു പുറകേ വന്നു.
"നീ ആരെയാടീ വിളിക്കുന്നത്" പാവത്തിന്‍റെ മുഖം കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല. വെളുത്ത മുഖം സുനാമി ഭയത്താല്‍ റോസാപ്പൂ പോലെ ചുമന്നിരിക്കുന്നത് അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു.

"അമ്മയെ വിളിച്ചു പറയട്ടെ. നമ്മള്‍ ചത്ത്‌ പോയാലോ!" പരിഭ്രമം അഭിനയിക്കാന്‍ ഞാന്‍ പാടുപെട്ടു.     
"ഹും മനുഷ്യനിവിടെ ടെന്‍ഷന്‍ അടിക്കുന്നത് പോരാഞ്ഞിട്ട് വീട്ടുകാരെക്കൂടി പേടിപ്പിക്കുന്നോ !"
അപ്പോഴാണ്‌ ഞാന്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. അവളുടെ കൈയില്‍ സോപ്പുപെട്ടിയും തോര്‍ത്തും. അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു.

"എടീ നീ ഇതൊക്കെ കൊണ്ട് എവിടെപ്പോകുന്നു??"

വെപ്രാളത്തില്‍ അവള്‍ പറഞ്ഞൊപ്പിച്ചു.

"ഞാന്‍ കുളിച്ചിട്ട് വരാം.നിങ്ങള്‍ വേഗമിറങ്ങൂ...."

"എന്റീശ്വരാ സുനാമി വരുന്ന മരണ ഭയത്താല്‍ നില്‍ക്കുന്ന പെണ്ണ് കുളിക്കാന്‍ പോകുന്നു." ചിരിയടക്കാന്‍ പറ്റിയില്ല. അഞ്ചുവിന് കുളി വളരെ പ്രാധാന്യമുള്ള കാര്യമാണ്. രാവിലേ ആദ്യം കുളിച്ചില്ലേല്‍ സമാധാനക്കേടുണ്ടെന്നൊക്കെ എല്ലാവര്‍ക്കും അറിയാം...

"എങ്കിലും അഞ്ചൂ....സുനാമി ഹോസ്റ്റല്‍ പടിമേല്‍ വന്നു നില്‍ക്കുമ്പോള്‍ നിനക്കെങ്ങനെ കുളിക്കാന്‍ തോന്നുന്നു...." എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു പോയി.ആ സമയത്തെ എന്‍റെ ചിരിയും തൊട്ടു മുമ്പ് ലമീസ് ഏപ്രില്‍ ഫൂള്‍ ആണെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ നടത്തിയിരുന്നതുമൊക്കെ കൊണ്ടാകും സുനാമി ഭീതി അധികനേരം അവിടെ നിലനിര്‍ത്താന്‍ ഞങ്ങള്‍ ആസൂത്രണക്കമ്മിറ്റിക്കാര്‍ക്ക് കഴിഞ്ഞില്ല.

നേരം വെളുക്കാന്‍ ഇനിയുമുണ്ട് സമയം. പരമ "സാധുക്കളായ" ഞങ്ങളുടെ ആണ്‍ പടയാളികള്‍ അവിടെ സുഖ നിദ്രയിലാകും. അവരെക്കൂടി ഒന്നുണര്‍ത്തി ജഗ പൊഗയുണ്ടാക്കാതെ ഞങ്ങള്‍ക്ക് സ്വസ്ഥതയില്ല. ഒടുവില്‍ ഒരാശയത്തിലെത്തി. ഞങ്ങളുടെ താമസസ്ഥലത്ത് ഏതോ സാമൂഹികദ്രോഹി ഒളിഞ്ഞു നോക്കി. ഞങ്ങളിവിടെ ഭയന്നിരിക്കുന്നു. ഓടി വരണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് അവര്‍ക്ക് ഫോണ്‍ ചെയ്യാം. കൂട്ടത്തില്‍ അവരുടെ ഉത്തരവാദിത്വബോധവും ഒന്ന് പരീക്ഷിച്ചു കളയാം.വിഷ്ണു,അരവിന്ദ് ,സാജന്‍,നന്ദു എന്നിവരില്‍ അരവിന്ദിനെ വിളിക്കാന്‍ എല്ലാവരും തീരുമാനിച്ചതനുസരിച്ച് അമൃത ഫോണ്‍ എടുത്തു വിളിച്ചു. ഫോണില്‍ കസ്റ്റമര്‍ കെയറിലെ ചേച്ചി വെളുപ്പിനും ഉറങ്ങാതെ ഇരുന്നു ചിലക്കുന്നത് കേട്ട് അവള്‍ നെറ്റി ചുളിച്ചു. അത് കണ്ട് ഞാന്‍ എന്‍റെ ഫോണില്‍ നിന്നും അവനെ വിളിക്കാന്‍ നോക്കി. അപ്പോള്‍ ലൈന്‍ കണക്റ്റ് ആയി. ഉറക്കച്ചടവില്‍ അരവിന്ദ് ഫോണ്‍ എടുത്തു.
"എടാ ഓടി വരുമോ ? ഇവിടെ ഞങ്ങളുടെ മുറിയില്‍ ഏതോ ഒരാള്‍ ഒളിഞ്ഞു നോക്കി.ഞങ്ങള്‍ അയാളെ കണ്ട് പേടിച്ചു വിളിച്ചപ്പോള്‍ ഓടിക്കളഞ്ഞു."
ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവന്‍ പറഞ്ഞു.
"കളിക്കല്ലേ വൃന്ദാ ഏപ്രില്‍ ഫൂള്‍ ആക്കാന്‍ നോക്കണ്ട. നിനക്കെന്താ ഉറക്കോമില്ലേ? എവിടെ വരാന്‍!"
എനിക്ക് ദേഷ്യം വന്നു.
"ടാ ഞങ്ങളുടെ ഹോസ്റ്റലിലേക്ക്..വേഗം വാ. അവരേം കൂട്ട്."
ഭാഗ്യത്തിന് ചീത്ത വിളിക്കാതെ മറുതലയ്ക്കല്‍ എന്തോ പിറുപിറുക്കല്‍ കേള്‍പ്പിച്ചു കൊണ്ട് ഫോണ്‍ കട്ടായി.
ഞങ്ങള്‍ക്കാകെ അരിശം. സത്യത്തില്‍ ഞങ്ങളെ ആ അപരിചിതമായ സാഹചര്യത്തില്‍ ആരെങ്കിലും ശല്യം ചെയ്തുവെന്ന് കരുതുക. അപ്പോള്‍ ഞങ്ങളുടെ മേല്‍ ഉത്തരവാദിത്വമുള്ള ഈ ആണുങ്ങള്‍ ഇങ്ങനെയല്ലേ പെരുമാറുക. എന്തായാലും ചമ്മലുണ്ടെങ്കിലും അന്ന് അവരോട് അധികം കൂട്ട് വേണ്ടെന്നും ഈ അവഗണന ഞങ്ങള്‍ പെണ്‍കുട്ടികള്‍ ക്ഷമിക്കാന്‍ തയ്യാറല്ലെന്ന ഭാവം മുഖത്ത് വേണമെന്നുമുള്ള ചട്ടം കെട്ടിയാണ് അന്നത്തെ ക്ലാസിനു പോകാന്‍ ഞങ്ങള്‍ തയ്യാറായത്.പുറത്ത് അവര്‍ നാലുപേരും കുളിച്ചു സുന്ദരക്കുട്ടപ്പന്മാരായി നില്‍ക്കുന്നു. ഞങ്ങളെ കണ്ടു ഒന്നും സംഭവിക്കാത്ത പോലെ പെരുമാറുന്നു. ഒടുവില്‍ വെട്ടിത്തുറന്ന് പറഞ്ഞു.

"എന്നാലും നിങ്ങള്‍ക്ക് ഇത്രേമൊക്കെ ഉത്തരവാദിത്തമേ ഉള്ളൂ. അല്ലേടാ?"

വിഷ്ണു ഒന്നുമറിയാതെ അന്തംവിട്ട് നോക്കി. " നീ അരവിന്ദിനോട് ചോദിക്ക്. അവന്‍ പറഞ്ഞ് തരും. വെളുപ്പിന് ഞങ്ങളെ ഇവിടെ ആരോ ഒളിഞ്ഞു നോക്കി. പേടിച്ചു വിളിച്ചത് അരവിന്ദിന്റെ ഫോണില്‍. അവന്‍ ഏപ്രില്‍ ഫൂള്‍ എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു."

നാല് പേരുടെയും മുഖം ഒന്ന് പോലെ വിളറി.
" അയ്യോ എന്നെയോ ? എനിക്ക് കോള്‍ വന്നില്ലടി "
എന്ന് അരവിന്ദ് പറഞ്ഞെങ്കിലും നന്ദുവിനായിരുന്നു കൂടുതല്‍ ദേഷ്യം.
"എടാ അളിയാ നീ എന്ത് പണിയാ കാണിച്ചത്. നിനക്ക് വന്നു നോക്കാന്‍ വയ്യെങ്കില്‍ ഞങ്ങളോട് ഒരു വാക്ക് പറഞ്ഞൂടായിരുന്നോ"
അരവിന്ദ് ദയനീയമായി എന്നെ നോക്കി. "ഒരു രക്ഷയുമില്ല മോനേ. നീ പെട്ടു." എന്ന ഭാവത്തില്‍ ഞാനും നിന്നു. എന്നാല്‍ അധികം വൈകാതെ അവര്‍ ചില കരിങ്കാലികളില്‍ നിന്നും വിവരം അറിഞ്ഞു.ഞങ്ങള്‍ പറ്റിക്കാന്‍ വേണ്ടി പറഞ്ഞ കഥയാണ് അതൊക്കെയെന്ന്. എങ്കിലും ഇത് ഏപ്രില്‍ ഫൂള്‍ ദിവസം തന്നെ നടന്ന ഒരു യാഥാർത്ഥ സംഭവം ആയിരുന്നുവെങ്കില്‍.... ഞങ്ങളെ വിശ്വസിക്കാന്‍ അവര്‍ തയ്യാറാകുമായിരുന്നില്ല എന്ന തോന്നല്‍ ഏവരുടേയും മനസ്സില്‍ കിടന്നു പുകഞ്ഞു. എങ്കിലും അന്യ നാട്ടില്‍ ആശ്രയത്തിനുള്ള ആണ്‍ സുഹൃത്തുക്കളോട് ഈ ചെറിയ കാരണത്തില്‍ പിണങ്ങി നടക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.

അങ്ങനെ മൂന്നു ദിവസത്തെ ആഘോഷങ്ങള്‍ക്കൊടുവില്‍ മാവേലി എക്സ്പ്രെസ്സില്‍ മടക്കയാത്ര.
ഒരുപക്ഷേ ക്രിക്കറ്റ് ദൈവം സച്ചിന്‍ അവസാനമായി പങ്കെടുക്കുന്ന ലോകകപ്പ് മത്സരം.....യാത്രയിലുടനീളം ഏവരും ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു. ഫൈനല്‍ മത്സര സമയത്ത് ട്രെയിനിലായിപ്പോയ ഒരു കൂട്ടം ക്രിക്കറ്റ് ആരാധകര്‍ ! ട്രെയിനില്‍ കയറിയാല്‍ വാതിലിനോടല്‍പ്പം ചേര്‍ന്ന് നിന്ന് പ്രകൃതിഭംഗി ആസ്വദിക്കുന്ന ശീലമുള്ള ഞാന്‍ ഫൈനല്‍ മത്സര വിവരങ്ങള്‍ തത്സമയം വീട്ടിലുള്ള കൂട്ടുകാര്‍ മാര്‍ഗം അറിഞ്ഞുകൊണ്ടിരുന്ന അവരുടെ ഇടയില്‍ നിന്നും അല്‍പ്പം മാറി വാതിലിലേക്ക് പോകാന്‍ തുടങ്ങി. അവിടെ അരവിന്ദ് നില്‍ക്കുന്നു. ക്രിക്കറ്റ് ഫലം അറിയാനുള്ള ആകാംക്ഷയില്‍ നിന്ന അവനുമായി അന്താരാഷ്ട്ര ക്രിക്കറ്റ് ചര്‍ച്ചകള്‍ നടത്തിയൊടുവില്‍ വീണ്ടും ഏപ്രില്‍ ഫൂള്‍ സംഭവം ഉള്ളില്‍ കത്തിക്കയറി.

"എന്നാലും ദുഷ്ടാ നീ ഫോണ്‍ എടുത്തിട്ട് എന്നോട് അങ്ങനെ പറഞ്ഞില്ലേ !"

അവന്‍റെ മുഖത്ത് വീണ്ടും ദയനീയ ഭാവം. ഫ്രെയിം ലെസ്സ് കണ്ണടയുടെ ചില്ലിനു വെളിയിലൂടെ അവനെന്നെ നോക്കി പറഞ്ഞു.
"നീ വിളിച്ചിട്ടില്ലടി. സത്യമാ" എനിക്ക് വീണ്ടും ദേഷ്യം. കള്ളം പറയുന്നോ ! ഫോണിലെ കോള്‍ ലിസ്റ്റ് കാണിച്ച് വീണ്ടും ഞാന്‍ പറഞ്ഞു.

"നോക്ക്. അരവിന്ദ് നീ അല്ലേ ?? ദാ വെളുപ്പിന് നിന്നെ വിളിച്ചതിനുള്ള തെളിവ്"

വീണ്ടും അവന്‍റെ നോട്ടത്തിലെ പന്തികേട് എന്നെ കൂടുതല്‍ ചിന്തിപ്പിച്ചു. മാത്രമല്ല അവന്‍റെ ഫോണില്‍ അങ്ങനെയൊരു വിളി ചെന്നിട്ടുമില്ല. ഏതാനും നിമിഷത്തിനൊടുവില്‍ എനിക്ക് മനസിലായി അരവിന്ദ് എന്ന പേരില്‍ ഞാന്‍ സേവ് ചെയ്തിരുന്നത് സ്കൂളില്‍ ഒപ്പം പഠിച്ച സുഹൃത്ത് അരവിന്ദിന്റെ നമ്പര്‍. നിഷ് എന്ന ഞങ്ങളുടെ കോളേജില്‍ ഒപ്പം പഠിക്കുന്ന ഈ അരവിന്ദിന്റെ നമ്പര്‍ "അരവിന്ദ് നിഷ്" എന്നായിരുന്നു സേവ് ചെയ്തിരുന്നത്. വീട്ടില്‍ സുഖമായി കിടന്നുറങ്ങുന്ന സ്കൂള്‍ സഹപാഠിയെ വിളിച്ചാണ് ഞാന്‍ ......!

സുഹൃത്തുക്കള്‍ക്കിടയില്‍ സോറി എന്ന വാക്കിനു അവിടെ പ്രസക്തിയില്ല. ഞങ്ങള്‍ വീണ്ടും ട്രെയിനില്‍ കൂട്ടുകാര്‍ക്കിടയിലേക്ക്. ഇന്ത്യ ലോക കപ്പ്‌ നേടിയെന്ന അത്യധികം ആഹ്ലാദകരമായ വാര്‍ത്തയെ സ്വീകരിക്കാന്‍ മിനറല്‍ വാട്ടെറിന്റെ ഒഴിഞ്ഞ കുപ്പികള്‍ ഇരു കൈകളിലും സജ്ജമാക്കി വച്ചു  കാത്തിരിക്കുന്ന കൂട്ടുകാരിലേക്ക് ഏപ്രില്‍ ഫൂളില്‍ ഞാന്‍ ഫൂളായ വാര്‍ത്ത പെട്ടെന്നു തന്നെ അരവിന്ദ് എത്തിച്ചു.എങ്കിലും ഇന്ത്യ ജയിച്ച ആവേശത്തിമിര്‍പ്പില്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ പരസ്പരം അടിച്ച് ഉച്ചത്തിലുള്ള ശബ്ദമുണ്ടാക്കി അടുത്ത കമ്പാര്‍ട്ടുമെന്റിലെ യാത്രക്കാരെക്കൂടി ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി ആ സന്തോഷവാര്‍ത്ത അറിയിക്കുന്നതിനിടയില്‍ എനിക്കുമിട്ട് കിട്ടി രണ്ട് തട്ട്.
"അവളുടെ ഒരു ഫോണ്‍ വിളി. ഹും " കൈയില്‍ കിട്ടിയ രണ്ട് കുപ്പികള്‍ തട്ടി ശബ്ദമുണ്ടാക്കി ചിരിച്ചു കളഞ്ഞെങ്കിലും സ്വയം ഫൂളായ സംഭവം മറക്കില്ലൊരിക്കലും ഞാന്‍ !!!

Wednesday 12 November 2014

നവജീവന്‍

           എസ്. ടി. വി. ഇന്‍റര്‍ നാഷണല്‍ സ്കൂളിലേക്ക് വളരെ കുറഞ്ഞ ശമ്പളത്തില്‍ അദ്ധ്യാപകനായിജോലിക്ക് പോകാന്‍ തയ്യാറായപ്പോള്‍ സുഹൃത്തുക്കളില്‍ പലരും ജോണിനെ കുറ്റപ്പെടുത്തി. ഇതിലും മികച്ച എത്രയോ അവസരങ്ങള്‍ അയാള്‍ക്ക് കിട്ടുമായിരുന്നിട്ടും ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഒരു തീരുമാനം ... ?,കുറേനാള്‍ സിനിമാ സംവിധാനം എന്ന മോഹവുമായി  അലഞ്ഞതല്ലേ. കൊച്ചുകുട്ടികള്‍ക്ക് എ ബി സി ഡി പറഞ്ഞ് കൊടുക്കുന്ന ജോലി ചെയ്യാന്‍ എങ്ങനെ മനസു വന്നു ,എന്നൊക്കെയായിരുന്നു അവരുടെ ചോദ്യങ്ങള്‍.


           എന്തായാലും ജോണ്‍ പിന്മാറിയില്ല.അധ്യാപനം അയാള്‍ മനസ്സ് കൊണ്ട് ഇഷ്ട്ടപ്പെട്ടിരുന്നു എന്നതാവാം .കുട്ടികളോട് ഒരു പ്രത്യേക സ്നേഹവും വാത്സല്യവും അയാള്‍ക്കുണ്ടായിരുന്നു എന്നതും ഒരു കാരണമായി .
                 
             ജോണ്‍ ജോലിയില്‍ പ്രവേശിച്ച ദിവസം സ്കൂള്‍ യുവജനോത്സവം നടക്കുകയായിരുന്നു. ചിത്രകലാ മത്സരം നടക്കുന്ന ക്ലാസ് മുറിയിലാണ് ആദ്യമായി അയാള്‍ക്ക് ഡ്യൂട്ടി കിട്ടിയത്. കുഞ്ഞുങ്ങള്‍ നിരന്നിരുന്ന് ചിത്രം വരയ്ക്കുന്നു. വിഷയം :"വീട്" . ചിത്രം വരയ്ക്കാനുള്ള കടലാസുകള്‍ എല്ലാവര്‍ക്കും കൊടുത്ത ശേഷം ജോണ്‍ കസേരയിലിരുന്നു. പല ക്ലാസുകളിലെ ഏകദേശം മുപ്പതോളം കുട്ടികളുണ്ട് മുറിയില്‍.
അതിനിടയില്‍ ഒരു രണ്ടാം ക്ലാസ്സുകാരന്‍ കടലാസില്‍ നോക്കിയിരുന്ന് വിതുമ്പുന്നത് അയാള്‍ കണ്ടു ... ജോണ്‍ അവനരികിലേക്ക് ചെന്നു.
വൈഷ്ണവ് എന്ന ആ കുഞ്ഞിന്‍റെ ചായപ്പെന്‍സിലുകള്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എടുക്കാന്‍ മറന്നു പോയതാണ് അവനെ കരയിച്ചത്.
ആദ്യത്തെ ദിവസമായത്‌ കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് തെല്ലിട ആലോചിച്ചിട്ട് അയാള്‍ അരികിലിരുന്ന നാലാം ക്ലാസ്സുകാരനോട് വൈഷ്ണവിനു വേണ്ടി കുറച്ചു പെന്‍സിലുകള്‍ കൊടുക്കാമോ എന്ന് ചോദിച്ചു.

"നോ സാര്‍. ഐ വോണ്ട് ഗിവ് ഹിം. ദിസ് ഈസ് മൈന്‍. ആന്‍ഡ്‌ ഐ വില്‍ വിന്‍ "

അതെ. ജോണിന് അറിവുള്ളതാണ് ഇന്നത്തെ വിദ്യാഭ്യാസം. ജയം മാത്രമേ കുഞ്ഞുങ്ങള്‍ക്ക് അറിവുള്ളൂ. സ്വന്തം ചിത്രത്തിലെ നിറം മങ്ങിയാലും കൂട്ടുകാരന് കടലാസില്‍ എന്തെങ്കിലുമൊരു നിറം പിടിപ്പിക്കാന്‍ സഹായിക്കുന്നതില്‍ എന്തു സന്തോഷമാണ് അവര്‍ക്കുണ്ടാകുക.
കുറച്ചു സമയം കഴിഞ്ഞ് മറ്റൊരു കുട്ടി ചിത്രം വരച്ചു കഴിഞ്ഞ് അവന്‍റെ പെന്‍സിലുകള്‍ അദ്ധ്യാപകന്റെ പവര്‍ ഉപയോഗിച്ച് തന്നെ വാങ്ങി അയാള്‍ വൈഷ്ണവിനു കൊടുത്തു. ഏതാനും മിനിട്ടുകള്‍ കൊണ്ട് അവന്‍ സ്വന്തം ചിത്രം പൂര്‍ത്തിയാക്കി.

         വീട് എന്ന വിഷയത്തില്‍ മറ്റ് ഭൂരിഭാഗം പേരും വരച്ചത് വിവിധങ്ങളായ വീടുകളുടെ ചിത്രങ്ങള്‍. ചിലര്‍ രണ്ടു പക്ഷികള്‍ കൊക്കുരുമി ഇരിക്കുന്ന കൂടിന്റെയും മറ്റും ചിത്രം. എന്നാല്‍ വൈഷ്ണവ് വരച്ച ചിത്രം കണ്ട് ജോണ്‍ അതിശയിച്ചു. എന്താണ് അവന്‍ ആ ചിത്രത്തിലൂടെ പറയാന്‍ ശ്രമിച്ചു കാണുക എന്ന് ചിന്തിച്ചു കൊണ്ട് എല്ലാ ചിത്രങ്ങളും കൂട്ടിക്കെട്ടി അയാള്‍ സ്റ്റാഫ് റൂമിലേക്ക് പോയി.മത്സര ഫലം വന്നപ്പോള്‍ വൈഷ്ണവിനു തന്നെ ഒന്നാം സ്ഥാനം. ഒരു മണിമാളികയുടെ ചിത്രം വരച്ചു കൊണ്ട് ഞാന്‍ തന്നെ ജയിക്കുമെന്നും ആര്‍ക്കും എന്‍റെ പെന്‍സിലുകള്‍ നല്‍കില്ലെന്നും പറഞ്ഞ നാലാം ക്ലാസുകാരന്‍ ജോണിനെ അമര്‍ഷത്തില്‍ നോക്കി സമ്മാനം തനിക്ക് കിട്ടാത്തതിലുള്ള പരിഭവം പ്രകടിപ്പിച്ചു.

              പിറ്റേന്ന് ജോണ്‍ അയാള്‍ക്ക് നിര്‍ദ്ദേശിച്ച ക്ലാസിലേക്ക് പോയി. അവിടെ പുറകിലത്തെ ബഞ്ചില്‍ ചടഞ്ഞിരിക്കുന്ന വൈഷ്ണവിനെ കണ്ടപ്പോള്‍ അയാള്‍ സ്വന്തം മനസിനെ നിയന്ത്രിക്കാന്‍ പണിപ്പെട്ടു.
അവന്‍റെ വീട്ടില്‍ എന്താണ് പ്രശ്നമെന്നറിയാന്‍ അയാള്‍ക്ക്‌ അതിയായ ആഗ്രഹം തോന്നി. പക്ഷേ ആദ്യ ദിവസം തന്നെ അത്തരം ഒരു ശ്രമം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് കരുതി സ്വന്തം വിഷയമായ ഗണിത ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ട് പോയി.

              വലിയ വീട്ടിലെ കുട്ടികള്‍ മാത്രം പഠിക്കുന്ന അത്തരമൊരു സ്കൂളില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഉള്ള കുട്ടികള്‍ വിരളമായിരിക്കുമെന്നു ജോണിനറിയാം. മറ്റെന്ത് പ്രശ്നമായിരിക്കും വൈഷ്ണവിനുള്ളതെന്ന ചോദ്യം ജോണിന്‍റെ മനസ്സില്‍ എപ്പോഴുമുണ്ടായിരുന്നു. അങ്ങനെയൊരിക്കല്‍ നോട്ടു പുസ്തകത്തിന്‍റെ പുറം ചട്ടയില്‍ വൈഷ്ണവ് കോറിയിട്ട ചിത്രങ്ങള്‍ കണ്ടു ജോണ്‍ അവനെ അരികില്‍ ചേര്‍ത്ത് നിര്‍ത്തി ചോദിച്ചു.

"മോനേ നല്ല ചിത്രമാണല്ലോ. ഇതൊക്കെ ആരാ മോന് ഇത്ര നന്നായി വരയ്ക്കാന്‍ പഠിപ്പിച്ചത്? മമ്മിയാണോ പപ്പയാണോ ? "  

           അവന്‍ ഒന്നും മിണ്ടിയില്ല.തല കുമ്പിട്ട്‌ നിന്ന വൈഷ്ണവിനെ നിര്‍ബന്ധിച്ച് ഉത്തരം ചികഞ്ഞെടുക്കാന്‍ ജോണിന് മനസ് വന്നതുമില്ല.
അതിനടുത്ത ദിവസങ്ങളിലും വൈഷ്ണവ് ജോണിനരുകില്‍ പോകാതെ മാറി നടന്നു. എല്ലാ ദിവസവും വിദ്യാര്‍ഥികളെ തെല്ലിട നേരം ഗണിത ലോകത്തുനിന്നും മറ്റെന്തെങ്കിലും ചിന്തകളിലേക്ക് കടത്തി വിടാനോ അല്ലെങ്കില്‍ വികൃതികള്‍ കാട്ടാനോ ഒക്കെ ജോണ്‍ അനുവദിച്ചിരുന്നു...
ഒരു ദിവസം അവരോട് ഒരു തുണ്ട് കടലാസ് കഷണമെടുത്ത്, അതില്‍ അവര്‍ ഓരോരുത്തരേയും സ്വന്തം വീട്ടില്‍ നിങ്ങളേ റ്റവും ഇഷ്ടപ്പെടുന്ന ആളെ സങ്കല്‍പ്പിച്ച് കുറിപ്പ് എഴുതാന്‍ ആവശ്യപ്പെട്ടു. ജോണിന് ലഭിക്കേണ്ടിയിരുന്നത് വൈഷ്ണവ് എന്ന അത്ഭുത ബാലന്റെ മറുപടിയായിരുന്നു. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി അവന്‍ എഴുതിയ പേര്.

" ജിമ്മി - മൈ പപ്പി " എന്നായിരുന്നു.

അയാള്‍ ഓരോരുത്തരെയായി അരികിലേക്ക് വിളിച്ച് രഹസ്യമായി സംസാരിച്ചു. " അമ്മ " എന്നെഴുതിയവരോട് അച്ഛനും അവരെ വളരെ ഇഷ്ടമാണ് എന്നാല്‍ അത് പ്രകടിപ്പിക്കാത്തതാണെന്നും "അച്ഛന്‍" എന്ന് എഴുതിയവരോട് അമ്മ അവരെ വഴക്ക് പറയുന്നത് നന്നായി പഠിച്ചു അച്ഛനെപ്പോലെ വലിയ ആളാകാനാണ് എന്നുമുള്ള ഉപദേശങ്ങള്‍ കൊടുത്ത് ആ കുരുന്നുകളുടെ മനസ്സില്‍ ഒരല്‍പം വെളിച്ചം പകരാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.ഒടുവില്‍ അവസാന വരിയില്‍ ഇരുന്ന വൈഷ്ണവിന്റെ ഊഴമെത്തി. അവനോട് എന്ത് ഉത്തരമാണ് പറയേണ്ടതെന്ന് അയാള്‍ക്ക് അറിയില്ലാരുന്നു. എന്നാല്‍ അങ്ങോട്ട് ഒന്നും ചോദിക്കുന്നതിനു മുന്‍പേ ആ കുഞ്ഞു കരങ്ങള്‍ അയാളെ ഒന്നാകെ ചുറ്റി വരിഞ്ഞു പിടിച്ചു.

"സാര്‍ ജിമ്മിയ്ക്ക് മത്സരിക്കാന്‍ അറിയില്ല. സ്നേഹിക്കനേ അറിയൂ...അവനാണ് എന്നെ ചിത്രം വരയ്ക്കാന്‍ പഠിപ്പിച്ചതും. മുറ്റത്തെ മണലില്‍ എന്നും വൈകിട്ട് ഒരുപാട് നേരം ചിത്രം വരയ്ക്കും ."

എന്തൊക്കെയാണ് ഈ കുട്ടി പറയുന്നതെന്ന് ജോണിന് ഒരു പിടിയും കിട്ടിയില്ല.വിതുമ്പിക്കരയുന്ന അവനെ ചേര്‍ത്തു നിര്‍ത്തി ജോണ്‍ പറഞ്ഞു.

"ജിമ്മി പഠിപ്പിച്ച ചിത്രങ്ങള്‍ വരയ്ക്കാന്‍ സാറിനെക്കൂടി മോന്‍ പഠിപ്പിക്കുമോ ?"

     അവന്‍റെ മുഖത്ത് പെട്ടെന്ന് ഒരു പുഞ്ചിരി വിടര്‍ന്നു.കണ്ണുനീര്‍ തുടച്ചുകൊണ്ട് ആ ബാലന്‍ ജോണിനെ നോക്കി ശരിയെന്ന അര്‍ത്ഥത്തില്‍ തല കുലുക്കി. 
            അന്ന് വൈകുന്നേരം വൈഷ്ണവ് വീട്ടു ജോലിക്കാരനൊപ്പം സ്കൂളിന് ഏറെ അകലെയല്ലാത്ത സ്വന്തം വീട്ടിലേക്ക് നടന്നു പോകുന്നത് ജോണ്‍ നോക്കി നിന്നു. സ്കൂള്‍ ഗേറ്റിനു പുറത്തായി ജിമ്മിയും അവരെ കാത്ത് നില്‍ക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. അടുത്ത ദിവസം രാവിലെ വൈഷ്ണവിനെ ക്ലാസിലാക്കി തിരികെ നടന്ന ജോലിക്കാരന്‍ ബാലനെ ജോണ്‍ ഒരു ചായ കുടിക്കാന്‍ ക്യാന്റീനിലേക്ക് ക്ഷണിച്ചു.വൈഷ്ണവ് എന്ന കുരുന്നിന്‍റെ മനസിനെ അലട്ടുന്ന ആ പ്രശ്നം എന്താണെന്ന് മനസ്സിലാക്കുകയായിരുന്നു ലക്‌ഷ്യം.വളരെ എളുപ്പത്തില്‍ ബാലനില്‍ നിന്നും ജോണിനു അത് മനസിലാക്കാന്‍ കഴിഞ്ഞു.

വിചിത്രമായി തോന്നിയ ഒരു മത്സര കഥയ്ക്ക് ബലിയാടാകുന്നത് വൈഷ്ണവ് എന്ന തേജസ്സു നിറഞ്ഞ,വിരല്‍ത്തുമ്പുകളില്‍ വര്‍ണ്ണങ്ങള്‍ വിരചിക്കുന്ന മനസുകൊണ്ട് അത്ഭുതം സൃഷ്ടിക്കാന്‍ കഴിവുള്ള ബാലനാണെന്ന സത്യം ജോണ്‍ തിരിച്ചറിഞ്ഞിരിക്കുന്നു. മത്സരവിഷയം -ആരാദ്യം മരിക്കുമെന്നത്.. കഥാപാത്രങ്ങള്‍ അവന്‍റെ മാതാപിതാക്കള്‍ തന്നെ . മദ്യത്തിനടിമയായ ബിസിനസുകാരനായ ഭര്‍ത്താവിനെ ജയിക്കാന്‍ അമ്മ മറ്റൊരു ബിസിനസ് ആരംഭിക്കുകയായിരുന്നില്ല. മറിച്ച് അവരും അയാള്‍ക്കൊപ്പം മദ്യം നുണച്ചു തുടങ്ങി, ഒടുവില്‍ ഇരുവരും ഒരേ അളവില്‍ മദ്യത്തിനടിമപ്പെട്ടു. അമ്മയുടെ ഇല്ലാത്ത കാമുകനേയും ചേര്‍ത്ത് കഥ മെനഞ്ഞ് അച്ഛന്‍ വീണ്ടും വീണ്ടും മദ്യപിച്ചുകൊണ്ടേയിരുന്നു. അച്ഛന്റെ ബിസിനസ് സ്ഥാപനത്തിലെ ചെറുപ്പക്കാരികളായ ജോലിക്കാരെ നോക്കി വിമ്മിട്ടപ്പെട്ടും പൊട്ടിത്തെറിച്ചും അമ്മയും മദ്യം മാറോട് ചേര്‍ത്തു. ഒടുവില്‍ അത് നീരാളിയെപ്പോലെ പിടിവിടാതെ ഇരുവരുടെയും ജീവിതത്തെ വിഴുങ്ങി .

         തകര്‍ച്ചകള്‍ തിരിച്ചറിഞ്ഞ അവര്‍ ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ ചിന്ത അവര്‍ പങ്കു വച്ചില്ലെന്നു മാത്രമല്ല ഭര്‍ത്താവ് ഭാര്യയോടുള്ള വെറുപ്പ് ആത്മഹത്യാ കുറിപ്പാക്കി മേശ വിരിയില്‍ വച്ചത് ഭാര്യ കണ്ടു...അവള്‍ തന്‍റെ മരണ ശേഷം ഭര്‍ത്താവിനെ ഭൂമിയില്‍ സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന ലക്ഷ്യത്തില്‍ പോലീസ് മേധാവിക്ക് എഴുതിയ കത്തിന്‍റെ ഒരു പതിപ്പ് അയാളും കാണുകയുണ്ടായി. വലിയ കലഹത്തിനൊടുവില്‍ ഇരുവരും അവരുടെ പങ്കാളിയെ ആദ്യം മരിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തിലെത്തി. ആദ്യം മരിക്കാനുള്ള മത്സരം തകൃതിയായി നടന്നു വരുന്നു.
          സ്ഥിര ബുദ്ധി നഷ്ടമായ രണ്ടു മനുഷ്യര്‍ പരസ്പരം മരണത്തിന്റെ പേരില്‍ മത്സരിക്കുമ്പോള്‍ അവിടെ തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞു മനസും അവന്‍റെ ജീവിതവും അനാഥമായി . എന്താണ് വൈഷ്ണവിനു സംഭവിച്ചതെന്ന് മനസിലാക്കിയ ജോണ്‍ ആ ചിത്രം , അതായത് വൈഷ്ണവ് ചിത്ര രചനാ മത്സരത്തിനു വരച്ചു സമ്മാനം ലഭിച്ച ചിത്രം ബാലനെ കാണിച്ചു കൊടുത്തു. ആ ചിത്രത്തിന്‍റെ പശ്ചാത്തലം ഒരു വീടായിരുന്നു. ഭൂകമ്പം ഉണ്ടായി ഭൂമി അടര്‍ന്നു മാറിയതുപോലെ ആ വീടും കൃത്യം രണ്ടായി പിളര്‍ന്നിരിക്കുന്നു. അതിനു നടുവിലായി ഒരു ചെറിയ ആണ്‍കുട്ടിയുടെ അവ്യക്തമായ രൂപം. അവനും രണ്ടായി പിളര്‍ന്നിരിക്കുന്നു. എന്നാല്‍ അവന്‍റെ ശരീരത്തിനെ വരകളിലൂടെ അടര്‍ത്തി മാറ്റിയപ്പോള്‍ ആ വരകള്‍ സംയോജിച്ച് ഒരു നാല് കാലുള്ള ജീവിയുടെ രൂപമായും കാഴ്ചക്കാരില്‍ ചിലര്‍ക്ക് വായിച്ചെടുക്കാനാകും. കൃത്യം നടുവില്‍ വച്ച് അടര്‍ത്തി മാറ്റിയ വീടിന്‍റെ ആദ്യ പകുതിയില്‍ ഒരു മുറിയിലായി മേശപ്പുറത്ത് കുറെയധികം ഒഴിഞ്ഞ കുപ്പികളും ഗ്ലാസും. ഫാനില്‍ തൂങ്ങിയാടുന്ന ഒരു കുടുക്ക്. അടുത്ത പകുതിയിലും കുപ്പികളും ഗ്ലാസുകളും കാണാനാകും ഒപ്പം അതിനരുകിലായി ഒരു തോക്കുമുണ്ടായിരുന്നു.

             ജോണ്‍ ചിന്തിച്ചു. മരണം അവര്‍ക്കിടയില്‍ ജയിക്കാനുള്ള, അല്ലെങ്കില്‍ പരസ്പരം ഭീഷണി മുഴക്കാനുള്ള ഒരു ഉപകരണം മാത്രമല്ലേ. മരിക്കാന്‍ ഉറപ്പിച്ചാല്‍ ഒരിക്കലും ഒരാളെ എക്കാലവും മറ്റൊരാള്‍ക്ക് തടയാനാകില്ല. അതിനര്‍ഥം അവര്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നുള്ളതല്ലേ.
ബാലന്‍ എന്ന വേലക്കാരന്‍ ഭയന്നു കൊണ്ടാണ് അത് ചെയ്തതെങ്കിലും ജോലി നഷ്ടപ്പെട്ടാല്‍ ജോണ്‍ മറ്റൊരിടത്ത് അയാള്‍ക്ക് ജോലി വാങ്ങിക്കൊടുക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു .
അയാള്‍ ചെയ്തത് ഇത്രമാത്രം വൈഷ്ണവ് വരച്ച ചിത്രത്തിന്‍റെ ഒരു പതിപ്പ് കൂടിയെടുത്തു. ശേഷം രണ്ടു ചിത്രങ്ങളും ഭംഗിയുള്ള ഫ്രെയിമുകള്‍ക്കുള്ളിലാക്കി. രണ്ടുപേരുടെയും കിടപ്പ് മുറികളിലെ ചുവരില്‍ പതിച്ചു  വെച്ചു. വൈഷ്ണവ് എന്ന പേരും അതിനു താഴെയായി ജോണ്‍ എഴുതിച്ചേര്‍ത്തിരുന്നു. അവര്‍ അത് കണ്ടെങ്കിലും, തങ്ങളുടെ മകന്റെ മനസ് തിരിച്ചറിയാന്‍ തന്നെ ഇരുവരും ദിവസങ്ങളേറെയെടുത്തു. മരണത്തിന്‍റെ പേരിലോ ജീവിതത്തിന്‍റെ കണക്കിലോ മത്സരിക്കുകയല്ല മറിച്ച് ഒരുമിച്ച് ഒരു ഡീ അഡിക്ഷന്‍ സെന്‍ററിന്റെ സേവനം തേടുകയാണ് വേണ്ടതെന്ന് വൈകിയാണെങ്കിലും ഇരുവരും തിരിച്ചറിഞ്ഞു.

               വൈഷ്ണവ് ബാലന്‍റെ കൈ പിടിച്ചു "നവജീവന്‍" എന്ന ആ ഡീ അഡിക്ഷന്‍ സെന്‍ററിന്റെ ഗേറ്റ് കടന്നു വന്നപ്പോള്‍ ജിമ്മി മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ടായിരുന്നു. മൂന്നാളും കാറിനുള്ളിലേക്ക് കയറിക്കഴിഞ്ഞ് മതിലില്‍ പറ്റിപ്പിടിച്ചിരുന്ന പായലില്‍ ജിമ്മിയുടെ നഖങ്ങള്‍ വരച്ച ചിത്രം നോക്കി ആ എട്ടു വയസുകാരന്‍ പുഞ്ചിരി തൂവി.

**************************************************************
കഥ ,തിരക്കഥ , സംഭാഷണം -ജോണ്‍ മേലേതില്‍ എന്നുള്ള അക്ഷരങ്ങള്‍ തീയേറ്ററിലെ വലിയ സ്ക്രീനിനു താഴെ നിന്നും മുകളിലേക്ക് സഞ്ചരിച്ചു. അതെ , അതൊരു ചലച്ചിത്രമായിരുന്നു. ഫലപ്രഖ്യാപന സമയത്ത് ജോണ്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല ആ കൊല്ലത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ജോണിന്‍റെ "നവജീവന്‍" എന്ന ആര്‍ട്ട് ചലച്ചിത്രത്തിന് ലഭിക്കുമെന്ന്. തന്‍റെ ജീവിതം സിനിമയാക്കിയ ജോണിനെ കൂട്ടുകാര്‍ അഭിനന്ദിച്ചു. ഒപ്പം കൂട്ടിച്ചേര്‍ത്തു. " ക്യാരക്റ്റെര്‍ ഹന്ട്ടിംഗ് ഒരു കുടുംബത്തെ രക്ഷിക്കാന്‍ ഉതകുന്നതായപ്പോള്‍ ജോണ്‍ , നീ ഞങ്ങള്‍ക്കിടയിലെ ദൈവ ദൂതനായി." അടുത്ത ദിവസങ്ങളില്‍ വൈഷ്ണവ് എന്ന കഥാപാത്രത്തെ ജോണിന് സമ്മാനിച്ച എബി എന്ന എട്ടു വയസുകാരനും നവജീവനില്‍ നിന്നും തിരികെയെത്തിയ എബി മോന്‍റെ മാതാപിതാക്കളും പിന്നെ ജിമ്മിയും സിനിമ കണ്ട് സസന്തോഷം മടങ്ങി.