Tuesday 25 November 2014

മഞ്ഞു കൂടാരം

കാറുംകോളും നിറഞ്ഞൊരാകാശത്തില്‍
കാലം തീര്‍ത്തൊരു മഞ്ഞിന്‍ കൂടാരം.

ഉരുകാത്ത മഞ്ഞിന്‍റെ അറിയാത്ത ഗന്ധം തേടി-
ഉയിരാമാകാശത്തില്‍ നിറമായ്‌ വിഹരിക്കുന്നു.

ഉരുകില്ലൊരിക്കലുമാ മഞ്ഞ് സഖീ നിന്‍- 
നിറമെത്ര മങ്ങിയാലും നിനവെത്ര പൊഴിഞ്ഞാലും.

ധരിത്രിയില്‍ മഞ്ഞുരുകി ജലമായ് പിന്നതില്‍- 
നിറവും നിനവും ചാലിച്ചൊഴുകിയൊഴുകി,

പ്രണയത്തിന്‍ ചിറകിലേറി വാനിലേയ്ക്കുയര്‍ന്നു- 
ഒടുവിലദൃശ്യമായ് തീര്‍ത്തൊരാ മഞ്ഞിന്‍റെ കൂടാരം.

പ്രതീക്ഷയോടിവിടെന്‍ സഖി കാതോര്‍ത്തിരിക്കുന്നു- 

"മഴയൊന്നു പെയ്തെങ്കിലെന്‍മനമൊന്നു കുളിര്‍ത്തെങ്കിലെന്‍ 
സ്വപ്നമൊന്നുലഞ്ഞെങ്കിലൊടുവിലെന്‍ ജീവനൊന്നെടുത്തെങ്കില്‍"

ഒരു ഏപ്രില്‍ ഫൂള്‍ കഥ

മൂന്നു വര്‍ഷം മുമ്പൊരു മാര്‍ച്ച് മാസം,കൃത്യമായി പറഞ്ഞാല്‍ 2011 മാര്‍ച്ച് മുപ്പത്തൊന്നാം തീയതി ഒരുപാട് പ്രതീക്ഷയോടെയാണ് ഞങ്ങള്‍ മാംഗ്ലൂര്‍ ട്രെയിനിറങ്ങിയത്.നാല് ആണുങ്ങളും ഞങ്ങള്‍ പതിമൂന്നു പെണ്ണുങ്ങളും പിന്നെ "ഞങ്ങളെ നോക്കുക" എന്ന ചുമതല കൂടിയുള്ള ശ്രീന മാമും അടങ്ങിയ സംഘം. "മുതിര്‍ന്ന കുട്ടികളല്ലേ സ്വയം തീരുമാനങ്ങള്‍ എടുക്കാനൊക്കെ അറിയാമല്ലോ." എന്ന ചിന്തയില്‍ വിലക്കുകളൊന്നുമേല്‍പ്പിക്കാതെ, ഞങ്ങള്‍ തെളിച്ച വഴിയില്‍ മാമും ഉണ്ടായിരുന്നത് ആദ്യമായി സ്വാതന്ത്ര്യം കിട്ടിയതിന്‍റെ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. ഫാദര്‍ മുല്ലെഴ്സ് ആശുപത്രിയുടെ സ്പീച്ച് ആന്‍ഡ്‌ ഹിയറിംഗ് വിഭാഗം നടത്തുന്ന മൂന്നു ദിവസത്തെ കോണ്‍ഫറന്‍സ് ആയിരുന്നു മുഖ്യ ലക്‌ഷ്യം. അവര്‍ തന്ന താമസ സൗകര്യം ഒരു ഗസ്റ്റ് ഹൗസ് ആയിരുന്നു. അവിടെ പെണ്‍കുട്ടികള്‍ക്കായി രണ്ടു ഡോര്‍മെട്രി മുറികളുണ്ടായിരുന്നു. മറ്റൊരു കെട്ടിടത്തിലെ സ്പെഷ്യല്‍ റൂമില്‍ മാമുണ്ടായിരുന്നു. പിന്നെ ആണ്‍ കുട്ടികള്‍ ആ കെട്ടിടങ്ങള്‍ക്കടുത്ത് തന്നെ വേറെയേതോ ഒരു മുറിയില്‍.

ആദ്യ ദിവസത്തെ ക്ലാസിനു ശേഷം അത്യാവശ്യം കറക്കവും കഴിഞ്ഞു മുറിയിലെത്തിയ ഞങ്ങളില്‍ ചിലരുടെ ബുദ്ധിയില്‍ പിറ്റേന്ന് ഏപ്രില്‍ ഫൂള്‍ ആണെന്ന ബോധം വന്നു. ഒപ്പമുള്ളവരെത്തന്നെ പറ്റിച്ചു കളയാം! എന്‍റെ മുറിയില്‍ ലിബ, ജിബി, ദീപ്തി,ലമീസ്,പാത്തു,ശ്രീജി . അടുത്ത മുറിയില്‍ രണ്ട് അമൃതമാരും അഞ്ചുവും ശില്‍പ്പയും ഹര്‍ഷയും പിന്നെ ഹെമിയും.ആസൂത്രണക്കമ്മിറ്റിയില്‍ അമൃതമാരും ഹെമിയും ദീപ്തിയും ഞാനുമുണ്ട്. ഗൂഢലോചനയനുസരിച്ച് രാവിലെ കൃത്യം അഞ്ചു മണിക്ക് അടുത്ത മുറിയിലുള്ള അമൃത (എം.എല്‍) ന്‍റെ ഫോണില്‍ അലാറം കേള്‍ക്കും. എന്നാല്‍ ശ്രീന മാമിന്‍റെ കോള്‍ ആണെന്ന രീതിയില്‍ അങ്ങേത്തലയ്ക്കൽ ആരുമില്ലാതെ അവള്‍ സംസാരിക്കണം.

"അയ്യോ! ആണോ മാം ..ശരി ശരി. ഒക്കെ.ഞങ്ങള്‍ പെട്ടെന്നിറങ്ങാം." 

ഇങ്ങനെ അവള്‍ ഉച്ചത്തില്‍ പറയുന്നത് കേട്ടുകൊണ്ട് ഉറക്കത്തില്‍ നിന്നും ഉണരുന്ന അഞ്ചു ഉറപ്പായും കാര്യമെന്താണെന്ന് അന്വേഷിക്കും.

"എടീ, ശ്രീന മാമാണ് വിളിച്ചത്.മാംഗ്ലൂര്‍ ബീച്ചില്‍ സുനാമി സൂചന. പെട്ടെന്ന് എല്ലാവരും ഇറങ്ങിച്ചെല്ലാന്‍. നീ പോയി അവരെക്കൂടി വിളിക്കൂ..."

വാതിലില്‍ മുട്ട് കേട്ട് ഞാന്‍ ചിരിയടക്കിക്കിടന്നു. ലമീസ് ഉറക്കച്ചടവില്‍ വാതില്‍ തുറന്നു. അഞ്ചുവും അമൃതയും പുറകില്‍ മറ്റുള്ളവരും. വിവരം കേട്ട് ലമീസ് ആദ്യം "അയ്യോ" എന്ന് വിളിച്ചു.പാത്തു ചാടിയെഴുന്നേറ്റു. പെട്ടെന്ന് ഭൂതോദയം ഉണ്ടായ പോലെ ലമീസ് പറഞ്ഞു.
"ഓ ഏപ്രില്‍ ഫൂള്‍. പോയി കിടന്നുറങ്ങ് പിള്ളാരെ"
അത് കേട്ട്, "പണി പാളി"യല്ലോ എന്ന് ഞാന്‍ ആത്മഗതം പറഞ്ഞെങ്കിലും അമൃത വിട്ട് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. പാവം അഞ്ചു ഈ കള്ളവും വിശ്വസിച്ചു അവള്‍ക്കൊപ്പമുള്ളപ്പോള്‍ പിന്നെന്തിനു ഉദ്യമത്തില്‍ നിന്നും പിന്മാറണം. അമൃത വീണ്ടും ദേഷ്യം അഭിനയിച്ചു.

"എടീ അഞ്ചു നീ പറഞ്ഞ് കൊടുക്ക്. ശ്രീന മാം ഫോണ്‍ വിളിച്ചു പറഞ്ഞത് നീയും കേട്ടതല്ലേ"
അഞ്ചു ചാടിത്തുള്ളി. "ലമീ എഴുന്നേല്‍ക്ക്. നമുക്ക് പെട്ടെന്ന് പോകാം"
രംഗം മുഴുപ്പിക്കാന്‍ ഞാന്‍ ഫോണുമെടുത്ത് വെളിയിലേക്ക് പോയി. അഞ്ചു പുറകേ വന്നു.
"നീ ആരെയാടീ വിളിക്കുന്നത്" പാവത്തിന്‍റെ മുഖം കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല. വെളുത്ത മുഖം സുനാമി ഭയത്താല്‍ റോസാപ്പൂ പോലെ ചുമന്നിരിക്കുന്നത് അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു.

"അമ്മയെ വിളിച്ചു പറയട്ടെ. നമ്മള്‍ ചത്ത്‌ പോയാലോ!" പരിഭ്രമം അഭിനയിക്കാന്‍ ഞാന്‍ പാടുപെട്ടു.     
"ഹും മനുഷ്യനിവിടെ ടെന്‍ഷന്‍ അടിക്കുന്നത് പോരാഞ്ഞിട്ട് വീട്ടുകാരെക്കൂടി പേടിപ്പിക്കുന്നോ !"
അപ്പോഴാണ്‌ ഞാന്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. അവളുടെ കൈയില്‍ സോപ്പുപെട്ടിയും തോര്‍ത്തും. അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു.

"എടീ നീ ഇതൊക്കെ കൊണ്ട് എവിടെപ്പോകുന്നു??"

വെപ്രാളത്തില്‍ അവള്‍ പറഞ്ഞൊപ്പിച്ചു.

"ഞാന്‍ കുളിച്ചിട്ട് വരാം.നിങ്ങള്‍ വേഗമിറങ്ങൂ...."

"എന്റീശ്വരാ സുനാമി വരുന്ന മരണ ഭയത്താല്‍ നില്‍ക്കുന്ന പെണ്ണ് കുളിക്കാന്‍ പോകുന്നു." ചിരിയടക്കാന്‍ പറ്റിയില്ല. അഞ്ചുവിന് കുളി വളരെ പ്രാധാന്യമുള്ള കാര്യമാണ്. രാവിലേ ആദ്യം കുളിച്ചില്ലേല്‍ സമാധാനക്കേടുണ്ടെന്നൊക്കെ എല്ലാവര്‍ക്കും അറിയാം...

"എങ്കിലും അഞ്ചൂ....സുനാമി ഹോസ്റ്റല്‍ പടിമേല്‍ വന്നു നില്‍ക്കുമ്പോള്‍ നിനക്കെങ്ങനെ കുളിക്കാന്‍ തോന്നുന്നു...." എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു പോയി.ആ സമയത്തെ എന്‍റെ ചിരിയും തൊട്ടു മുമ്പ് ലമീസ് ഏപ്രില്‍ ഫൂള്‍ ആണെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ നടത്തിയിരുന്നതുമൊക്കെ കൊണ്ടാകും സുനാമി ഭീതി അധികനേരം അവിടെ നിലനിര്‍ത്താന്‍ ഞങ്ങള്‍ ആസൂത്രണക്കമ്മിറ്റിക്കാര്‍ക്ക് കഴിഞ്ഞില്ല.

നേരം വെളുക്കാന്‍ ഇനിയുമുണ്ട് സമയം. പരമ "സാധുക്കളായ" ഞങ്ങളുടെ ആണ്‍ പടയാളികള്‍ അവിടെ സുഖ നിദ്രയിലാകും. അവരെക്കൂടി ഒന്നുണര്‍ത്തി ജഗ പൊഗയുണ്ടാക്കാതെ ഞങ്ങള്‍ക്ക് സ്വസ്ഥതയില്ല. ഒടുവില്‍ ഒരാശയത്തിലെത്തി. ഞങ്ങളുടെ താമസസ്ഥലത്ത് ഏതോ സാമൂഹികദ്രോഹി ഒളിഞ്ഞു നോക്കി. ഞങ്ങളിവിടെ ഭയന്നിരിക്കുന്നു. ഓടി വരണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് അവര്‍ക്ക് ഫോണ്‍ ചെയ്യാം. കൂട്ടത്തില്‍ അവരുടെ ഉത്തരവാദിത്വബോധവും ഒന്ന് പരീക്ഷിച്ചു കളയാം.വിഷ്ണു,അരവിന്ദ് ,സാജന്‍,നന്ദു എന്നിവരില്‍ അരവിന്ദിനെ വിളിക്കാന്‍ എല്ലാവരും തീരുമാനിച്ചതനുസരിച്ച് അമൃത ഫോണ്‍ എടുത്തു വിളിച്ചു. ഫോണില്‍ കസ്റ്റമര്‍ കെയറിലെ ചേച്ചി വെളുപ്പിനും ഉറങ്ങാതെ ഇരുന്നു ചിലക്കുന്നത് കേട്ട് അവള്‍ നെറ്റി ചുളിച്ചു. അത് കണ്ട് ഞാന്‍ എന്‍റെ ഫോണില്‍ നിന്നും അവനെ വിളിക്കാന്‍ നോക്കി. അപ്പോള്‍ ലൈന്‍ കണക്റ്റ് ആയി. ഉറക്കച്ചടവില്‍ അരവിന്ദ് ഫോണ്‍ എടുത്തു.
"എടാ ഓടി വരുമോ ? ഇവിടെ ഞങ്ങളുടെ മുറിയില്‍ ഏതോ ഒരാള്‍ ഒളിഞ്ഞു നോക്കി.ഞങ്ങള്‍ അയാളെ കണ്ട് പേടിച്ചു വിളിച്ചപ്പോള്‍ ഓടിക്കളഞ്ഞു."
ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവന്‍ പറഞ്ഞു.
"കളിക്കല്ലേ വൃന്ദാ ഏപ്രില്‍ ഫൂള്‍ ആക്കാന്‍ നോക്കണ്ട. നിനക്കെന്താ ഉറക്കോമില്ലേ? എവിടെ വരാന്‍!"
എനിക്ക് ദേഷ്യം വന്നു.
"ടാ ഞങ്ങളുടെ ഹോസ്റ്റലിലേക്ക്..വേഗം വാ. അവരേം കൂട്ട്."
ഭാഗ്യത്തിന് ചീത്ത വിളിക്കാതെ മറുതലയ്ക്കല്‍ എന്തോ പിറുപിറുക്കല്‍ കേള്‍പ്പിച്ചു കൊണ്ട് ഫോണ്‍ കട്ടായി.
ഞങ്ങള്‍ക്കാകെ അരിശം. സത്യത്തില്‍ ഞങ്ങളെ ആ അപരിചിതമായ സാഹചര്യത്തില്‍ ആരെങ്കിലും ശല്യം ചെയ്തുവെന്ന് കരുതുക. അപ്പോള്‍ ഞങ്ങളുടെ മേല്‍ ഉത്തരവാദിത്വമുള്ള ഈ ആണുങ്ങള്‍ ഇങ്ങനെയല്ലേ പെരുമാറുക. എന്തായാലും ചമ്മലുണ്ടെങ്കിലും അന്ന് അവരോട് അധികം കൂട്ട് വേണ്ടെന്നും ഈ അവഗണന ഞങ്ങള്‍ പെണ്‍കുട്ടികള്‍ ക്ഷമിക്കാന്‍ തയ്യാറല്ലെന്ന ഭാവം മുഖത്ത് വേണമെന്നുമുള്ള ചട്ടം കെട്ടിയാണ് അന്നത്തെ ക്ലാസിനു പോകാന്‍ ഞങ്ങള്‍ തയ്യാറായത്.പുറത്ത് അവര്‍ നാലുപേരും കുളിച്ചു സുന്ദരക്കുട്ടപ്പന്മാരായി നില്‍ക്കുന്നു. ഞങ്ങളെ കണ്ടു ഒന്നും സംഭവിക്കാത്ത പോലെ പെരുമാറുന്നു. ഒടുവില്‍ വെട്ടിത്തുറന്ന് പറഞ്ഞു.

"എന്നാലും നിങ്ങള്‍ക്ക് ഇത്രേമൊക്കെ ഉത്തരവാദിത്തമേ ഉള്ളൂ. അല്ലേടാ?"

വിഷ്ണു ഒന്നുമറിയാതെ അന്തംവിട്ട് നോക്കി. " നീ അരവിന്ദിനോട് ചോദിക്ക്. അവന്‍ പറഞ്ഞ് തരും. വെളുപ്പിന് ഞങ്ങളെ ഇവിടെ ആരോ ഒളിഞ്ഞു നോക്കി. പേടിച്ചു വിളിച്ചത് അരവിന്ദിന്റെ ഫോണില്‍. അവന്‍ ഏപ്രില്‍ ഫൂള്‍ എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു."

നാല് പേരുടെയും മുഖം ഒന്ന് പോലെ വിളറി.
" അയ്യോ എന്നെയോ ? എനിക്ക് കോള്‍ വന്നില്ലടി "
എന്ന് അരവിന്ദ് പറഞ്ഞെങ്കിലും നന്ദുവിനായിരുന്നു കൂടുതല്‍ ദേഷ്യം.
"എടാ അളിയാ നീ എന്ത് പണിയാ കാണിച്ചത്. നിനക്ക് വന്നു നോക്കാന്‍ വയ്യെങ്കില്‍ ഞങ്ങളോട് ഒരു വാക്ക് പറഞ്ഞൂടായിരുന്നോ"
അരവിന്ദ് ദയനീയമായി എന്നെ നോക്കി. "ഒരു രക്ഷയുമില്ല മോനേ. നീ പെട്ടു." എന്ന ഭാവത്തില്‍ ഞാനും നിന്നു. എന്നാല്‍ അധികം വൈകാതെ അവര്‍ ചില കരിങ്കാലികളില്‍ നിന്നും വിവരം അറിഞ്ഞു.ഞങ്ങള്‍ പറ്റിക്കാന്‍ വേണ്ടി പറഞ്ഞ കഥയാണ് അതൊക്കെയെന്ന്. എങ്കിലും ഇത് ഏപ്രില്‍ ഫൂള്‍ ദിവസം തന്നെ നടന്ന ഒരു യാഥാർത്ഥ സംഭവം ആയിരുന്നുവെങ്കില്‍.... ഞങ്ങളെ വിശ്വസിക്കാന്‍ അവര്‍ തയ്യാറാകുമായിരുന്നില്ല എന്ന തോന്നല്‍ ഏവരുടേയും മനസ്സില്‍ കിടന്നു പുകഞ്ഞു. എങ്കിലും അന്യ നാട്ടില്‍ ആശ്രയത്തിനുള്ള ആണ്‍ സുഹൃത്തുക്കളോട് ഈ ചെറിയ കാരണത്തില്‍ പിണങ്ങി നടക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.

അങ്ങനെ മൂന്നു ദിവസത്തെ ആഘോഷങ്ങള്‍ക്കൊടുവില്‍ മാവേലി എക്സ്പ്രെസ്സില്‍ മടക്കയാത്ര.
ഒരുപക്ഷേ ക്രിക്കറ്റ് ദൈവം സച്ചിന്‍ അവസാനമായി പങ്കെടുക്കുന്ന ലോകകപ്പ് മത്സരം.....യാത്രയിലുടനീളം ഏവരും ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു. ഫൈനല്‍ മത്സര സമയത്ത് ട്രെയിനിലായിപ്പോയ ഒരു കൂട്ടം ക്രിക്കറ്റ് ആരാധകര്‍ ! ട്രെയിനില്‍ കയറിയാല്‍ വാതിലിനോടല്‍പ്പം ചേര്‍ന്ന് നിന്ന് പ്രകൃതിഭംഗി ആസ്വദിക്കുന്ന ശീലമുള്ള ഞാന്‍ ഫൈനല്‍ മത്സര വിവരങ്ങള്‍ തത്സമയം വീട്ടിലുള്ള കൂട്ടുകാര്‍ മാര്‍ഗം അറിഞ്ഞുകൊണ്ടിരുന്ന അവരുടെ ഇടയില്‍ നിന്നും അല്‍പ്പം മാറി വാതിലിലേക്ക് പോകാന്‍ തുടങ്ങി. അവിടെ അരവിന്ദ് നില്‍ക്കുന്നു. ക്രിക്കറ്റ് ഫലം അറിയാനുള്ള ആകാംക്ഷയില്‍ നിന്ന അവനുമായി അന്താരാഷ്ട്ര ക്രിക്കറ്റ് ചര്‍ച്ചകള്‍ നടത്തിയൊടുവില്‍ വീണ്ടും ഏപ്രില്‍ ഫൂള്‍ സംഭവം ഉള്ളില്‍ കത്തിക്കയറി.

"എന്നാലും ദുഷ്ടാ നീ ഫോണ്‍ എടുത്തിട്ട് എന്നോട് അങ്ങനെ പറഞ്ഞില്ലേ !"

അവന്‍റെ മുഖത്ത് വീണ്ടും ദയനീയ ഭാവം. ഫ്രെയിം ലെസ്സ് കണ്ണടയുടെ ചില്ലിനു വെളിയിലൂടെ അവനെന്നെ നോക്കി പറഞ്ഞു.
"നീ വിളിച്ചിട്ടില്ലടി. സത്യമാ" എനിക്ക് വീണ്ടും ദേഷ്യം. കള്ളം പറയുന്നോ ! ഫോണിലെ കോള്‍ ലിസ്റ്റ് കാണിച്ച് വീണ്ടും ഞാന്‍ പറഞ്ഞു.

"നോക്ക്. അരവിന്ദ് നീ അല്ലേ ?? ദാ വെളുപ്പിന് നിന്നെ വിളിച്ചതിനുള്ള തെളിവ്"

വീണ്ടും അവന്‍റെ നോട്ടത്തിലെ പന്തികേട് എന്നെ കൂടുതല്‍ ചിന്തിപ്പിച്ചു. മാത്രമല്ല അവന്‍റെ ഫോണില്‍ അങ്ങനെയൊരു വിളി ചെന്നിട്ടുമില്ല. ഏതാനും നിമിഷത്തിനൊടുവില്‍ എനിക്ക് മനസിലായി അരവിന്ദ് എന്ന പേരില്‍ ഞാന്‍ സേവ് ചെയ്തിരുന്നത് സ്കൂളില്‍ ഒപ്പം പഠിച്ച സുഹൃത്ത് അരവിന്ദിന്റെ നമ്പര്‍. നിഷ് എന്ന ഞങ്ങളുടെ കോളേജില്‍ ഒപ്പം പഠിക്കുന്ന ഈ അരവിന്ദിന്റെ നമ്പര്‍ "അരവിന്ദ് നിഷ്" എന്നായിരുന്നു സേവ് ചെയ്തിരുന്നത്. വീട്ടില്‍ സുഖമായി കിടന്നുറങ്ങുന്ന സ്കൂള്‍ സഹപാഠിയെ വിളിച്ചാണ് ഞാന്‍ ......!

സുഹൃത്തുക്കള്‍ക്കിടയില്‍ സോറി എന്ന വാക്കിനു അവിടെ പ്രസക്തിയില്ല. ഞങ്ങള്‍ വീണ്ടും ട്രെയിനില്‍ കൂട്ടുകാര്‍ക്കിടയിലേക്ക്. ഇന്ത്യ ലോക കപ്പ്‌ നേടിയെന്ന അത്യധികം ആഹ്ലാദകരമായ വാര്‍ത്തയെ സ്വീകരിക്കാന്‍ മിനറല്‍ വാട്ടെറിന്റെ ഒഴിഞ്ഞ കുപ്പികള്‍ ഇരു കൈകളിലും സജ്ജമാക്കി വച്ചു  കാത്തിരിക്കുന്ന കൂട്ടുകാരിലേക്ക് ഏപ്രില്‍ ഫൂളില്‍ ഞാന്‍ ഫൂളായ വാര്‍ത്ത പെട്ടെന്നു തന്നെ അരവിന്ദ് എത്തിച്ചു.എങ്കിലും ഇന്ത്യ ജയിച്ച ആവേശത്തിമിര്‍പ്പില്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ പരസ്പരം അടിച്ച് ഉച്ചത്തിലുള്ള ശബ്ദമുണ്ടാക്കി അടുത്ത കമ്പാര്‍ട്ടുമെന്റിലെ യാത്രക്കാരെക്കൂടി ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി ആ സന്തോഷവാര്‍ത്ത അറിയിക്കുന്നതിനിടയില്‍ എനിക്കുമിട്ട് കിട്ടി രണ്ട് തട്ട്.
"അവളുടെ ഒരു ഫോണ്‍ വിളി. ഹും " കൈയില്‍ കിട്ടിയ രണ്ട് കുപ്പികള്‍ തട്ടി ശബ്ദമുണ്ടാക്കി ചിരിച്ചു കളഞ്ഞെങ്കിലും സ്വയം ഫൂളായ സംഭവം മറക്കില്ലൊരിക്കലും ഞാന്‍ !!!

Wednesday 12 November 2014

നവജീവന്‍

           എസ്. ടി. വി. ഇന്‍റര്‍ നാഷണല്‍ സ്കൂളിലേക്ക് വളരെ കുറഞ്ഞ ശമ്പളത്തില്‍ അദ്ധ്യാപകനായിജോലിക്ക് പോകാന്‍ തയ്യാറായപ്പോള്‍ സുഹൃത്തുക്കളില്‍ പലരും ജോണിനെ കുറ്റപ്പെടുത്തി. ഇതിലും മികച്ച എത്രയോ അവസരങ്ങള്‍ അയാള്‍ക്ക് കിട്ടുമായിരുന്നിട്ടും ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഒരു തീരുമാനം ... ?,കുറേനാള്‍ സിനിമാ സംവിധാനം എന്ന മോഹവുമായി  അലഞ്ഞതല്ലേ. കൊച്ചുകുട്ടികള്‍ക്ക് എ ബി സി ഡി പറഞ്ഞ് കൊടുക്കുന്ന ജോലി ചെയ്യാന്‍ എങ്ങനെ മനസു വന്നു ,എന്നൊക്കെയായിരുന്നു അവരുടെ ചോദ്യങ്ങള്‍.


           എന്തായാലും ജോണ്‍ പിന്മാറിയില്ല.അധ്യാപനം അയാള്‍ മനസ്സ് കൊണ്ട് ഇഷ്ട്ടപ്പെട്ടിരുന്നു എന്നതാവാം .കുട്ടികളോട് ഒരു പ്രത്യേക സ്നേഹവും വാത്സല്യവും അയാള്‍ക്കുണ്ടായിരുന്നു എന്നതും ഒരു കാരണമായി .
                 
             ജോണ്‍ ജോലിയില്‍ പ്രവേശിച്ച ദിവസം സ്കൂള്‍ യുവജനോത്സവം നടക്കുകയായിരുന്നു. ചിത്രകലാ മത്സരം നടക്കുന്ന ക്ലാസ് മുറിയിലാണ് ആദ്യമായി അയാള്‍ക്ക് ഡ്യൂട്ടി കിട്ടിയത്. കുഞ്ഞുങ്ങള്‍ നിരന്നിരുന്ന് ചിത്രം വരയ്ക്കുന്നു. വിഷയം :"വീട്" . ചിത്രം വരയ്ക്കാനുള്ള കടലാസുകള്‍ എല്ലാവര്‍ക്കും കൊടുത്ത ശേഷം ജോണ്‍ കസേരയിലിരുന്നു. പല ക്ലാസുകളിലെ ഏകദേശം മുപ്പതോളം കുട്ടികളുണ്ട് മുറിയില്‍.
അതിനിടയില്‍ ഒരു രണ്ടാം ക്ലാസ്സുകാരന്‍ കടലാസില്‍ നോക്കിയിരുന്ന് വിതുമ്പുന്നത് അയാള്‍ കണ്ടു ... ജോണ്‍ അവനരികിലേക്ക് ചെന്നു.
വൈഷ്ണവ് എന്ന ആ കുഞ്ഞിന്‍റെ ചായപ്പെന്‍സിലുകള്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എടുക്കാന്‍ മറന്നു പോയതാണ് അവനെ കരയിച്ചത്.
ആദ്യത്തെ ദിവസമായത്‌ കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് തെല്ലിട ആലോചിച്ചിട്ട് അയാള്‍ അരികിലിരുന്ന നാലാം ക്ലാസ്സുകാരനോട് വൈഷ്ണവിനു വേണ്ടി കുറച്ചു പെന്‍സിലുകള്‍ കൊടുക്കാമോ എന്ന് ചോദിച്ചു.

"നോ സാര്‍. ഐ വോണ്ട് ഗിവ് ഹിം. ദിസ് ഈസ് മൈന്‍. ആന്‍ഡ്‌ ഐ വില്‍ വിന്‍ "

അതെ. ജോണിന് അറിവുള്ളതാണ് ഇന്നത്തെ വിദ്യാഭ്യാസം. ജയം മാത്രമേ കുഞ്ഞുങ്ങള്‍ക്ക് അറിവുള്ളൂ. സ്വന്തം ചിത്രത്തിലെ നിറം മങ്ങിയാലും കൂട്ടുകാരന് കടലാസില്‍ എന്തെങ്കിലുമൊരു നിറം പിടിപ്പിക്കാന്‍ സഹായിക്കുന്നതില്‍ എന്തു സന്തോഷമാണ് അവര്‍ക്കുണ്ടാകുക.
കുറച്ചു സമയം കഴിഞ്ഞ് മറ്റൊരു കുട്ടി ചിത്രം വരച്ചു കഴിഞ്ഞ് അവന്‍റെ പെന്‍സിലുകള്‍ അദ്ധ്യാപകന്റെ പവര്‍ ഉപയോഗിച്ച് തന്നെ വാങ്ങി അയാള്‍ വൈഷ്ണവിനു കൊടുത്തു. ഏതാനും മിനിട്ടുകള്‍ കൊണ്ട് അവന്‍ സ്വന്തം ചിത്രം പൂര്‍ത്തിയാക്കി.

         വീട് എന്ന വിഷയത്തില്‍ മറ്റ് ഭൂരിഭാഗം പേരും വരച്ചത് വിവിധങ്ങളായ വീടുകളുടെ ചിത്രങ്ങള്‍. ചിലര്‍ രണ്ടു പക്ഷികള്‍ കൊക്കുരുമി ഇരിക്കുന്ന കൂടിന്റെയും മറ്റും ചിത്രം. എന്നാല്‍ വൈഷ്ണവ് വരച്ച ചിത്രം കണ്ട് ജോണ്‍ അതിശയിച്ചു. എന്താണ് അവന്‍ ആ ചിത്രത്തിലൂടെ പറയാന്‍ ശ്രമിച്ചു കാണുക എന്ന് ചിന്തിച്ചു കൊണ്ട് എല്ലാ ചിത്രങ്ങളും കൂട്ടിക്കെട്ടി അയാള്‍ സ്റ്റാഫ് റൂമിലേക്ക് പോയി.മത്സര ഫലം വന്നപ്പോള്‍ വൈഷ്ണവിനു തന്നെ ഒന്നാം സ്ഥാനം. ഒരു മണിമാളികയുടെ ചിത്രം വരച്ചു കൊണ്ട് ഞാന്‍ തന്നെ ജയിക്കുമെന്നും ആര്‍ക്കും എന്‍റെ പെന്‍സിലുകള്‍ നല്‍കില്ലെന്നും പറഞ്ഞ നാലാം ക്ലാസുകാരന്‍ ജോണിനെ അമര്‍ഷത്തില്‍ നോക്കി സമ്മാനം തനിക്ക് കിട്ടാത്തതിലുള്ള പരിഭവം പ്രകടിപ്പിച്ചു.

              പിറ്റേന്ന് ജോണ്‍ അയാള്‍ക്ക് നിര്‍ദ്ദേശിച്ച ക്ലാസിലേക്ക് പോയി. അവിടെ പുറകിലത്തെ ബഞ്ചില്‍ ചടഞ്ഞിരിക്കുന്ന വൈഷ്ണവിനെ കണ്ടപ്പോള്‍ അയാള്‍ സ്വന്തം മനസിനെ നിയന്ത്രിക്കാന്‍ പണിപ്പെട്ടു.
അവന്‍റെ വീട്ടില്‍ എന്താണ് പ്രശ്നമെന്നറിയാന്‍ അയാള്‍ക്ക്‌ അതിയായ ആഗ്രഹം തോന്നി. പക്ഷേ ആദ്യ ദിവസം തന്നെ അത്തരം ഒരു ശ്രമം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് കരുതി സ്വന്തം വിഷയമായ ഗണിത ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ട് പോയി.

              വലിയ വീട്ടിലെ കുട്ടികള്‍ മാത്രം പഠിക്കുന്ന അത്തരമൊരു സ്കൂളില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഉള്ള കുട്ടികള്‍ വിരളമായിരിക്കുമെന്നു ജോണിനറിയാം. മറ്റെന്ത് പ്രശ്നമായിരിക്കും വൈഷ്ണവിനുള്ളതെന്ന ചോദ്യം ജോണിന്‍റെ മനസ്സില്‍ എപ്പോഴുമുണ്ടായിരുന്നു. അങ്ങനെയൊരിക്കല്‍ നോട്ടു പുസ്തകത്തിന്‍റെ പുറം ചട്ടയില്‍ വൈഷ്ണവ് കോറിയിട്ട ചിത്രങ്ങള്‍ കണ്ടു ജോണ്‍ അവനെ അരികില്‍ ചേര്‍ത്ത് നിര്‍ത്തി ചോദിച്ചു.

"മോനേ നല്ല ചിത്രമാണല്ലോ. ഇതൊക്കെ ആരാ മോന് ഇത്ര നന്നായി വരയ്ക്കാന്‍ പഠിപ്പിച്ചത്? മമ്മിയാണോ പപ്പയാണോ ? "  

           അവന്‍ ഒന്നും മിണ്ടിയില്ല.തല കുമ്പിട്ട്‌ നിന്ന വൈഷ്ണവിനെ നിര്‍ബന്ധിച്ച് ഉത്തരം ചികഞ്ഞെടുക്കാന്‍ ജോണിന് മനസ് വന്നതുമില്ല.
അതിനടുത്ത ദിവസങ്ങളിലും വൈഷ്ണവ് ജോണിനരുകില്‍ പോകാതെ മാറി നടന്നു. എല്ലാ ദിവസവും വിദ്യാര്‍ഥികളെ തെല്ലിട നേരം ഗണിത ലോകത്തുനിന്നും മറ്റെന്തെങ്കിലും ചിന്തകളിലേക്ക് കടത്തി വിടാനോ അല്ലെങ്കില്‍ വികൃതികള്‍ കാട്ടാനോ ഒക്കെ ജോണ്‍ അനുവദിച്ചിരുന്നു...
ഒരു ദിവസം അവരോട് ഒരു തുണ്ട് കടലാസ് കഷണമെടുത്ത്, അതില്‍ അവര്‍ ഓരോരുത്തരേയും സ്വന്തം വീട്ടില്‍ നിങ്ങളേ റ്റവും ഇഷ്ടപ്പെടുന്ന ആളെ സങ്കല്‍പ്പിച്ച് കുറിപ്പ് എഴുതാന്‍ ആവശ്യപ്പെട്ടു. ജോണിന് ലഭിക്കേണ്ടിയിരുന്നത് വൈഷ്ണവ് എന്ന അത്ഭുത ബാലന്റെ മറുപടിയായിരുന്നു. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി അവന്‍ എഴുതിയ പേര്.

" ജിമ്മി - മൈ പപ്പി " എന്നായിരുന്നു.

അയാള്‍ ഓരോരുത്തരെയായി അരികിലേക്ക് വിളിച്ച് രഹസ്യമായി സംസാരിച്ചു. " അമ്മ " എന്നെഴുതിയവരോട് അച്ഛനും അവരെ വളരെ ഇഷ്ടമാണ് എന്നാല്‍ അത് പ്രകടിപ്പിക്കാത്തതാണെന്നും "അച്ഛന്‍" എന്ന് എഴുതിയവരോട് അമ്മ അവരെ വഴക്ക് പറയുന്നത് നന്നായി പഠിച്ചു അച്ഛനെപ്പോലെ വലിയ ആളാകാനാണ് എന്നുമുള്ള ഉപദേശങ്ങള്‍ കൊടുത്ത് ആ കുരുന്നുകളുടെ മനസ്സില്‍ ഒരല്‍പം വെളിച്ചം പകരാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.ഒടുവില്‍ അവസാന വരിയില്‍ ഇരുന്ന വൈഷ്ണവിന്റെ ഊഴമെത്തി. അവനോട് എന്ത് ഉത്തരമാണ് പറയേണ്ടതെന്ന് അയാള്‍ക്ക് അറിയില്ലാരുന്നു. എന്നാല്‍ അങ്ങോട്ട് ഒന്നും ചോദിക്കുന്നതിനു മുന്‍പേ ആ കുഞ്ഞു കരങ്ങള്‍ അയാളെ ഒന്നാകെ ചുറ്റി വരിഞ്ഞു പിടിച്ചു.

"സാര്‍ ജിമ്മിയ്ക്ക് മത്സരിക്കാന്‍ അറിയില്ല. സ്നേഹിക്കനേ അറിയൂ...അവനാണ് എന്നെ ചിത്രം വരയ്ക്കാന്‍ പഠിപ്പിച്ചതും. മുറ്റത്തെ മണലില്‍ എന്നും വൈകിട്ട് ഒരുപാട് നേരം ചിത്രം വരയ്ക്കും ."

എന്തൊക്കെയാണ് ഈ കുട്ടി പറയുന്നതെന്ന് ജോണിന് ഒരു പിടിയും കിട്ടിയില്ല.വിതുമ്പിക്കരയുന്ന അവനെ ചേര്‍ത്തു നിര്‍ത്തി ജോണ്‍ പറഞ്ഞു.

"ജിമ്മി പഠിപ്പിച്ച ചിത്രങ്ങള്‍ വരയ്ക്കാന്‍ സാറിനെക്കൂടി മോന്‍ പഠിപ്പിക്കുമോ ?"

     അവന്‍റെ മുഖത്ത് പെട്ടെന്ന് ഒരു പുഞ്ചിരി വിടര്‍ന്നു.കണ്ണുനീര്‍ തുടച്ചുകൊണ്ട് ആ ബാലന്‍ ജോണിനെ നോക്കി ശരിയെന്ന അര്‍ത്ഥത്തില്‍ തല കുലുക്കി. 
            അന്ന് വൈകുന്നേരം വൈഷ്ണവ് വീട്ടു ജോലിക്കാരനൊപ്പം സ്കൂളിന് ഏറെ അകലെയല്ലാത്ത സ്വന്തം വീട്ടിലേക്ക് നടന്നു പോകുന്നത് ജോണ്‍ നോക്കി നിന്നു. സ്കൂള്‍ ഗേറ്റിനു പുറത്തായി ജിമ്മിയും അവരെ കാത്ത് നില്‍ക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. അടുത്ത ദിവസം രാവിലെ വൈഷ്ണവിനെ ക്ലാസിലാക്കി തിരികെ നടന്ന ജോലിക്കാരന്‍ ബാലനെ ജോണ്‍ ഒരു ചായ കുടിക്കാന്‍ ക്യാന്റീനിലേക്ക് ക്ഷണിച്ചു.വൈഷ്ണവ് എന്ന കുരുന്നിന്‍റെ മനസിനെ അലട്ടുന്ന ആ പ്രശ്നം എന്താണെന്ന് മനസ്സിലാക്കുകയായിരുന്നു ലക്‌ഷ്യം.വളരെ എളുപ്പത്തില്‍ ബാലനില്‍ നിന്നും ജോണിനു അത് മനസിലാക്കാന്‍ കഴിഞ്ഞു.

വിചിത്രമായി തോന്നിയ ഒരു മത്സര കഥയ്ക്ക് ബലിയാടാകുന്നത് വൈഷ്ണവ് എന്ന തേജസ്സു നിറഞ്ഞ,വിരല്‍ത്തുമ്പുകളില്‍ വര്‍ണ്ണങ്ങള്‍ വിരചിക്കുന്ന മനസുകൊണ്ട് അത്ഭുതം സൃഷ്ടിക്കാന്‍ കഴിവുള്ള ബാലനാണെന്ന സത്യം ജോണ്‍ തിരിച്ചറിഞ്ഞിരിക്കുന്നു. മത്സരവിഷയം -ആരാദ്യം മരിക്കുമെന്നത്.. കഥാപാത്രങ്ങള്‍ അവന്‍റെ മാതാപിതാക്കള്‍ തന്നെ . മദ്യത്തിനടിമയായ ബിസിനസുകാരനായ ഭര്‍ത്താവിനെ ജയിക്കാന്‍ അമ്മ മറ്റൊരു ബിസിനസ് ആരംഭിക്കുകയായിരുന്നില്ല. മറിച്ച് അവരും അയാള്‍ക്കൊപ്പം മദ്യം നുണച്ചു തുടങ്ങി, ഒടുവില്‍ ഇരുവരും ഒരേ അളവില്‍ മദ്യത്തിനടിമപ്പെട്ടു. അമ്മയുടെ ഇല്ലാത്ത കാമുകനേയും ചേര്‍ത്ത് കഥ മെനഞ്ഞ് അച്ഛന്‍ വീണ്ടും വീണ്ടും മദ്യപിച്ചുകൊണ്ടേയിരുന്നു. അച്ഛന്റെ ബിസിനസ് സ്ഥാപനത്തിലെ ചെറുപ്പക്കാരികളായ ജോലിക്കാരെ നോക്കി വിമ്മിട്ടപ്പെട്ടും പൊട്ടിത്തെറിച്ചും അമ്മയും മദ്യം മാറോട് ചേര്‍ത്തു. ഒടുവില്‍ അത് നീരാളിയെപ്പോലെ പിടിവിടാതെ ഇരുവരുടെയും ജീവിതത്തെ വിഴുങ്ങി .

         തകര്‍ച്ചകള്‍ തിരിച്ചറിഞ്ഞ അവര്‍ ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ ചിന്ത അവര്‍ പങ്കു വച്ചില്ലെന്നു മാത്രമല്ല ഭര്‍ത്താവ് ഭാര്യയോടുള്ള വെറുപ്പ് ആത്മഹത്യാ കുറിപ്പാക്കി മേശ വിരിയില്‍ വച്ചത് ഭാര്യ കണ്ടു...അവള്‍ തന്‍റെ മരണ ശേഷം ഭര്‍ത്താവിനെ ഭൂമിയില്‍ സമാധാനമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന ലക്ഷ്യത്തില്‍ പോലീസ് മേധാവിക്ക് എഴുതിയ കത്തിന്‍റെ ഒരു പതിപ്പ് അയാളും കാണുകയുണ്ടായി. വലിയ കലഹത്തിനൊടുവില്‍ ഇരുവരും അവരുടെ പങ്കാളിയെ ആദ്യം മരിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തിലെത്തി. ആദ്യം മരിക്കാനുള്ള മത്സരം തകൃതിയായി നടന്നു വരുന്നു.
          സ്ഥിര ബുദ്ധി നഷ്ടമായ രണ്ടു മനുഷ്യര്‍ പരസ്പരം മരണത്തിന്റെ പേരില്‍ മത്സരിക്കുമ്പോള്‍ അവിടെ തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞു മനസും അവന്‍റെ ജീവിതവും അനാഥമായി . എന്താണ് വൈഷ്ണവിനു സംഭവിച്ചതെന്ന് മനസിലാക്കിയ ജോണ്‍ ആ ചിത്രം , അതായത് വൈഷ്ണവ് ചിത്ര രചനാ മത്സരത്തിനു വരച്ചു സമ്മാനം ലഭിച്ച ചിത്രം ബാലനെ കാണിച്ചു കൊടുത്തു. ആ ചിത്രത്തിന്‍റെ പശ്ചാത്തലം ഒരു വീടായിരുന്നു. ഭൂകമ്പം ഉണ്ടായി ഭൂമി അടര്‍ന്നു മാറിയതുപോലെ ആ വീടും കൃത്യം രണ്ടായി പിളര്‍ന്നിരിക്കുന്നു. അതിനു നടുവിലായി ഒരു ചെറിയ ആണ്‍കുട്ടിയുടെ അവ്യക്തമായ രൂപം. അവനും രണ്ടായി പിളര്‍ന്നിരിക്കുന്നു. എന്നാല്‍ അവന്‍റെ ശരീരത്തിനെ വരകളിലൂടെ അടര്‍ത്തി മാറ്റിയപ്പോള്‍ ആ വരകള്‍ സംയോജിച്ച് ഒരു നാല് കാലുള്ള ജീവിയുടെ രൂപമായും കാഴ്ചക്കാരില്‍ ചിലര്‍ക്ക് വായിച്ചെടുക്കാനാകും. കൃത്യം നടുവില്‍ വച്ച് അടര്‍ത്തി മാറ്റിയ വീടിന്‍റെ ആദ്യ പകുതിയില്‍ ഒരു മുറിയിലായി മേശപ്പുറത്ത് കുറെയധികം ഒഴിഞ്ഞ കുപ്പികളും ഗ്ലാസും. ഫാനില്‍ തൂങ്ങിയാടുന്ന ഒരു കുടുക്ക്. അടുത്ത പകുതിയിലും കുപ്പികളും ഗ്ലാസുകളും കാണാനാകും ഒപ്പം അതിനരുകിലായി ഒരു തോക്കുമുണ്ടായിരുന്നു.

             ജോണ്‍ ചിന്തിച്ചു. മരണം അവര്‍ക്കിടയില്‍ ജയിക്കാനുള്ള, അല്ലെങ്കില്‍ പരസ്പരം ഭീഷണി മുഴക്കാനുള്ള ഒരു ഉപകരണം മാത്രമല്ലേ. മരിക്കാന്‍ ഉറപ്പിച്ചാല്‍ ഒരിക്കലും ഒരാളെ എക്കാലവും മറ്റൊരാള്‍ക്ക് തടയാനാകില്ല. അതിനര്‍ഥം അവര്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നുള്ളതല്ലേ.
ബാലന്‍ എന്ന വേലക്കാരന്‍ ഭയന്നു കൊണ്ടാണ് അത് ചെയ്തതെങ്കിലും ജോലി നഷ്ടപ്പെട്ടാല്‍ ജോണ്‍ മറ്റൊരിടത്ത് അയാള്‍ക്ക് ജോലി വാങ്ങിക്കൊടുക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു .
അയാള്‍ ചെയ്തത് ഇത്രമാത്രം വൈഷ്ണവ് വരച്ച ചിത്രത്തിന്‍റെ ഒരു പതിപ്പ് കൂടിയെടുത്തു. ശേഷം രണ്ടു ചിത്രങ്ങളും ഭംഗിയുള്ള ഫ്രെയിമുകള്‍ക്കുള്ളിലാക്കി. രണ്ടുപേരുടെയും കിടപ്പ് മുറികളിലെ ചുവരില്‍ പതിച്ചു  വെച്ചു. വൈഷ്ണവ് എന്ന പേരും അതിനു താഴെയായി ജോണ്‍ എഴുതിച്ചേര്‍ത്തിരുന്നു. അവര്‍ അത് കണ്ടെങ്കിലും, തങ്ങളുടെ മകന്റെ മനസ് തിരിച്ചറിയാന്‍ തന്നെ ഇരുവരും ദിവസങ്ങളേറെയെടുത്തു. മരണത്തിന്‍റെ പേരിലോ ജീവിതത്തിന്‍റെ കണക്കിലോ മത്സരിക്കുകയല്ല മറിച്ച് ഒരുമിച്ച് ഒരു ഡീ അഡിക്ഷന്‍ സെന്‍ററിന്റെ സേവനം തേടുകയാണ് വേണ്ടതെന്ന് വൈകിയാണെങ്കിലും ഇരുവരും തിരിച്ചറിഞ്ഞു.

               വൈഷ്ണവ് ബാലന്‍റെ കൈ പിടിച്ചു "നവജീവന്‍" എന്ന ആ ഡീ അഡിക്ഷന്‍ സെന്‍ററിന്റെ ഗേറ്റ് കടന്നു വന്നപ്പോള്‍ ജിമ്മി മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ടായിരുന്നു. മൂന്നാളും കാറിനുള്ളിലേക്ക് കയറിക്കഴിഞ്ഞ് മതിലില്‍ പറ്റിപ്പിടിച്ചിരുന്ന പായലില്‍ ജിമ്മിയുടെ നഖങ്ങള്‍ വരച്ച ചിത്രം നോക്കി ആ എട്ടു വയസുകാരന്‍ പുഞ്ചിരി തൂവി.

**************************************************************
കഥ ,തിരക്കഥ , സംഭാഷണം -ജോണ്‍ മേലേതില്‍ എന്നുള്ള അക്ഷരങ്ങള്‍ തീയേറ്ററിലെ വലിയ സ്ക്രീനിനു താഴെ നിന്നും മുകളിലേക്ക് സഞ്ചരിച്ചു. അതെ , അതൊരു ചലച്ചിത്രമായിരുന്നു. ഫലപ്രഖ്യാപന സമയത്ത് ജോണ്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല ആ കൊല്ലത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ജോണിന്‍റെ "നവജീവന്‍" എന്ന ആര്‍ട്ട് ചലച്ചിത്രത്തിന് ലഭിക്കുമെന്ന്. തന്‍റെ ജീവിതം സിനിമയാക്കിയ ജോണിനെ കൂട്ടുകാര്‍ അഭിനന്ദിച്ചു. ഒപ്പം കൂട്ടിച്ചേര്‍ത്തു. " ക്യാരക്റ്റെര്‍ ഹന്ട്ടിംഗ് ഒരു കുടുംബത്തെ രക്ഷിക്കാന്‍ ഉതകുന്നതായപ്പോള്‍ ജോണ്‍ , നീ ഞങ്ങള്‍ക്കിടയിലെ ദൈവ ദൂതനായി." അടുത്ത ദിവസങ്ങളില്‍ വൈഷ്ണവ് എന്ന കഥാപാത്രത്തെ ജോണിന് സമ്മാനിച്ച എബി എന്ന എട്ടു വയസുകാരനും നവജീവനില്‍ നിന്നും തിരികെയെത്തിയ എബി മോന്‍റെ മാതാപിതാക്കളും പിന്നെ ജിമ്മിയും സിനിമ കണ്ട് സസന്തോഷം മടങ്ങി.

Thursday 18 September 2014

അന്നൊരോണ നാളില്‍



മഴ തകര്‍ക്കുന്നു.കുടയും നിവര്‍ത്തി ജോലി സ്ഥലത്തേക്ക് നടക്കുമ്പോള്‍ കുട്ടിക്കാലത്ത് മനം കുളിര്‍ക്കെ ആസ്വദിച്ച മഴയെപ്പറ്റി അയാളോര്‍ത്തു, കര്‍ക്കിടകക്കാറു മാറി ചിങ്ങപ്പുലരി വിരിയുമ്പോള്‍ തെളിഞ്ഞു നിന്നിരുന്ന ആകാശ നീലിമയെപ്പറ്റി. ചിങ്ങം പിറന്നു കഴിഞ്ഞാല്‍ എന്നും അമ്മയോട് ചോദിക്കുമായിരുന്നു.
"എന്നാ അമ്മേ ഓണക്കോടി വാങ്ങാന്‍ പട്ടണത്തില്‍ പോകുന്നത്?അന്നെനിക്ക് പുതിയ ചെരുപ്പും വാങ്ങിത്തരാമെന്ന് പറഞ്ഞത് മറന്നിട്ടില്ലല്ലോ അല്ലേ?"
അച്ഛന്‍ മരിച്ച ശേഷം അക്ഷരാർത്ഥത്തില്‍ മുണ്ട് മുറുക്കിയുടുത്ത് വിശപ്പ്‌ സഹിച്ച് കൂലിപ്പണി ചെയ്ത് നാല് മക്കളേയും ആ അമ്മ പോറ്റി. കഷ്ടപ്പാടിന്‍റെ ആ നാളുകള്‍ക്കും മൂകസാക്ഷി ഈ മഴയായിരുന്നല്ലോ.
കുട പിടിച്ചിരുന്നെങ്കിലും അയാള്‍ നന്നായി നനയുന്നുണ്ടായിരുന്നു. ഓണ നാളുകളില്‍ മഴ പെയ്യുന്നത് പണ്ടൊക്കെ വലിയ സങ്കടമാണ്. മഴയത്ത് അമ്മയ്ക്ക് ജോലിയുണ്ടാകില്ല. ജോലി ചെയ്തില്ലെങ്കില്‍ കോടി വാങ്ങാനും സദ്യ ഒരുക്കാനും പായസം വയ്ക്കാനും ഒന്നും പൈസയുണ്ടാകില്ലല്ലോ!
അന്ന് ഉത്രാട ദിനം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായത് കൊണ്ട് അയാള്‍ക്ക്‌ അന്ന് ജോലിയ്ക്ക് പോകേണ്ടതുണ്ട്. വഴി വക്കില്‍ മഴ നനഞ്ഞു കൊണ്ട് പ്രതീക്ഷയോടെ കാൽനടയാത്രക്കാരെ നോക്കിയിരിക്കുന്ന കച്ചവടക്കാരെ അയാള്‍ കാണുന്നില്ലായിരുന്നു. കാഴ്ച്ചകള്‍ മുഴുവന്‍ പഴയ ഓണ നാളുകളെപ്പറ്റി. എങ്കിലും ഉത്രാട നാളില്‍ ഈ മഴയിങ്ങനെ പെയ്താല്‍ പാവങ്ങള്‍ എന്തു ചെയ്യുമെന്ന ചിന്ത അയാളെ ഇടയ്ക്കൊന്നു അലോസരപ്പെടുത്തി. ഓണ സമയത്താണ് കച്ചവടം ഏറ്റവും കൂടുതല്‍ നടക്കുകയെന്ന പ്രതീക്ഷയില്‍ മുറുക്കാന്‍ കടക്കാര്‍ തുടങ്ങി വലിയ ജുവലറി ഉടമകള്‍ വരെ കടമെടുത്തെങ്കിലും സ്റ്റോക്ക് നിറയ്ക്കും! കാലം മാറി പെയ്യുന്ന ഈ മഴയെ ഇപ്പോള്‍ നിരവധിപ്പേര്‍ ശപിക്കുന്നുണ്ടാകുമെന്ന് അയാള്‍ മനസ്സില്‍ പറഞ്ഞു കൊണ്ട് നടന്നു.
നടന്നു നീങ്ങിയ വഴിയിലേക്ക് പെട്ടെന്ന് ഒരുള്‍വിളി പോലെ അയാള്‍ തിരിഞ്ഞു നോക്കി. വഴിയരികിൽ ഒരു അന്ധനായ ലോട്ടറിക്കച്ചവടക്കാരന്‍. അയാളുടെ ദേഹത്തോട് ചേര്‍ന്ന് മഴ നനഞ്ഞു വിറച്ചുകൊണ്ട് ഒരു കൊച്ചു പെണ്‍കുട്ടിയും. അച്ഛന്റെ അതേ മുഖച്ഛായയായിരുന്നു അവള്‍ക്കും. ചെറിയ ബോര്‍ഡില്‍ നിരത്തി വയ്ച്ചിരിക്കുന്ന ലോട്ടറി ടിക്കറ്റുകള്‍ നനയാതിരിക്കാനായി ഒരു പ്ലാസ്റ്റിക്ക് കവര്‍ കൊണ്ട് മൂടിയിരിക്കുന്നു.അയാള്‍ക്ക്‌ ലോട്ടറി എടുത്ത് ശീലമില്ല. എങ്കിലും ആ ഉള്‍വിളി ഒരു പക്ഷേ നനഞ്ഞു വിറയ്ക്കുന്ന കുരുന്നിന് ഒരു നേരത്തെ ആഹാരം ലഭിക്കാനുള്ളതാണെങ്കിലോ.
"ചേട്ടാ ഒരു ലോട്ടറി."
അന്ധന്‍ ചെവി വട്ടം പിടിക്കുന്നത് അയാള്‍ക്ക്‌ വ്യക്തമായി കാണാനാകുന്നുണ്ട്.
"ഏത് വേണം സാര്‍?"
"വില കൂടിയതില്‍ നിന്നും രണ്ടെണ്ണം എടുത്തോളൂ"
പക്ഷേ കൈയിലേക്ക് ഒരു കെട്ട് ലോട്ടറികള്‍ വച്ചു നീട്ടി. അയാള്‍ അന്തംവിട്ട് അവരെ രണ്ടുപേരെയും മാറി മാറി നോക്കി. ആ പെണ്‍കുട്ടി പറഞ്ഞു.
"ഏത് നമ്പര്‍ വേണമെന്ന് തിരഞ്ഞെടുക്കൂ സാര്‍"
"ഓ അപ്പോള്‍ അതാണ്‌ കാര്യം. ഇഷ്ടമുള്ള നമ്പര്‍ തിരഞ്ഞെടുക്കാം.അല്ലേ? ഒരു കാര്യം ചെയ്യൂ മോള്‍ തന്നെ രണ്ടെണ്ണം എടുത്ത് തന്നോളൂ" ചിരിച്ചു കൊണ്ട് അവള്‍ രണ്ടു ടിക്കെറ്റുകള്‍ അയാള്‍ക്ക്‌ വച്ചു നീട്ടി.
പിറ്റേന്ന് തിരുവോണ നാളില്‍ പോക്കറ്റില്‍ നിന്നും ലോട്ടറി ടിക്കറ്റുകള്‍ കണ്ടെടുത്ത അയാളുടെ ഇളയ മകന്‍ ആകാംക്ഷയോടെ പത്രത്താളുകള്‍ പരിശോധിക്കുന്നത് കണ്ട് ചെറു ചിരിയുമായി അയാളും അവനരുകിലേക്ക് ചെന്നു.
"അച്ഛാ , അച്ഛനെടുത്ത ടിക്കറ്റിനു രണ്ടാം സമ്മാനം... അമ്പതു ലക്ഷം രൂപ. ഹീ ഹാ... അമ്മേ അമ്മേ...."
ഒരു വേള സ്തബ്ധനായി നിന്ന ശേഷം അയാള്‍ ടിക്കറ്റ് നമ്പര്‍ ഒന്നു കൂടി പരിശോധിച്ചു.
തിരുവോണ നാളിലെ വിഭവ സമൃദ്ധമായ സദ്യയുടെ മണം അടുക്കളയില്‍ നിന്നും മൂക്കിലൂടെ തുളച്ചു കയറി വരുന്നത് ആസ്വദിച്ചു കൊണ്ട് അയാള്‍ കുടയുമെടുത്ത് വെളിയിലിറങ്ങി. അപ്പോഴും മഴ തകര്‍ക്കുന്നുണ്ടായിരുന്നു.
ഏറെ ദൂരം നടന്നോടുവില്‍ ലോട്ടറി വാങ്ങിയ സ്ഥലത്തെത്തി. വഴിയരുകിലെ മറ്റൊരു കച്ചവടക്കാരനില്‍ നിന്നും വാങ്ങി സൂക്ഷിച്ച പുതിയ മോഡല്‍ വിവിധ വര്‍ണ്ണങ്ങളുള്ള വലിയ കാലന്‍ കുട ആ കുട്ടിക്ക് നല്‍കി അയാള്‍ അന്ധനോടായി വിവരം ധരിപ്പിച്ചു.
ഉറപ്പായും നല്ലൊരു സംഖ്യ ലോട്ടറിക്കച്ചവടക്കാരന് കമ്മീഷന്‍ കിട്ടുമെന്നറിയാമെങ്കിലും അവര്‍ക്ക് വേണ്ടി അതിനും മേലെ സാമ്പത്തികമായി സഹായിക്കാനുള്ള മനസും അയാള്‍ക്കുണ്ടായിരുന്നു.
അപ്പോഴേക്കും ആ പെണ്‍കുട്ടി അയാള്‍ സമ്മാനിച്ച കുട നിവര്‍ത്തി കമ്പിയില്‍ പിടിച്ച് വട്ടത്തില്‍ കറക്കാന്‍ തുടങ്ങിയിരുന്നു. മാരിവില്ലിന്‍റെ വര്‍ണ്ണങ്ങളെപ്പോലെ മഴത്തുള്ളികളില്‍ കുടയുടെ വര്‍ണ്ണം പതിക്കുന്നത് കണ്ടു പുഞ്ചിരിക്കുന്ന അവളെ നോക്കി നിറഞ്ഞ മനസോടെ അയാള്‍ പറഞ്ഞു.
"ഓണാശംസകള്‍"

sep 2014 

Thursday 3 July 2014

മാനവീയം

അഞ്ചു മണിക്കു തന്നെ ജോലി തീര്‍ത്തിറങ്ങണമെന്നാണ് കരുതിയത്. അവസാന നിമിഷം ഒരമ്മാവന്‍ കേള്‍വി പരിശോധനയ്ക്കായി വന്നിട്ടില്ലായിരുന്നുവെങ്കില്‍ ഇന്നത്തെ പരിപാടിയ്ക്ക് കൃത്യ സമയത്തു തന്നെ എനിക്കെത്താന്‍ കഴിയുമായിരുന്നു . ഉച്ച കഴിഞ്ഞാണ് ഫോണില്‍ അന്‍വറിന്‍റെ  സന്ദേശമെത്തിയത്.
"Don't forget to come Neel Hall at 6 o'clock"
ആറു മണിക്കു നീല്‍ ഹോളില്‍ എത്താന്‍ മറക്കരുതെന്ന ആ സന്ദേശം ഗ്രെയ്സി ടീച്ചര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്തു കൊടുത്തതേതായാലും നന്നായി. ടീച്ചര്‍ കൃത്യ സമയത്തു തന്നെ അവന്‍റെ പരിപാടി കാണാന്‍ പോയിട്ടുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു.                                 
ജോലി കഴിഞ്ഞിറങ്ങി നേരെ നീല്‍ ഹോളിലേക്ക്‌ പാഞ്ഞു ചെന്നു. ഓഡിറ്റോറിയം നിറയെ ആളുകളുണ്ടായിരുന്നു. ഒരു കസേര പോലും ഒഴിവില്ല. ഹോളില്‍ നിന്നും പുറത്തേയ്ക്കിറങ്ങാനും ഉള്ളിലേക്ക് കയറുവാനും ഇരു വശങ്ങളിലുമായി ആറു വാതിലുകളുണ്ട്. അതില്‍ വലതു വശത്തെ ഏറ്റവും മുന്നിലുള്ള വാതിലിനോട് ചേര്‍ന്ന് ഞാനും നിലയുറപ്പിച്ചു. സ്റ്റേജില്‍ കര്‍ട്ടണ്‍ താഴ്ന്നു കിടക്കുന്നു. സദസ്സിലേക്ക് ദൃഷ്ടി പായിച്ചെങ്കിലും പ്രതീക്ഷിച്ചവരെയാരെയും കണ്ടില്ല. അവസാന പരിപാടി തുടങ്ങുകയാണെന്നുള്ള അറിയിപ്പിനു 
ശേഷം കര്‍ട്ടണ്‍ ഉയര്‍ന്നു. മൈക്കിള്‍ ജാക്സന്‍റെ വേഷത്തിലുള്ള അന്‍വറിനെ സ്റ്റേജില്‍ കണ്ടതും എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി.

നൃത്താസ്വാദകരായ സദസ്സിനെയാകമാനം ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു കൊണ്ടായിരുന്നു അത് അവസാനിച്ചത്. ശേഷം താഴ്ന്നു വീഴുന്ന കര്‍ട്ടനിടയിലൂടെ ഊര്‍ന്നിറങ്ങി , സ്റ്റേജില്‍ നിന്നും സദസ്സിലേക്കിറങ്ങാനുള്ള പടികളിലൂടെ അന്‍വര്‍ എന്‍റെ അരികിലേക്ക് ഓടി വന്നു .ഒട്ടും പ്രതീക്ഷിക്കാതെ അന്‍വര്‍ സദസ്സിലേക്കിറങ്ങിയത്‌ കണ്ട് കാണികളും മാധ്യമ പ്രവര്‍ത്തകരും അവന്‍റെ പിന്നാലെ കൂടി. ക്യാമറാ ഫ്ലാഷുകള്‍ മിന്നി മായുന്നതിനിടയില്‍ അവരെയെല്ലാം തള്ളി മാറ്റി എന്‍റെ അരികിലെത്തിയ അന്‍വര്‍ സന്തോഷം കൊണ്ട് എന്നെ ആലിംഗനം ചെയ്തു. കാണികളുടെ ഉള്ളിലെ ആവേശം ഒരു വേള അത്ഭുതമായി പരിണമിക്കുന്നത് ഞാനറിഞ്ഞു.

സ്വാഭാവികമായും പത്ര പ്രവര്‍ത്തകരുടെ ചോദ്യം ഞാനാരാണെന്നും 'അന്‍വര്‍' എന്ന ഈ പ്രതിഭയുമായി എനിക്കുള്ള ബന്ധം എന്താണെന്നുമായിരിക്കുമല്ലോ ! ഒളിക്കേണ്ടവ ഒളിച്ചും തെളിക്കേണ്ടവ തെളിച്ചും ഞാനവരുടെ ചോദ്യശരങ്ങളെ നേരിട്ടു. അതിനു ശേഷമാണ് ഗ്രെയ്സി ടീച്ചറുടെ മുഖം കണ്ണിലുടക്കിയത്. ഒരന്യയെപ്പോലെ പരിപാടികള്‍ കണ്ട് അന്‍വറിനെ മനസ്സാ ആശംസിച്ച് ടീച്ചര്‍ മടങ്ങുന്നത് ഞാന്‍ നോക്കി നിന്നു.ശേഷം അവന്‍റെ ഉമ്മയ്ക്കും കുഞ്ഞനുജത്തിക്കുമൊപ്പം സന്തോഷ നിമിഷങ്ങള്‍ പങ്കു വെച്ച് എന്‍റെ തിരക്കുകളിലേക്ക് ഞാനും ഊളിയിട്ടു .

അന്ന് ഒത്തിരി വൈകിയാണ് വീടെത്തിയത്. ഓര്‍മ്മയുടെ പുസ്തകം പുറകിലേക്ക് മറിച്ചു നോക്കി, ചിലത് കുറിച്ചിടുവാന്‍ ഏതോ അദൃശ്യ ശക്തി ആവശ്യപ്പെടുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വൈകുന്നേരം തിരക്കു പിടിച്ചു പ്രൈവറ്റ് ക്ലിനിക്കിലെ ജോലി തീര്‍ത്ത് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഗ്രെയ്സി ടീച്ചര്‍ അവിടേയ്ക്ക് വരുന്നത്. ഗ്രെയ്സി ടീച്ചറുടെ ഭര്‍ത്താവ് റാഹേല്‍ മാഷ്‌ നാട്ടിലെ കറ തീര്‍ന്ന ആദര്‍ശ ശാലിയും, നാടിനും നാട്ടുകാര്‍ക്കും വേണ്ടി നിരവധി സംരംഭങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചിരുന്ന നേതാവും ഒപ്പം കുട്ടികള്‍ക്ക് വിദ്യയുടെ അമൃത് പകര്‍ന്നു കൊടുത്ത തികഞ്ഞ അദ്ധ്യാപകനുമായിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം ഞാന്‍ ടീച്ചറിനെ കണ്ടിരുന്നില്ല.മൃതദേഹം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ വിട്ടു കൊടുത്തതിന്‍റെ പേരില്‍ മക്കള്‍ നടത്തിയ കോലാഹലങ്ങളും മറ്റും അറിഞ്ഞിരുന്നു . റാഹേല്‍- ഗ്രെയ്സി ദമ്പതികള്‍ക്ക് അപമാനമായി പിറന്നവരാണ് ഡോ. എബ്രഹാം, പ്രൊഫെ. ലിസ്സ എന്നിവരെന്ന് പോലും എനിക്ക് തോന്നിപ്പോയിരുന്നു. റാഹേല്‍ മാഷ്‌ ഞങ്ങള്‍ കുട്ടികള്‍ക്ക് എന്നും നന്മ മാത്രമേ പറഞ്ഞു പഠിപ്പിച്ചിരുന്നുള്ളൂ. മരണ ശേഷം ഒരു വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്‍റെ ശരീരം കൈ മാറുമ്പോള്‍, അത് മക്കളുടെ മഹാമനസ്കതയെന്നാണ് ലോകം വാഴ്ത്തിയത്. പക്ഷേ സത്യം അതായിരുന്നില്ല.

"മോള്‍ക്കറിയില്ലേ ജീവിച്ചിരുന്നപ്പോള്‍ മാഷ്‌ ചെയ്ത കാര്യങ്ങളൊക്കെയും . അവസാന സമയത്ത് മോളുടെ മാഷിന്‍റെ ആഗ്രഹം ഇതായിരുന്നില്ല. മസ്തിഷ്ക മരണം സംഭവിച്ചാല്‍ ശരീരത്തിലെ ഒന്‍പത് അവയവങ്ങള്‍ ദാനം ചെയ്യാനാകും. എന്നാല്‍ സ്വാഭാവിക മരണമാണെങ്കില്‍ കണ്ണും ഹൃദയത്തിന്‍റെ വാല്‍വും മാത്രമേ ദാനം ചെയ്യാന്‍ കഴിയുകയുള്ളൂ. മരണം ഏത് രീതിയിലായാലും അതിനനുസരിച്ച് തന്‍റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്നും,ശരീരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠനത്തിനായി വിട്ടു കൊടുക്കണമെന്നുമാണ് ഇച്ചായന്‍ എന്നെപ്പറഞ്ഞേല്‍പ്പിച്ചിരുന്നത്."
ടീച്ചര്‍ തെല്ലിട മൗനത്തിനു ശേഷം തുടര്‍ന്നു.
എന്‍റെ ഇച്ചായന്‍ ഹൃദയ സ്തംഭനം മൂലം മരിച്ചു കിടക്കുമ്പോള്‍ ..... ആ വേദനയ്ക്കിടയിലും ഞാന്‍ മക്കളോട് അദ്ദേഹത്തിന്‍റെ ആഗ്രഹം പറഞ്ഞു ധരിപ്പിച്ചു. അവര്‍ ചെയ്തതോ... ? ലക്ഷങ്ങള്‍ കൊടുത്ത് മെഡിസിന്‍ സീറ്റ് വാങ്ങുന്ന,ആതുര സേവനം എന്നത്,തങ്ങള്‍ ഫീസായി അടച്ച കോടികള്‍ തിരിച്ചു പിടിക്കാനുള്ള ഉപാധിയായി മാത്രം കാണുന്ന ഒരു കൂട്ടം ആതുര കച്ചവടക്കാരെ വാര്‍ത്തെടുക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളേജിന് ആ ശരീരം കൈ മാറി . . ജീവിച്ചിരുന്നപ്പോള്‍ എന്‍റെ മാഷ്‌ ഒരിക്കല്‍ പോലും ഈ പറയുന്ന സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പോയിട്ടില്ല. മരുന്ന് കുത്തി വെച്ച് രോഗികളെ സൃഷ്ടിക്കുന്ന ക്രൂരന്മാരുടെ കൈകളിലേക്ക് തന്നെ എന്‍റെ മാഷിന്‍റെ ശരീരം പോയി ...."

"സാരമില്ല ടീച്ചറേ നമുക്ക് എന്നെന്നേക്കുമായി മാഷിനെ നഷ്ടമായി.അത് മാത്രം ഉള്‍ക്കൊള്ളൂ.അതിനല്ലേ നമുക്കിനി സാധിയ്ക്കുള്ളൂ...സമാധാനിപ്പിക്കാനെന്നോണം ഞാന്‍ പറഞ്ഞു.

"മോള്‍ക്കറിയില്ലേ എന്‍റെ മോന്‍ എബ്രഹാം ആ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോക്ട്ടറാണ്.അവിടത്തെ എം. ഡി . വിളിച്ചു പറഞ്ഞിട്ടാണ് ച്ചായന്‍റെ ശരീരം അവര്‍ക്ക് കൊടുത്തത്. എനിക്കപ്പോള്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. മാധ്യമങ്ങള്‍ ആ അവസ്ഥ മുതലെടുത്തു. ഡോ. എബ്രഹാം അയാളുടെ അപ്പച്ചന്‍റെ ശരീരം താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദാനം കൊടുത്ത് മഹാനായി . അവിടെ റാഹേല്‍ മാഷ്‌ എന്ന വ്യക്തിയുടെ അന്ത്യാഭിലാഷത്തിന് യാതൊരു പ്രസക്തിയുമില്ല."

അതേ, ടീച്ചര്‍ പറഞ്ഞതെല്ലാം ശരിയാണ്. കൂടാതെ മക്കള്‍ അവയവദാനം എന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം പരിഗണിച്ചത് പോലുമില്ലായിരുന്നു. ഹാന്‍ഡ്‌ ബാഗില്‍ നിന്നുമൊരു പൊതി വെളിയിലെടുത്തു കൊണ്ട് ടീച്ചര്‍ എന്നോടായി ചോദിച്ചു.

ച്ചായന് അവസാന കാലത്ത് കേള്‍വിക്കുറവുണ്ടായിരുന്ന കാര്യം മോള്‍ക്ക് അറിയായിരുന്നോ?"

"അതെ. കുഞ്ഞാങ്ങള അമേരിക്കയില്‍ നിന്നും വന്നപ്പോള്‍ രണ്ടു ശ്രവണ സഹായികള്‍ കൊണ്ടു വന്നു കൊടുത്ത കാര്യം മാഷ്‌ ഒരിക്കലെന്നോട് പറഞ്ഞിരുന്നു ."

കൈലിരുന്ന പൊതി മേശപ്പുറത്ത് വച്ചിട്ട് ടീച്ചര്‍ പറഞ്ഞു.                                                                               
"അതെ,ആ ശ്രവണ സഹായികള്‍ ഇതാണ്. മോള്‍ ഇതൊന്നു പരോശോധിക്കൂ. പ്രവര്‍ത്തിക്കുന്നുണ്ടോ എന്നൊന്നും നോക്കാന്‍ എനിക്കറിയില്ല."
ഞാന്‍ വിശദമായി പരിശോധിച്ചു. ഇന്ത്യന്‍ വില ഒന്നര ലക്ഷം രൂപയോളം വിലയുള്ള രണ്ടു ശ്രവണ സഹായികള്‍.കേടുപാടുകളൊന്നും തന്നെയില്ല. ടീച്ചര്‍ക്ക് കേള്‍വിക്കുറവിന്‍റെ ലക്ഷണങ്ങളൊന്നും കാണുന്നുമില്ല.

"ഇത് നല്ല ശ്രവണ സഹായിയാണല്ലോ! എന്താ ടീച്ചര്‍ ഇതിവിടെ.....?"

"എന്‍റെ ച്ചായന്‍റെ പെട്ടിയില്‍ സൂക്ഷിച്ചിരുന്നതാ. ആങ്ങള വലിയ വില കൊടുത്ത് വാങ്ങിക്കൊണ്ട് കൊടുത്തതായിരുന്നു. പാവത്തിന് ഇതിലൂടെ അധിക നാള്‍ കേള്‍ക്കാനൊന്നും ഭാഗ്യമുണ്ടായില്ല. എനിക്ക് ഒരാഗ്രഹമുണ്ട്.മോള്‍ ഈ ശ്രവണ സഹായികള്‍ വാങ്ങണം. എന്നിട്ട് ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ ഇതെത്തിക്കണം. അതായത് ഇത്തരം ഒരു യന്ത്രത്തിന്‍റെ അത്യാവശ്യമുള്ള ഒരു കുഞ്ഞിനായാല്‍ സന്തോഷം. ച്ചായനു വേണ്ടി ഇതെങ്കിലും എനിക്ക് ചെയ്യണം. ച്ചായന്‍റെ ഈ യന്ത്രത്തിലൂടെ ഒരു കുഞ്ഞിനു കേള്‍വി സാധ്യമായാല്‍... അത് നല്ല കാര്യമല്ലേ മോളേ...?"

ആ ആഗ്രഹം എന്നില്‍ കൗതുകമുണര്‍ത്തി . ഈ ശ്രവണ സഹായികള്‍ അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തിക്കുകയെന്നത് അത്ര പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ഒന്നോ രണ്ടോ വയസ്സു വരെ കേള്‍വി എന്തെന്ന് പോലും അറിയാത്ത ഒരു കുഞ്ഞിനു ഈ ശ്രവണ സഹായി വെച്ചതു കൊണ്ടു മാത്രം ഒരിക്കലും അവന്‍റെ/ അവളുടെ ജീവിതത്തിനു മാറ്റം വരില്ല. അത്യാവശ്യം വേണ്ട മറ്റൊരു കാര്യമാണ് ശ്രവണ സഹായി വഴി കേള്‍ക്കാന്‍ പഠിപ്പിക്കുന്ന പരിശീലനം. പല തരത്തിലുള്ള ശബ്ദങ്ങള്‍ , സംസാര ഭാഷ ഇവയൊക്കെ കുഞ്ഞ് ശ്രവണ സഹായി വഴി കേട്ട് മനസ്സിലാക്കിയാല്‍ മാത്രമേ കുഞ്ഞിന്‍റെ സംസാര ഭാഷയിലും വളര്‍ച്ച ഉണ്ടാകുകയുള്ളൂ.ആത്യന്തികമായി നമ്മുടെ ആഗ്രഹവും അത് തന്നെയാണല്ലോ.

നാം കണ്ടെത്തുന്ന കുട്ടിക്ക് പരിശീലനം കിട്ടേണ്ടത് അത്യാവശ്യമാണെന്നും ശ്രവണ സഹായിയുടെ ബാറ്ററി ഇടയ്ക്കിടെ മാറ്റി ഇടണമെന്നും ഇതിനു രണ്ടിനും പണച്ചെലവുണ്ടാകുമെന്നുമെല്ലാം ഞാന്‍ ടീച്ചറെ വിശദമായി പറഞ്ഞു ധരിപ്പിച്ചു. നാം ഈ ശ്രവണ സഹായികള്‍ കൊടുത്തതു കൊണ്ടു മാത്രം കാര്യമില്ലല്ലോ. അതവര്‍ക്ക് ഉപകാരപ്പെടുകയും വേണം. പരിശീലനം ലഭിക്കാതെ പോയാല്‍ പിന്നെ ഇതുകൊണ്ടു ആ കുഞ്ഞിനു യാതൊരു ഉപയോഗവുമില്ലല്ലോ. ഞാന്‍ പറഞ്ഞതിന്‍റെ പൊരുള്‍ കുറെയൊക്കെ ടീച്ചര്‍ മനസ്സിലാക്കി.

"സാരമില്ല. നമുക്ക് വേണ്ടത് ചെയ്യാം. മോള്‍ എത്രയും പെട്ടെന്ന് കുഞ്ഞിനെ കണ്ടെത്തണം."

ഞാന്‍ പരമാവധി ശ്രമിക്കാം എന്നറിയിച്ചത് പ്രകാരം അവര്‍ പോയി. അധികം വൈകാതെ അന്‍വര്‍ മുഹമ്മദ്‌ എന്ന രണ്ടു വയസ്സുകാരന്‍റെ നിരാലംബയായ ഉമ്മ എന്നെ തേടി വന്നു. രണ്ടു വയസായിട്ടും അന്‍വര്‍ "ഉമ്മ" എന്നു പോലും വിളിച്ചിരുന്നില്ല. "ചില കുട്ടികള്‍ വൈകിയേ സംസാരിക്കൂ" എന്ന ചില നാട്ടു മൂപ്പത്തികളുടെ വാക്ക് കേട്ട് അവര്‍ സമാധാനിച്ചിരുന്നു. എന്നാല്‍ അടുക്കളയില്‍ പാത്രം വീഴുന്ന വലിയ ഒച്ച കേട്ടിട്ടും കുഞ്ഞു തിരിഞ്ഞു നോക്കാഞ്ഞപ്പോള്‍ കേള്‍വിക്കുറവ് സംശയിക്കാന്‍ തുടങ്ങി. അങ്ങനെ അന്‍വര്‍ എന്‍റെ അരികില്‍ എത്തിക്കപ്പെട്ടു. രണ്ടു ചെവികളിലും തൊണ്ണൂറ് ശതമാനത്തിലേറെ കേള്‍വിക്കുറവുള്ള കുട്ടികളുടെ പരിശോധനാ ഫലം രക്ഷിതാക്കളെ അറിയിക്കുന്ന സമയം എന്റെ നെഞ്ചിനും എന്തോ ഭാരം പോലെ തോന്നിയിരുന്നു . ആ ഭാരം അന്‍വറിന്റെ ഉമ്മയ്ക്ക് പകര്‍ന്നു കൊടുത്തു കഴിഞ്ഞപ്പോള്‍, അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിഞ്ഞ മനസ് കൂടുതല്‍ വേദനിച്ചു. ഒരു പരീക്ഷണമെന്നോണം, ഗ്രെയ്സി ടീച്ചര്‍ എന്നെ ഏല്‍പ്പിച്ച ശ്രവണ സഹായികള്‍ അന്‍വറിന്റെ ചെവികളില്‍ വെച്ച് പരിശോധന നടത്തി. ചെറിയ ശബ്ദങ്ങള്‍ക്കു പോലും അവന്‍ പ്രതികരിച്ചപ്പോള്‍ അവന്‍റെ ഉമ്മ ആ യന്ത്രത്തില്‍ തന്നെ നോക്കി നെടുവീര്‍പ്പെടുന്നുണ്ടായിരുന്നു. ഒരിക്കലും തനിക്ക് ഇതുപോലോരെണ്ണം കുഞ്ഞിനു വേണ്ടി സ്വരൂപിക്കാന്‍ കഴിയില്ലെന്ന് ആത്മഗതം പറഞ്ഞു കൊണ്ടുള്ള നെടുവീര്‍പ്പായിരുന്നിരിക്കുമത്.

എല്ലാം പെട്ടെന്ന് നടന്നു. ഗ്രെയ്സി  ടീച്ചറിനെ വിളിച്ചു കാര്യം പറഞ്ഞു. അന്ന് വൈകിട്ട് തന്നെ ടീച്ചര്‍ എന്നെ കാണാനായി വന്നു. അവരുടെ അവസ്ഥ കേട്ട് കുറച്ചു സമയം ചിന്തിച്ചിട്ട് ടീച്ചര്‍ എന്നോട് ചോദിച്ചു.
"അപ്പോള്‍ ആ കുഞ്ഞിനു ഇനി വേണ്ടത് പരിശീലനമാണ് അല്ലേ മോളേ? അത് ഇവിടെത്തന്നെ കൊടുക്കാനാകുമല്ലോ അല്ലേ ?"

എനിക്കതിനു കഴിയുമായിരുന്നു.എന്നാല്‍ ആ സ്വകാര്യ ക്ലിനിക്കിലെ വെറും ജോലിക്കാരി മാത്രമായ എനിക്ക് ഫീസ്‌ ഇനത്തില്‍ അവര്‍ക്ക് ചെയ്തു കൊടുക്കാന്‍ കഴിയുന്ന സഹായത്തിനു പരിമിതിയുണ്ടായിരുന്നു. കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചറിഞ്ഞ് ടീച്ചര്‍ പറഞ്ഞു.

അച്ചായന്‍റെ പെന്‍ഷന്‍ തുകയില്‍ ഒതുങ്ങുന്ന ചെലവുകളല്ലേയുള്ളൂ. ധൈര്യമായിരിക്കാന്‍ അവരോട് പറയൂ. മോള് വേണം അവര്‍ക്ക് ധൈര്യം കൊടുക്കാന്‍."

പുറമേ നിന്നും എന്ത് സഹായം ലഭിച്ചാലും അവനു വേണ്ടിയിരുന്നത് വീട്ടില്‍ ഓരോ ശബ്ദങ്ങളായി പരിചയപ്പെടുത്തിക്കൊടുക്കാന്‍, ഒരുപാട് സമയം സംസാരിക്കാന്‍.... ഒക്കെ ഒരാളായിരുന്നു. എല്ലാ അര്‍ത്ഥത്തിലും കാര്യങ്ങള്‍ ഗ്രഹിക്കാനും അത് പ്രാവര്‍ത്തികമാക്കാനും അവന്‍റെ ഉമ്മയ്ക്ക് കഴിവ് വന്നപ്പോള്‍ തൊട്ട് അവനില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. അത് ഞങ്ങളില്‍ വല്ലാത്ത സന്തോഷം നിറച്ചു.
അന്‍വര്‍ ഞങ്ങളുടെ മുന്നില്‍ വളരാന്‍ തുടങ്ങി. കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കാനും പാട്ടുകള്‍ കേള്‍ക്കാനുമൊക്കെ തുടങ്ങി. താളമനുസരിച്ച് ചുവടുകള്‍ വയ്ക്കാന്‍ തുടങ്ങിയ അന്‍വറിലെ പ്രതിഭയെ കണ്ടെത്താനും അധികം വൈകിയില്ല.ഇന്ന് പത്തു വയസ്സുകാരന്‍ അന്‍വര്‍ മുഹമ്മദ്‌ സദസ് കീഴടക്കിയപ്പോള്‍, അവന്‍ കേള്‍വിക്കുറവിനെ അതി ജീവിച്ച കഥകള്‍ ഞാന്‍ മറ്റുള്ളവരോട് പറഞ്ഞു. അതില്‍ ഒളിക്കേണ്ടവ ഒളിച്ചു.തെളിക്കേണ്ടവ തെളിച്ചു. കാരണം ഒരിക്കലും അന്‍വറിനെ മുഖാമുഖം കാണാനോ സംസാരിക്കാനോ ഗ്രെയ്സി ടീച്ചര്‍ തയ്യാറായിരുന്നില്ല.
"എന്‍റെ ച്ചായന്‍ ചെയ്ത പ്രവര്‍ത്തികളുമായി തട്ടിച്ചു നോക്കിയാല്‍ ഞാന്‍ ഈ ചെയ്തതൊന്നും പുണ്യ പ്രവൃത്തിയല്ല . തന്‍റെ മരണ ശേഷം ആ ശരീരം പോലും മറ്റുള്ള ജീവിതങ്ങള്‍ക്കായി സമര്‍പ്പിക്കാനാഗ്രഹിച്ച അദ്ദേഹത്തിനു വേണ്ടി , ആ ശ്രവണ സഹായികള്‍ കൊണ്ട് ഒരു ജീവിതം മെച്ചപ്പെടുത്താന്‍ നിമിത്തമാകുക. അത്ര മാത്രമേയുള്ളൂ ആഗ്രഹം."

അന്‍വറിനു വേണ്ടി ടീച്ചര്‍ ചെയ്ത ,ചെയ്യുന്ന സഹായമത്രയും പുറംലോകമറിയാതെ കാത്തു സൂക്ഷിക്കുകയെന്ന ബാദ്ധ്യത എനിയ്ക്കാണ്. പക്ഷേ എന്‍റെ ഓര്‍മ്മയുടെ ഈ പുസ്തകം മറിച്ചു നോക്കാന്‍ ഭാവിയില്‍ ആരെങ്കിലുമെത്തുമെന്നും അവര്‍ റാഹേല്‍ - ഗ്രെയ്സി  ദമ്പതികളെ എന്നെന്നും ഓര്‍ക്കുമെന്നും പ്രതീക്ഷിക്കുന്നു.തത്ക്കാലമെനിക്ക് അന്‍വര്‍ മുഹമ്മദ്‌ എന്ന പത്ത് വയസ്സുകാരന്‍ ലോകം കീഴടക്കുന്നത് സ്വപ്നം കണ്ടുറുങ്ങാം.

...........................