Monday 26 September 2016

റൂമി എന്ന മാസ്മരികത (വായനാനുഭവം)


പതിമൂന്നാംനൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ രചനനടത്തിയ ജലാലുദ്ദീന്‍ റൂമി എന്ന സൂഫികവിയും ദാര്‍ശനികനും ഈ അടുത്തകാലത്താണ് എന്നെ ബാധിച്ചത്. ബാധ എന്നവാക്ക് മനപൂര്‍വ്വമായി ഉപയോഗിച്ചതാണ്. കാരണം അത്രഉന്നതിയിലാണ് റൂമിയുടെ കവിതകളുടെ സ്വാധീനം. ഷംസ് -ഇ - ടബ്രിസ് , മസ്നവി എന്നീ റൂമിയുടെ വിഖ്യാതമായരചനകളില്‍നിന്നു മലയാളിയായ കവിയും വിവര്‍ത്തകനും ഗാനരച്ചയിതാവുമൊക്കെയായ ശ്രീ കെ.ജയകുമാര്‍ കണ്ടെടുത്ത കവിതകള്‍ ഉള്‍പ്പെടുത്തിയ "റൂമിയുടെനൂറുകവിതകള്‍" എന്ന പുസ്തകമാണ് എന്നെ റൂമിയിലേക്കും ദാര്‍ശനികചിന്തയുടെ അര്‍ത്ഥതലങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയത്.
പുസ്തകത്തിന്‍റെ മുഖവുരയില്‍ ശ്രീ കെ ജയകുമാര്‍ പറഞ്ഞുവെച്ച ചിലവാചകങ്ങള്‍ ഇവയാണ്. "പ്രത്യേകിച്ചെന്തെങ്കിലും മാനദണ്ഡം ഈ കവിതകള്‍ ക്രമീകരിക്കുന്നതില്‍ അവലംബിച്ചിട്ടില്ല.രത്നഗര്‍ഭയായ കടലില്‍മുങ്ങി ഒരുപിടി മുത്തുവാരിയെടുക്കുമ്പോള്‍ അവയെ വര്‍ഗീകരിക്കാനൊരുമ്പെടുന്നത് സാഹസമായിരിക്കും." ഒപ്പമദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. "റൂമിക്കവിതയുടെ ആത്മസൗന്ദര്യത്തെക്കുറിച്ച് വായനക്കാരില്‍ ഔത്സുക്യവും അത്ഭുതവും ഉളവാക്കാന്‍ സാധിച്ചാല്‍ ,എന്‍റെ ഈ എളിയ ഉദ്യമം സഫലമാവും." ഈ ചെറിയ വായനക്കാരിയില്‍ തീര്‍ച്ചയായും അത്ഭുതം സൃഷ്ടിക്കാന്‍ ഈ ഉദ്യമത്തിനു കഴിഞ്ഞെന്നു പറയുന്നതിനൊപ്പം റൂമിയെ അറിയുവാന്‍ തുടങ്ങുന്നതിനുമുമ്പ് കവിതകളോട് ബോധപൂര്‍വ്വമായ അകലം പാലിച്ചവളായിരുന്നു ഞാന്‍ എന്നുകൂടി അറിയുക. റൂമിയിലൂടെ വാക്കുകള്‍ ബിംബങ്ങളായി അനായേസേന പ്രവഹിച്ചപ്പോള്‍ അര്‍ത്ഥതലങ്ങള്‍ നിരവധിയാണ്. ഒരു സ്ഫടികഗോളത്തിലൂടെ പ്രകാശം പ്രതിഫലിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യത്യസ്ഥആകൃതിയിലെ, ഒരേ വസ്തുവിന്റെ പ്രതിബിംബംകണക്കേ ആ ഏകദൈവത്തോടുള്ള പ്രണയം ഓരോകവിതകളിലും നിറഞ്ഞുനില്ക്കുന്നു. എന്‍റെ മനസ്സില്‍ റൂമി ഒരു മഹാത്ഭുതംതന്നെയാണ്. പുസ്തകത്തിലെ നൂറുകവിതകളും നൂറുദിവസമെടുത്തു വായിക്കുവാന്‍ കാരണക്കാരായ എന്‍റെ പ്രിയ മിത്രങ്ങളോടുള്ള നന്ദിയും ഇവിടെ കുറിക്കാതെപോകുക അസാധ്യം. വാക്കുകളുടെ കണക്കെടുത്താൽ വളരെച്ചെറിയ ആ കവിതകളൊക്കെയും മനസ്സിലാക്കാന്‍പോന്ന അറിവെനിക്കുണ്ടായില്ല. എങ്കിലും "തന്നിലേക്കുതന്നെ നോക്കുക അവിടെ ദൈവത്തെ കാണാനാകും"എന്ന സൂഫികളുടെ ഒരു വഴി, വിദൂരതയിലെങ്കിലും വ്യക്തമായിക്കാണാന്‍ കഴിഞ്ഞെന്ന ചാരിതാർത്ഥ്യമുണ്ട്. സുഖലോലുപതയില്‍ ജീവിക്കുമ്പോഴും ചിലരെങ്കിലും അനുഭവിക്കുന്ന ഒരു അവ്യക്തമായ ശൂന്യതയുണ്ട്. അതുകൊണ്ടുതന്നെ മഹാത്മാക്കള്‍ പറഞ്ഞുവെച്ച ചരിത്രം ഞാന്‍ ആവര്‍ത്തിക്കുന്നു. "റൂമി പകരുന്ന പ്രകാശപ്രവാഹം കാലാതീതമാണ് ."
നന്ദി . സ്നേഹം.
വൃന്ദാ അഭി ശിവന്‍