Tuesday, 6 May 2014

തിരിവ്


    ഇന്നലെയാണ് രവി അബുദാബിയിലെ തിളയ്ക്കുന്ന ഉഷ്ണത്തില്‍ നിന്നും ഇരുണ്ടു നിറഞ്ഞ മഴ മേഘങ്ങള്‍ക്കിടയിലൂടെ കേരളത്തിലേക്ക് പറന്നിറങ്ങിയത് . പിറന്ന  മണ്ണിനോടും  ജനിച്ച നാടിനോടുമുള്ള ആത്മബന്ധം ഏതു വിദേശീയനുമെന്നോണം രവിയും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു , ഈ നാലര വർഷം കൊണ്ട്. പുതപ്പിനടിയില്‍ നിന്നും പതിയെ ഊർന്നിറങ്ങിയത്   ഇന്നത്തെ പരിപാടികളെക്കുറിച്ച് ഓർത്തു കൊണ്ടായിരുന്നു. ചന്ദന നിറമുള്ള തന്റെ പഴയ കപ്പില്‍ അമ്മയുടെ വാത്സല്യം ചാലിച്ച് കൊണ്ടു വന്ന ചായ മേശക്കരുകിലുണ്ടായിരുന്നു . അതെടുത്ത് ചുണ്ടോട് ചേർക്കുമ്പോള്‍ അയാളുടെ കാതുകളില്‍ വർഷങ്ങൾക്കു മുമ്പ് കേട്ട ആ വാക്കുകള്‍ മുഴങ്ങി നിന്നു.

കുടുംബം നശിപ്പിക്കാനായി പിറന്ന സന്തതി. നട്ടുച്ച വരെ കിടന്നുറങ്ങിയിട്ട് എണീറ്റ്‌ വരുമ്പോള്‍ വേണ്ടതെല്ലാം മുമ്പില്‍ നിരത്താന്‍ നിന്റെ അച്ഛന്‍ സമ്പാദിച്ച കാശും , അറവു മാടിനെപ്പോലെ പണിയെടുക്കാന്‍ ഈ ഞാനും ഉണ്ടല്ലോ.ധിക്കാരി !

ഇന്ന്, അമ്മയുടെ വാത്സല്യം ചാലിച്ച ആ ചായയുടെ മധുരത്തില്‍ അയാള്‍ ആ ഓർമ്മകള്‍ അലിയിച്ചു കളയാന്‍ ശ്രമിച്ചു.

രാത്രി വൈകിയെത്തിയത് കൊണ്ട് വരദയോടു അധികമൊന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല . നേരെ ചെന്നത് അവളുടെ മുറിയിലേക്കാണ്‌.തൻറെ അനുജത്തിക്ക് മാത്രം ഒരു മാറ്റവുമില്ല . പുസ്തകങ്ങള്‍ മാത്രം അലങ്കാരമായുള്ള ചന്ദമുള്ള മുറി.

പുറത്ത് മഴ തകർക്കുന്നു.

അമ്മേ , വരദ എവിടെ ?” രവി ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു.

അവള്‍ കുളിക്വ . കോളേജില്‍ പോണ്ടേ !അമ്മ ഓർമ്മിപ്പിച്ചു.

അവളിപ്പോള്‍ പഴയ കോളേജ്‌ വിദ്യാർത്ഥിനി  ഒന്നുമല്ലല്ലോ. ചുരുങ്ങിയ കാലം കൊണ്ടവള്‍,താൻ പഠിച്ച കോളേജിലെ തന്നെ ബയോ കെമിസ്ട്രി വിഭാഗം ഹെഡ് ആയി മാറിക്കഴിഞ്ഞില്ലേ!രവി ചിന്തിച്ചു.

 

മേശയില്‍ ഒരു കെട്ടു പേപ്പര്‍ ഇരിക്കുന്നു. ഉത്തര കടലാസുകളാണ്‌. ഒന്ന് രണ്ടെണ്ണം മറിച്ചു നോക്കി .

എന്തൊരു കണിശക്കാരിയാണ് അവളെന്ന് ഓർത്തു  കൊണ്ട് നിൽക്കുമ്പോൾ, കുളിച്ച് ഈറനായി വരദ ഡൈനിംഗ് ടേബിളിന്റെ അരികിലേക്ക് ഓടി വന്നു .

അമ്മേ എന്റെ ബ്രേക്ക് ഫാസ്റ്റ് !അമ്മയോടായി വിളിച്ചു പറഞ്ഞ ശേഷം രവിയുടെ കൈലിരുന്ന ഉത്തര കടലാസുകളിലേക്ക് കണ്ണോടിച്ചു.എന്നിട്ട് ,ചോദിച്ചു.

എന്താ ഏട്ടാ ,പഴയ കോളേജ്‌ ലൈഫിലേക്ക് പോയോ?”

എന്താടി ഇത് ? അല്പ്പം കരുണയൊക്കെ ആകാം .” അയാളുടെ  വാക്കുകള്‍ക്കുള്ള മറുപടി ഉടന്‍ തന്നെ  കിട്ടി .  

വേണ്ട. വേണ്ട . ആ ഡിപ്പാര്ട്ട്മെന്റില്‍ കൈ കടത്തണ്ട. ഞാന്‍ കഷ്ടപ്പെട്ട് പഠിച്ചാണ് റാങ്കോടെ പാസ്സായത്. കഷ്ടപ്പെടാത്തവർക്ക്  എന്റേന്നു ഒരു കരുണയും കിട്ടില്ല .

സംഭാഷണം നടക്കുമ്പോള്‍ തന്നെ അമ്മ കൊണ്ട് വെച്ച ഭക്ഷണവും അവള്‍ അകത്താക്കിക്കഴിഞ്ഞിരുന്നു. തുടർന്ന്  ‍ രവിയുടെ കൈലിരുന്ന കടലാസ് കെട്ടും പിടിച്ചു വാങ്ങി ഹാൻഡ്‌  ‌ ബാഗിലേക്ക് തിരുകി കേറ്റി ഓടുന്നതിനൊപ്പം വിളിച്ചു പറഞ്ഞു.

വന്നിട്ട് സംസാരിക്കാം . കേട്ടോ

................................................................................................................................

അബുദാബിയിലായിരുന്നപ്പോള്‍ നാട് കാണാന്‍ വല്ലാത്ത കൊതിയായിരുന്നു. രവി നാട്ടിലെത്തിയിട്ടിപ്പോള്‍ ഒരാഴ്ച്ചയായി. മടുത്തു തുടങ്ങിയിരിക്കുന്നു നാടും വീടും .എവിടെയെന്നില്ലാതെ ബൈക്കുമെടുത്ത് ഇറങ്ങിയതാണ് .അറിയാതെ സെന്റ്‌ സേവിയേഴ്സ് കോളേജ്‌ ജങ്ഷനില്‍ വണ്ടി നിന്നു . കോളേജിലായിരുന്നപ്പോള്‍ ബസ്സിറങ്ങി നിന്നോർക്കുന്ന    പോലെ ഓർത്തു.

"ബീച്ച് വേണോ ക്ലാസ് വേണോ ?"

ഒരു വ്യത്യാസം മാത്രം. ഭൂരിപക്ഷത്തിന്റെ കണക്കെടുക്കാന്‍ കൂട്ടുകാരാരും ഒപ്പമില്ല. അന്നതായിരുന്നു ഒടുവിലത്തെ തീരുമാനം. ഭൂരിപക്ഷത്തിന്റെ അഭിപ്രായം നോക്കിയാണ് ക്ലാസില്‍ കയറണോ അതോ തൊട്ടടുത്തുള്ള ബീച്ചിലേക്ക് പോകണോ എന്ന് തീരുമാനിച്ചിരുന്നത്. വർഷങ്ങൾക്ക് ശേഷം വന്നതല്ലേ  ഹാൻടില്‍ കോളേജിലേക്ക് തന്നെ തിരിഞ്ഞു. ഗേറ്റ് വരെ എത്തി. ഉള്ളിലേക്ക് കയറാന്‍ കഴിഞ്ഞില്ല. രവിയുടെ മനസ്സ് അകാരണമായി വിറക്കുന്നുണ്ടായിരുന്നു. ആറു വർഷം മുമ്പൊരു മാർച്ച്  മാസം സുവോളജി അദ്ധ്യാപികയുടെയും കോളേജ്‌ പ്രിന്സിപ്പളിന്റെയും മുന്നില്‍ കുനിഞ്ഞു നിന്ന് വിറച്ച അതേ വിറയിലായിരുന്നു മനസ്സില്‍ .

ആ വിറയിലില്‍ വഴി തിരിഞ്ഞ ജീവിതത്തില്‍ രവി എന്ത് നേടിയെന്നത് ഇന്നും ഒരു ചോദ്യച്ചിഹ്നമായി അവശേഷിക്കുന്നു .

................................................................................................................................

കൃത്യമായി ട്യൂഷന് പോകുമായിരുന്നത് കൊണ്ട് കോളേജ്‌ ജീവിതം പരമാവധി ആഘോഷിക്കാന്‍ തന്നെയായിരുന്നു രവി,ജോയ്,മുഹമ്മദ്‌ എന്നീ മൂന്നംഗ സംഘത്തിന്റെ തീരുമാനം. ട്യൂഷന്‍ സെന്റെറില്‍ പ്രാക്ടിക്കല്‍ ക്ലാസില്‍ കുത്തിക്കീറി പഠിക്കുന്ന പ്രാണികളോടുള്ള കരുണ, രവിയും കൂട്ടരും കോളേജില്‍ കാണിച്ചു. സാഹസികമായിത്തന്നെ ഒരൊറ്റ പ്രാക്ടിക്കല്‍ ക്ലാസിലും അവര്‍ കയറിയില്ല.എന്നാല്‍ യുണിവേഴ്സിറ്റി പരീക്ഷ സമയത്ത് റിക്കോര്ഡുകള്‍ ഹാജരാക്കണമല്ലോ! ഒടുവില്‍ രണ്ട് രാത്രിയും പകലും മമ്മദിന്റെ വീടിന്റെ മച്ചിലിരുന്ന് കരവിരുത് തെളിയിച്ചു തന്നെ മൂവരും  റിക്കോര്ഡുകള്‍ പൂര്ത്തിയാക്കി. അപ്പോഴാണ് മമ്മദിനൊരു മോഹം. സുവോളജി ടീച്ചര്‍ എന്തായാലും ഒപ്പ് തരില്ല . അപ്പോള്‍ പിന്നെ അത് കൂടി ഇട്ടിട്ട് പ്രിന്സികപ്പാളിന്റെ റൂമില്‍ സീല്‍ വെക്കാന്‍ കൊടുക്കാം. അവസാന നിമിഷം റിക്കോര്ഡ് പൂർത്തിയാക്കിയെങ്കിലും ടീച്ചര്‍ ഒപ്പ് തരില്ലെന്ന്‍ രവിക്കും ഉറപ്പായിരുന്നു.

പണി പാളിയത് അവിടെയല്ല. പ്രിന്സികപ്പാളിന്റെ മുന്പില്‍ റിക്കോര്ഡുകള്‍ എല്ലാം എത്തിക്കഴിഞ്ഞ ശേഷം  കണിശക്കാരിയായ  ആ ടീച്ചര്‍ പ്രതികരിച്ചു.

മൂന്നു റിക്കോര്ഡുകളിലും നിലവിലുള്ള ഒപ്പുകളെല്ലാം കള്ളയൊപ്പുകള്‍!

കൂട്ടത്തില്‍ റാങ്ക് സ്വപ്നമായ രവിയുള്ളത് കൊണ്ട് പ്രിന്സി പ്പാളിന്റെ നിർബന്ധപ്രകാരം അവർക്ക്  പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം കൊടുത്തു. എന്നാല്‍ ടീച്ചര്‍ അവരെ വെറുതെ വിട്ടില്ല. പരീക്ഷ ഹാളില്‍ ചെന്ന്‍ എക്സാമിനർക്ക് റിപ്പോർട്ട്     ചെയ്തു . ഫലത്തില്‍  രവിക്കുൾപ്പെടെ   മൂന്നു പേർക്കും   സുവോളജി പ്രാക്ടിക്കലിനു മിനിമം മാർക്ക് . മുഴുവന്‍ മാർക്കും   കിട്ടേണ്ട സ്ഥാനത്ത് അറുപതോളം മാർക്ക്   കുറഞ്ഞതല്ല രവിയെ തളർത്തിയത്. ഒരേയൊരു മാർക്കിനു  അപേക്ഷിച്ചിരുന്ന കോളേജില്‍ നിന്നെല്ലാം രവിക്ക് എം .എസ് .സി ക്ക് അഡ്മിഷന്‍ നഷ്ടമായി. അവിടെ പടിയിറങ്ങിയത് രവിയുടെ സ്വപ്നങ്ങളായിരുന്നു. എം എസ്.സി , പി.എച്ച്. ഡി, ഡോ.രവി ..... എല്ലാം....

പിന്നെ ഒരു വർഷം   മനസ്സിന് വഴങ്ങാത്ത കംപ്യുട്ടര്‍ ഭാഷകൾക്കിടയിൽ  ജീവിതം കളഞ്ഞു. ഒടുവില്‍ അടിഞ്ഞത് അബുദാബി സിറ്റിയിലെ പ്രശസ്തമായ അഹല്യ ഹോസ്പിറ്റലിലായിരുന്നു. അവിടത്തെ റിസപ്ഷനിസ്റ്റായി അയാള്‍ സ്വയം ഒതുങ്ങിക്കൂടി. കണ്ട സ്വപ്നങ്ങളെല്ലാം കേരളത്തിന്റെ മണ്ണിലുപേക്ഷിച്ച് പറക്കുമ്പോള്‍ അയാള്‍ സ്വപ്നങ്ങളെ വെറുത്തിരുന്നു .

..................................................................................................................................

രവി ബൈക്കിന്റെ ഹാൻഡില്‍    വീണ്ടും തിരിച്ചു. ഒരിക്കലും മടുക്കാത്ത കടലിന്റെ സൗന്ദര്യം തേടി. മണലോരത്ത് കടലിന്റെ അഗാധതയിലേക്ക്‌ നോക്കിയിരുന്നപ്പോള്‍ അയാളുടെ ഉള്ളില്‍ നഷ്ടസ്വപ്‌നങ്ങളായിരുന്നില്ല. പകരം, കണിശക്കാരിയായ തന്റെ അനുജത്തി വരദയുടെ മുഖമായിരുന്നു.

അവളുടെ വാശി,പുതിയ കുറേ രവിമാരെക്കൂടി ഈ തലസ്ഥാന നഗരിക്ക് സമ്മാനിക്കുമോ! ചെറുപ്പത്തിന്റെ കുസൃതിത്തരങ്ങൾക്കൊപ്പം  നാടിനു വേണ്ടി ചെയ്തു തീർക്കാന്‍  കൊതിക്കുന്ന നിരവധി സ്വപ്നങ്ങളുടേയും അവകാശി കൂടിയാണവര്‍ എന്ന സത്യം തന്റെ അനുജത്തി അറിഞ്ഞിരുന്നെങ്കി ല്‍ ........

അതവളെ അറിയിക്കാനുള്ള മാർഗ്ഗങ്ങള്‍ തേടി രവിയുടെ മനസ്സ് വീണ്ടും അലഞ്ഞു കൊണ്ടിരുന്നു.



16/6/2010

No comments:

Post a Comment