Thursday, 3 July 2014

മാനവീയം

അഞ്ചു മണിക്കു തന്നെ ജോലി തീര്‍ത്തിറങ്ങണമെന്നാണ് കരുതിയത്. അവസാന നിമിഷം ഒരമ്മാവന്‍ കേള്‍വി പരിശോധനയ്ക്കായി വന്നിട്ടില്ലായിരുന്നുവെങ്കില്‍ ഇന്നത്തെ പരിപാടിയ്ക്ക് കൃത്യ സമയത്തു തന്നെ എനിക്കെത്താന്‍ കഴിയുമായിരുന്നു . ഉച്ച കഴിഞ്ഞാണ് ഫോണില്‍ അന്‍വറിന്‍റെ  സന്ദേശമെത്തിയത്.
"Don't forget to come Neel Hall at 6 o'clock"
ആറു മണിക്കു നീല്‍ ഹോളില്‍ എത്താന്‍ മറക്കരുതെന്ന ആ സന്ദേശം ഗ്രെയ്സി ടീച്ചര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്തു കൊടുത്തതേതായാലും നന്നായി. ടീച്ചര്‍ കൃത്യ സമയത്തു തന്നെ അവന്‍റെ പരിപാടി കാണാന്‍ പോയിട്ടുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു.                                 
ജോലി കഴിഞ്ഞിറങ്ങി നേരെ നീല്‍ ഹോളിലേക്ക്‌ പാഞ്ഞു ചെന്നു. ഓഡിറ്റോറിയം നിറയെ ആളുകളുണ്ടായിരുന്നു. ഒരു കസേര പോലും ഒഴിവില്ല. ഹോളില്‍ നിന്നും പുറത്തേയ്ക്കിറങ്ങാനും ഉള്ളിലേക്ക് കയറുവാനും ഇരു വശങ്ങളിലുമായി ആറു വാതിലുകളുണ്ട്. അതില്‍ വലതു വശത്തെ ഏറ്റവും മുന്നിലുള്ള വാതിലിനോട് ചേര്‍ന്ന് ഞാനും നിലയുറപ്പിച്ചു. സ്റ്റേജില്‍ കര്‍ട്ടണ്‍ താഴ്ന്നു കിടക്കുന്നു. സദസ്സിലേക്ക് ദൃഷ്ടി പായിച്ചെങ്കിലും പ്രതീക്ഷിച്ചവരെയാരെയും കണ്ടില്ല. അവസാന പരിപാടി തുടങ്ങുകയാണെന്നുള്ള അറിയിപ്പിനു 
ശേഷം കര്‍ട്ടണ്‍ ഉയര്‍ന്നു. മൈക്കിള്‍ ജാക്സന്‍റെ വേഷത്തിലുള്ള അന്‍വറിനെ സ്റ്റേജില്‍ കണ്ടതും എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി.

നൃത്താസ്വാദകരായ സദസ്സിനെയാകമാനം ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു കൊണ്ടായിരുന്നു അത് അവസാനിച്ചത്. ശേഷം താഴ്ന്നു വീഴുന്ന കര്‍ട്ടനിടയിലൂടെ ഊര്‍ന്നിറങ്ങി , സ്റ്റേജില്‍ നിന്നും സദസ്സിലേക്കിറങ്ങാനുള്ള പടികളിലൂടെ അന്‍വര്‍ എന്‍റെ അരികിലേക്ക് ഓടി വന്നു .ഒട്ടും പ്രതീക്ഷിക്കാതെ അന്‍വര്‍ സദസ്സിലേക്കിറങ്ങിയത്‌ കണ്ട് കാണികളും മാധ്യമ പ്രവര്‍ത്തകരും അവന്‍റെ പിന്നാലെ കൂടി. ക്യാമറാ ഫ്ലാഷുകള്‍ മിന്നി മായുന്നതിനിടയില്‍ അവരെയെല്ലാം തള്ളി മാറ്റി എന്‍റെ അരികിലെത്തിയ അന്‍വര്‍ സന്തോഷം കൊണ്ട് എന്നെ ആലിംഗനം ചെയ്തു. കാണികളുടെ ഉള്ളിലെ ആവേശം ഒരു വേള അത്ഭുതമായി പരിണമിക്കുന്നത് ഞാനറിഞ്ഞു.

സ്വാഭാവികമായും പത്ര പ്രവര്‍ത്തകരുടെ ചോദ്യം ഞാനാരാണെന്നും 'അന്‍വര്‍' എന്ന ഈ പ്രതിഭയുമായി എനിക്കുള്ള ബന്ധം എന്താണെന്നുമായിരിക്കുമല്ലോ ! ഒളിക്കേണ്ടവ ഒളിച്ചും തെളിക്കേണ്ടവ തെളിച്ചും ഞാനവരുടെ ചോദ്യശരങ്ങളെ നേരിട്ടു. അതിനു ശേഷമാണ് ഗ്രെയ്സി ടീച്ചറുടെ മുഖം കണ്ണിലുടക്കിയത്. ഒരന്യയെപ്പോലെ പരിപാടികള്‍ കണ്ട് അന്‍വറിനെ മനസ്സാ ആശംസിച്ച് ടീച്ചര്‍ മടങ്ങുന്നത് ഞാന്‍ നോക്കി നിന്നു.ശേഷം അവന്‍റെ ഉമ്മയ്ക്കും കുഞ്ഞനുജത്തിക്കുമൊപ്പം സന്തോഷ നിമിഷങ്ങള്‍ പങ്കു വെച്ച് എന്‍റെ തിരക്കുകളിലേക്ക് ഞാനും ഊളിയിട്ടു .

അന്ന് ഒത്തിരി വൈകിയാണ് വീടെത്തിയത്. ഓര്‍മ്മയുടെ പുസ്തകം പുറകിലേക്ക് മറിച്ചു നോക്കി, ചിലത് കുറിച്ചിടുവാന്‍ ഏതോ അദൃശ്യ ശക്തി ആവശ്യപ്പെടുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വൈകുന്നേരം തിരക്കു പിടിച്ചു പ്രൈവറ്റ് ക്ലിനിക്കിലെ ജോലി തീര്‍ത്ത് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഗ്രെയ്സി ടീച്ചര്‍ അവിടേയ്ക്ക് വരുന്നത്. ഗ്രെയ്സി ടീച്ചറുടെ ഭര്‍ത്താവ് റാഹേല്‍ മാഷ്‌ നാട്ടിലെ കറ തീര്‍ന്ന ആദര്‍ശ ശാലിയും, നാടിനും നാട്ടുകാര്‍ക്കും വേണ്ടി നിരവധി സംരംഭങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചിരുന്ന നേതാവും ഒപ്പം കുട്ടികള്‍ക്ക് വിദ്യയുടെ അമൃത് പകര്‍ന്നു കൊടുത്ത തികഞ്ഞ അദ്ധ്യാപകനുമായിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം ഞാന്‍ ടീച്ചറിനെ കണ്ടിരുന്നില്ല.മൃതദേഹം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ വിട്ടു കൊടുത്തതിന്‍റെ പേരില്‍ മക്കള്‍ നടത്തിയ കോലാഹലങ്ങളും മറ്റും അറിഞ്ഞിരുന്നു . റാഹേല്‍- ഗ്രെയ്സി ദമ്പതികള്‍ക്ക് അപമാനമായി പിറന്നവരാണ് ഡോ. എബ്രഹാം, പ്രൊഫെ. ലിസ്സ എന്നിവരെന്ന് പോലും എനിക്ക് തോന്നിപ്പോയിരുന്നു. റാഹേല്‍ മാഷ്‌ ഞങ്ങള്‍ കുട്ടികള്‍ക്ക് എന്നും നന്മ മാത്രമേ പറഞ്ഞു പഠിപ്പിച്ചിരുന്നുള്ളൂ. മരണ ശേഷം ഒരു വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്‍റെ ശരീരം കൈ മാറുമ്പോള്‍, അത് മക്കളുടെ മഹാമനസ്കതയെന്നാണ് ലോകം വാഴ്ത്തിയത്. പക്ഷേ സത്യം അതായിരുന്നില്ല.

"മോള്‍ക്കറിയില്ലേ ജീവിച്ചിരുന്നപ്പോള്‍ മാഷ്‌ ചെയ്ത കാര്യങ്ങളൊക്കെയും . അവസാന സമയത്ത് മോളുടെ മാഷിന്‍റെ ആഗ്രഹം ഇതായിരുന്നില്ല. മസ്തിഷ്ക മരണം സംഭവിച്ചാല്‍ ശരീരത്തിലെ ഒന്‍പത് അവയവങ്ങള്‍ ദാനം ചെയ്യാനാകും. എന്നാല്‍ സ്വാഭാവിക മരണമാണെങ്കില്‍ കണ്ണും ഹൃദയത്തിന്‍റെ വാല്‍വും മാത്രമേ ദാനം ചെയ്യാന്‍ കഴിയുകയുള്ളൂ. മരണം ഏത് രീതിയിലായാലും അതിനനുസരിച്ച് തന്‍റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്നും,ശരീരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠനത്തിനായി വിട്ടു കൊടുക്കണമെന്നുമാണ് ഇച്ചായന്‍ എന്നെപ്പറഞ്ഞേല്‍പ്പിച്ചിരുന്നത്."
ടീച്ചര്‍ തെല്ലിട മൗനത്തിനു ശേഷം തുടര്‍ന്നു.
എന്‍റെ ഇച്ചായന്‍ ഹൃദയ സ്തംഭനം മൂലം മരിച്ചു കിടക്കുമ്പോള്‍ ..... ആ വേദനയ്ക്കിടയിലും ഞാന്‍ മക്കളോട് അദ്ദേഹത്തിന്‍റെ ആഗ്രഹം പറഞ്ഞു ധരിപ്പിച്ചു. അവര്‍ ചെയ്തതോ... ? ലക്ഷങ്ങള്‍ കൊടുത്ത് മെഡിസിന്‍ സീറ്റ് വാങ്ങുന്ന,ആതുര സേവനം എന്നത്,തങ്ങള്‍ ഫീസായി അടച്ച കോടികള്‍ തിരിച്ചു പിടിക്കാനുള്ള ഉപാധിയായി മാത്രം കാണുന്ന ഒരു കൂട്ടം ആതുര കച്ചവടക്കാരെ വാര്‍ത്തെടുക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളേജിന് ആ ശരീരം കൈ മാറി . . ജീവിച്ചിരുന്നപ്പോള്‍ എന്‍റെ മാഷ്‌ ഒരിക്കല്‍ പോലും ഈ പറയുന്ന സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പോയിട്ടില്ല. മരുന്ന് കുത്തി വെച്ച് രോഗികളെ സൃഷ്ടിക്കുന്ന ക്രൂരന്മാരുടെ കൈകളിലേക്ക് തന്നെ എന്‍റെ മാഷിന്‍റെ ശരീരം പോയി ...."

"സാരമില്ല ടീച്ചറേ നമുക്ക് എന്നെന്നേക്കുമായി മാഷിനെ നഷ്ടമായി.അത് മാത്രം ഉള്‍ക്കൊള്ളൂ.അതിനല്ലേ നമുക്കിനി സാധിയ്ക്കുള്ളൂ...സമാധാനിപ്പിക്കാനെന്നോണം ഞാന്‍ പറഞ്ഞു.

"മോള്‍ക്കറിയില്ലേ എന്‍റെ മോന്‍ എബ്രഹാം ആ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡോക്ട്ടറാണ്.അവിടത്തെ എം. ഡി . വിളിച്ചു പറഞ്ഞിട്ടാണ് ച്ചായന്‍റെ ശരീരം അവര്‍ക്ക് കൊടുത്തത്. എനിക്കപ്പോള്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. മാധ്യമങ്ങള്‍ ആ അവസ്ഥ മുതലെടുത്തു. ഡോ. എബ്രഹാം അയാളുടെ അപ്പച്ചന്‍റെ ശരീരം താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദാനം കൊടുത്ത് മഹാനായി . അവിടെ റാഹേല്‍ മാഷ്‌ എന്ന വ്യക്തിയുടെ അന്ത്യാഭിലാഷത്തിന് യാതൊരു പ്രസക്തിയുമില്ല."

അതേ, ടീച്ചര്‍ പറഞ്ഞതെല്ലാം ശരിയാണ്. കൂടാതെ മക്കള്‍ അവയവദാനം എന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം പരിഗണിച്ചത് പോലുമില്ലായിരുന്നു. ഹാന്‍ഡ്‌ ബാഗില്‍ നിന്നുമൊരു പൊതി വെളിയിലെടുത്തു കൊണ്ട് ടീച്ചര്‍ എന്നോടായി ചോദിച്ചു.

ച്ചായന് അവസാന കാലത്ത് കേള്‍വിക്കുറവുണ്ടായിരുന്ന കാര്യം മോള്‍ക്ക് അറിയായിരുന്നോ?"

"അതെ. കുഞ്ഞാങ്ങള അമേരിക്കയില്‍ നിന്നും വന്നപ്പോള്‍ രണ്ടു ശ്രവണ സഹായികള്‍ കൊണ്ടു വന്നു കൊടുത്ത കാര്യം മാഷ്‌ ഒരിക്കലെന്നോട് പറഞ്ഞിരുന്നു ."

കൈലിരുന്ന പൊതി മേശപ്പുറത്ത് വച്ചിട്ട് ടീച്ചര്‍ പറഞ്ഞു.                                                                               
"അതെ,ആ ശ്രവണ സഹായികള്‍ ഇതാണ്. മോള്‍ ഇതൊന്നു പരോശോധിക്കൂ. പ്രവര്‍ത്തിക്കുന്നുണ്ടോ എന്നൊന്നും നോക്കാന്‍ എനിക്കറിയില്ല."
ഞാന്‍ വിശദമായി പരിശോധിച്ചു. ഇന്ത്യന്‍ വില ഒന്നര ലക്ഷം രൂപയോളം വിലയുള്ള രണ്ടു ശ്രവണ സഹായികള്‍.കേടുപാടുകളൊന്നും തന്നെയില്ല. ടീച്ചര്‍ക്ക് കേള്‍വിക്കുറവിന്‍റെ ലക്ഷണങ്ങളൊന്നും കാണുന്നുമില്ല.

"ഇത് നല്ല ശ്രവണ സഹായിയാണല്ലോ! എന്താ ടീച്ചര്‍ ഇതിവിടെ.....?"

"എന്‍റെ ച്ചായന്‍റെ പെട്ടിയില്‍ സൂക്ഷിച്ചിരുന്നതാ. ആങ്ങള വലിയ വില കൊടുത്ത് വാങ്ങിക്കൊണ്ട് കൊടുത്തതായിരുന്നു. പാവത്തിന് ഇതിലൂടെ അധിക നാള്‍ കേള്‍ക്കാനൊന്നും ഭാഗ്യമുണ്ടായില്ല. എനിക്ക് ഒരാഗ്രഹമുണ്ട്.മോള്‍ ഈ ശ്രവണ സഹായികള്‍ വാങ്ങണം. എന്നിട്ട് ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ ഇതെത്തിക്കണം. അതായത് ഇത്തരം ഒരു യന്ത്രത്തിന്‍റെ അത്യാവശ്യമുള്ള ഒരു കുഞ്ഞിനായാല്‍ സന്തോഷം. ച്ചായനു വേണ്ടി ഇതെങ്കിലും എനിക്ക് ചെയ്യണം. ച്ചായന്‍റെ ഈ യന്ത്രത്തിലൂടെ ഒരു കുഞ്ഞിനു കേള്‍വി സാധ്യമായാല്‍... അത് നല്ല കാര്യമല്ലേ മോളേ...?"

ആ ആഗ്രഹം എന്നില്‍ കൗതുകമുണര്‍ത്തി . ഈ ശ്രവണ സഹായികള്‍ അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തിക്കുകയെന്നത് അത്ര പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ഒന്നോ രണ്ടോ വയസ്സു വരെ കേള്‍വി എന്തെന്ന് പോലും അറിയാത്ത ഒരു കുഞ്ഞിനു ഈ ശ്രവണ സഹായി വെച്ചതു കൊണ്ടു മാത്രം ഒരിക്കലും അവന്‍റെ/ അവളുടെ ജീവിതത്തിനു മാറ്റം വരില്ല. അത്യാവശ്യം വേണ്ട മറ്റൊരു കാര്യമാണ് ശ്രവണ സഹായി വഴി കേള്‍ക്കാന്‍ പഠിപ്പിക്കുന്ന പരിശീലനം. പല തരത്തിലുള്ള ശബ്ദങ്ങള്‍ , സംസാര ഭാഷ ഇവയൊക്കെ കുഞ്ഞ് ശ്രവണ സഹായി വഴി കേട്ട് മനസ്സിലാക്കിയാല്‍ മാത്രമേ കുഞ്ഞിന്‍റെ സംസാര ഭാഷയിലും വളര്‍ച്ച ഉണ്ടാകുകയുള്ളൂ.ആത്യന്തികമായി നമ്മുടെ ആഗ്രഹവും അത് തന്നെയാണല്ലോ.

നാം കണ്ടെത്തുന്ന കുട്ടിക്ക് പരിശീലനം കിട്ടേണ്ടത് അത്യാവശ്യമാണെന്നും ശ്രവണ സഹായിയുടെ ബാറ്ററി ഇടയ്ക്കിടെ മാറ്റി ഇടണമെന്നും ഇതിനു രണ്ടിനും പണച്ചെലവുണ്ടാകുമെന്നുമെല്ലാം ഞാന്‍ ടീച്ചറെ വിശദമായി പറഞ്ഞു ധരിപ്പിച്ചു. നാം ഈ ശ്രവണ സഹായികള്‍ കൊടുത്തതു കൊണ്ടു മാത്രം കാര്യമില്ലല്ലോ. അതവര്‍ക്ക് ഉപകാരപ്പെടുകയും വേണം. പരിശീലനം ലഭിക്കാതെ പോയാല്‍ പിന്നെ ഇതുകൊണ്ടു ആ കുഞ്ഞിനു യാതൊരു ഉപയോഗവുമില്ലല്ലോ. ഞാന്‍ പറഞ്ഞതിന്‍റെ പൊരുള്‍ കുറെയൊക്കെ ടീച്ചര്‍ മനസ്സിലാക്കി.

"സാരമില്ല. നമുക്ക് വേണ്ടത് ചെയ്യാം. മോള്‍ എത്രയും പെട്ടെന്ന് കുഞ്ഞിനെ കണ്ടെത്തണം."

ഞാന്‍ പരമാവധി ശ്രമിക്കാം എന്നറിയിച്ചത് പ്രകാരം അവര്‍ പോയി. അധികം വൈകാതെ അന്‍വര്‍ മുഹമ്മദ്‌ എന്ന രണ്ടു വയസ്സുകാരന്‍റെ നിരാലംബയായ ഉമ്മ എന്നെ തേടി വന്നു. രണ്ടു വയസായിട്ടും അന്‍വര്‍ "ഉമ്മ" എന്നു പോലും വിളിച്ചിരുന്നില്ല. "ചില കുട്ടികള്‍ വൈകിയേ സംസാരിക്കൂ" എന്ന ചില നാട്ടു മൂപ്പത്തികളുടെ വാക്ക് കേട്ട് അവര്‍ സമാധാനിച്ചിരുന്നു. എന്നാല്‍ അടുക്കളയില്‍ പാത്രം വീഴുന്ന വലിയ ഒച്ച കേട്ടിട്ടും കുഞ്ഞു തിരിഞ്ഞു നോക്കാഞ്ഞപ്പോള്‍ കേള്‍വിക്കുറവ് സംശയിക്കാന്‍ തുടങ്ങി. അങ്ങനെ അന്‍വര്‍ എന്‍റെ അരികില്‍ എത്തിക്കപ്പെട്ടു. രണ്ടു ചെവികളിലും തൊണ്ണൂറ് ശതമാനത്തിലേറെ കേള്‍വിക്കുറവുള്ള കുട്ടികളുടെ പരിശോധനാ ഫലം രക്ഷിതാക്കളെ അറിയിക്കുന്ന സമയം എന്റെ നെഞ്ചിനും എന്തോ ഭാരം പോലെ തോന്നിയിരുന്നു . ആ ഭാരം അന്‍വറിന്റെ ഉമ്മയ്ക്ക് പകര്‍ന്നു കൊടുത്തു കഴിഞ്ഞപ്പോള്‍, അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിഞ്ഞ മനസ് കൂടുതല്‍ വേദനിച്ചു. ഒരു പരീക്ഷണമെന്നോണം, ഗ്രെയ്സി ടീച്ചര്‍ എന്നെ ഏല്‍പ്പിച്ച ശ്രവണ സഹായികള്‍ അന്‍വറിന്റെ ചെവികളില്‍ വെച്ച് പരിശോധന നടത്തി. ചെറിയ ശബ്ദങ്ങള്‍ക്കു പോലും അവന്‍ പ്രതികരിച്ചപ്പോള്‍ അവന്‍റെ ഉമ്മ ആ യന്ത്രത്തില്‍ തന്നെ നോക്കി നെടുവീര്‍പ്പെടുന്നുണ്ടായിരുന്നു. ഒരിക്കലും തനിക്ക് ഇതുപോലോരെണ്ണം കുഞ്ഞിനു വേണ്ടി സ്വരൂപിക്കാന്‍ കഴിയില്ലെന്ന് ആത്മഗതം പറഞ്ഞു കൊണ്ടുള്ള നെടുവീര്‍പ്പായിരുന്നിരിക്കുമത്.

എല്ലാം പെട്ടെന്ന് നടന്നു. ഗ്രെയ്സി  ടീച്ചറിനെ വിളിച്ചു കാര്യം പറഞ്ഞു. അന്ന് വൈകിട്ട് തന്നെ ടീച്ചര്‍ എന്നെ കാണാനായി വന്നു. അവരുടെ അവസ്ഥ കേട്ട് കുറച്ചു സമയം ചിന്തിച്ചിട്ട് ടീച്ചര്‍ എന്നോട് ചോദിച്ചു.
"അപ്പോള്‍ ആ കുഞ്ഞിനു ഇനി വേണ്ടത് പരിശീലനമാണ് അല്ലേ മോളേ? അത് ഇവിടെത്തന്നെ കൊടുക്കാനാകുമല്ലോ അല്ലേ ?"

എനിക്കതിനു കഴിയുമായിരുന്നു.എന്നാല്‍ ആ സ്വകാര്യ ക്ലിനിക്കിലെ വെറും ജോലിക്കാരി മാത്രമായ എനിക്ക് ഫീസ്‌ ഇനത്തില്‍ അവര്‍ക്ക് ചെയ്തു കൊടുക്കാന്‍ കഴിയുന്ന സഹായത്തിനു പരിമിതിയുണ്ടായിരുന്നു. കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചറിഞ്ഞ് ടീച്ചര്‍ പറഞ്ഞു.

അച്ചായന്‍റെ പെന്‍ഷന്‍ തുകയില്‍ ഒതുങ്ങുന്ന ചെലവുകളല്ലേയുള്ളൂ. ധൈര്യമായിരിക്കാന്‍ അവരോട് പറയൂ. മോള് വേണം അവര്‍ക്ക് ധൈര്യം കൊടുക്കാന്‍."

പുറമേ നിന്നും എന്ത് സഹായം ലഭിച്ചാലും അവനു വേണ്ടിയിരുന്നത് വീട്ടില്‍ ഓരോ ശബ്ദങ്ങളായി പരിചയപ്പെടുത്തിക്കൊടുക്കാന്‍, ഒരുപാട് സമയം സംസാരിക്കാന്‍.... ഒക്കെ ഒരാളായിരുന്നു. എല്ലാ അര്‍ത്ഥത്തിലും കാര്യങ്ങള്‍ ഗ്രഹിക്കാനും അത് പ്രാവര്‍ത്തികമാക്കാനും അവന്‍റെ ഉമ്മയ്ക്ക് കഴിവ് വന്നപ്പോള്‍ തൊട്ട് അവനില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. അത് ഞങ്ങളില്‍ വല്ലാത്ത സന്തോഷം നിറച്ചു.
അന്‍വര്‍ ഞങ്ങളുടെ മുന്നില്‍ വളരാന്‍ തുടങ്ങി. കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കാനും പാട്ടുകള്‍ കേള്‍ക്കാനുമൊക്കെ തുടങ്ങി. താളമനുസരിച്ച് ചുവടുകള്‍ വയ്ക്കാന്‍ തുടങ്ങിയ അന്‍വറിലെ പ്രതിഭയെ കണ്ടെത്താനും അധികം വൈകിയില്ല.ഇന്ന് പത്തു വയസ്സുകാരന്‍ അന്‍വര്‍ മുഹമ്മദ്‌ സദസ് കീഴടക്കിയപ്പോള്‍, അവന്‍ കേള്‍വിക്കുറവിനെ അതി ജീവിച്ച കഥകള്‍ ഞാന്‍ മറ്റുള്ളവരോട് പറഞ്ഞു. അതില്‍ ഒളിക്കേണ്ടവ ഒളിച്ചു.തെളിക്കേണ്ടവ തെളിച്ചു. കാരണം ഒരിക്കലും അന്‍വറിനെ മുഖാമുഖം കാണാനോ സംസാരിക്കാനോ ഗ്രെയ്സി ടീച്ചര്‍ തയ്യാറായിരുന്നില്ല.
"എന്‍റെ ച്ചായന്‍ ചെയ്ത പ്രവര്‍ത്തികളുമായി തട്ടിച്ചു നോക്കിയാല്‍ ഞാന്‍ ഈ ചെയ്തതൊന്നും പുണ്യ പ്രവൃത്തിയല്ല . തന്‍റെ മരണ ശേഷം ആ ശരീരം പോലും മറ്റുള്ള ജീവിതങ്ങള്‍ക്കായി സമര്‍പ്പിക്കാനാഗ്രഹിച്ച അദ്ദേഹത്തിനു വേണ്ടി , ആ ശ്രവണ സഹായികള്‍ കൊണ്ട് ഒരു ജീവിതം മെച്ചപ്പെടുത്താന്‍ നിമിത്തമാകുക. അത്ര മാത്രമേയുള്ളൂ ആഗ്രഹം."

അന്‍വറിനു വേണ്ടി ടീച്ചര്‍ ചെയ്ത ,ചെയ്യുന്ന സഹായമത്രയും പുറംലോകമറിയാതെ കാത്തു സൂക്ഷിക്കുകയെന്ന ബാദ്ധ്യത എനിയ്ക്കാണ്. പക്ഷേ എന്‍റെ ഓര്‍മ്മയുടെ ഈ പുസ്തകം മറിച്ചു നോക്കാന്‍ ഭാവിയില്‍ ആരെങ്കിലുമെത്തുമെന്നും അവര്‍ റാഹേല്‍ - ഗ്രെയ്സി  ദമ്പതികളെ എന്നെന്നും ഓര്‍ക്കുമെന്നും പ്രതീക്ഷിക്കുന്നു.തത്ക്കാലമെനിക്ക് അന്‍വര്‍ മുഹമ്മദ്‌ എന്ന പത്ത് വയസ്സുകാരന്‍ ലോകം കീഴടക്കുന്നത് സ്വപ്നം കണ്ടുറുങ്ങാം.

...........................

Tuesday, 27 May 2014

ആനവണ്ടി സൗഹൃദം

"ഇന്ന് മനസ്സിനു വല്ലാത്ത സന്തോഷം. കഴിഞ്ഞുപോയ കാലത്തില്‍ നഷ്‌ടമായ എന്തൊക്കെയോ അനുഭൂതികളുടെ തിരയിളക്കം. മനുജ മോള്‍ ജനിച്ചതിന്റെ അടുത്തയാഴ്ച വിനുവെനിക്ക് ഒരു നെറ്റ് ബുക്ക് സമ്മാനമായിത്തന്നിരുന്നു.

"ഇനി നിനക്ക് ബ്ലോഗ്ഗെഴുതാന്‍ എന്റെ ലാപ് ടോപ്പ് ഫ്രീ ആകുന്നതും പ്രതീക്ഷിച്ചിരിക്കണ്ടല്ലോ "

അന്നെനിക്ക് ഒത്തിരി സന്തോഷമായി.തൊട്ടിലില്‍ സുഖമായുറങ്ങുന്ന ഞങ്ങളുടെ പൊന്നുമോളെ കാണാന്‍ "എന്റെ ആനവണ്ടി സൗഹൃദങ്ങള്‍" ഇന്നു വന്നിരുന്നു.
പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ എട്ടു മാസത്തെ ട്രേയിനിംഗ് ഉണ്ടായിരുന്നു. ആ സമയത്ത് ഹോസ്റ്റല്‍ ജീവിതം അവസാനിപ്പിച്ച് ദിവസവും വീട്ടില്‍ നിന്നും ബസ് മാര്‍ഗം പോയി വരാന്‍ തീരുമാനിച്ചു. അതേ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന കണ്ണനാണ് ഒരിക്കല്‍ ആ വിവരം പറയുന്നത്.
"തനിക്ക് ഞാന്‍ വരുന്ന ബസില്‍ വന്നാലെന്താ ?ശ്രീപുരം വഴി വന്നാല്‍ പെട്ടെന്ന് ജോലി സ്ഥലത്തെത്താം. "

എങ്കില്‍ പിന്നെ ആ വഴി ഒന്ന് പരീക്ഷിച്ചു കളയാമെന്ന് ഞാനും തീരുമാനിച്ചു.
ആ സ്ഥാപനത്തിലെ, അധികമാരോടും മിണ്ടാതെ മുരടനെന്നു മുദ്ര കുത്തിയിരുന്ന കണ്ണന്‍ , ആനവണ്ടിക്കുള്ളില്‍ മറ്റൊരു മനുഷ്യനായിരുന്നു. പല സ്റ്റോപ്പില്‍ നിന്നും കയറുന്ന ചിലയാളുകള്‍ കണ്ണനോട് തമാശ പറയുന്നതും അവര്‍ തമ്മില്‍ ഇടതടവില്ലാതെ സംസാരിക്കുന്നതുമെല്ലാം എന്നെ അത്ഭുതപ്പെടുത്തി.

പതിയെ ഞാനും അവരുടെ ലോകത്ത് ലയിച്ചു ചേരാന്‍ തുടങ്ങി.കെ.എസ്.ആര്‍.ടി.സി  സ്റ്റാന്‍ഡില്‍ നിന്നും ബസെടുക്കുമ്പോള്‍ തന്നെ ഞാന്‍,കണ്ണന്‍,ഗോപികച്ചേച്ചി,ഹരീഷ്,ഷാ എന്നിവര്‍ പുറകു വശത്തെ സീറ്റുകള്‍ കൈയടക്കിക്കഴിഞ്ഞിരിക്കും. "ഷാ " ഒരുറക്ക പ്രിയനാണ്. കണ്ണനെഴുതിയ ഒരു കവിതയില്‍ 

"ഉറക്കത്തെ പ്രണയിക്കുന്നൊരു
ഒരക്ഷരപ്പേരുകാരന്‍" 
എന്ന് "ഷാ"യെ അവതരിപ്പിച്ചത് നല്ല ഓര്‍മയുണ്ട്. ഞാനെഴുതിയ കഥകളും കണ്ണന്റെ കവിതകളും ആനവണ്ടിയില്‍ ഇടയ്ക്കിടെ ചര്‍ച്ചാ വിഷയമാകാറുണ്ടായിരുന്നു.

ഉറങ്ങുന്ന ഷായുടെ തലയില്‍ കുടിവെള്ളക്കുപ്പി തുറന്ന് വെള്ളം തളിക്കുക , ചെവിയില്‍ ഹെഡ് സെറ്റ് തിരുകി പഴയ പാട്ടുകളുടെ ലോകത്ത് മുഴുകിയിരിക്കുന്ന കണ്ണന്റെ ഫോണ്‍ കൈലെടുത്ത് റേഡിയോ മിര്‍ച്ചിയിലെ തട്ടുപൊളിപ്പന്‍ പാട്ടുകള്‍ കേള്‍പ്പിക്കുക, മിണ്ടാപ്പൂച്ച ഹരീഷിനരുകില്‍ വന്നിരിക്കുന്ന പെണ്‍കുട്ടികളെ നോക്കി അര്‍ത്ഥം വെച്ച് ചിരിക്കുക , ഈ പുതിയ ലോകത്തും  മകളുടെ "ശിവാനി" എന്നപേരിനൊപ്പം "കുറുപ്പ് " എന്നുകൂടി ചേര്‍ത്തു എന്നഭിമാനപൂര്‍വ്വം പറയുന്ന ഗോപികച്ചേച്ചിയുടെ അഭിമാനത്തിനല്‍പ്പം ക്ഷതമേല്‍ക്കുന്ന തരത്തില്‍ തന്നെ കളിയാക്കുക തുടങ്ങിയവയായിരുന്നു എന്റെ വിനോദങ്ങള്‍ . അതുകൊണ്ടാവണം അതി വേഗം "പിന്‍സീറ്റിലെ കാ‍ന്താരി " എന്ന പേര് എനിക്കവര്‍ ചാര്‍ത്തിത്തന്നു. ഇന്നവര്‍ ആ തമാശകളൊക്കെ പറഞ്ഞു ചിരിച്ചു.കൂട്ടത്തില്‍ മിണ്ടാപ്പൂച്ച ഹരീഷിന്റെ മറ്റൊരു കഥയും ഇന്നത്തെ ചര്‍ച്ചാ വിഷയമായിരുന്നു .

ഒരിക്കല്‍ ബസ്സിന് ഏറ്റവും പുറകിലായുള്ള, രണ്ടു പേര്‍ക്ക് മാത്രം ഇരിക്കാനാകുന്ന സീറ്റുകളില്‍ ജനാലയോട് ചേര്‍ന്നുള്ള സീറ്റില്‍ ഹരി ഇരിക്കുകയായിരുന്നു. നല്ല തിരക്കുള്ള ദിവസം. അവനരുകിലായി ഒരു അപരിചിതയും ഇരിക്കുന്നുണ്ടായിരുന്നു. അടുത്ത സ്റ്റോപ്പില്‍ നിന്നും ഒരു പൂര്‍ണ്ണ ഗര്‍ഭിണി ബസ്സിന്റെ പുറകു വശത്തെ വാതില്‍ വഴി ഉള്ളിലേക്ക് കയറി. സ്വാഭാവികമായും ഏറ്റവും പുറകിലിരിക്കുന്ന പെണ്‍കുട്ടി സീറ്റ് തനിക്കായി ഒഴിഞ്ഞു തരുമെന്ന പ്രതീക്ഷയിലാവണം ആ സ്ത്രീ ഹരിയുടെ അരുകിലുള്ള പെണ്‍കുട്ടിയുടെ സമീപത്തേക്ക് പതുക്കെ നടന്നു നീങ്ങി. പക്ഷേ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അവള്‍ തന്റെ കൈലിരുന്ന ഫോണിലേക്ക് ദൃഷ്ടി പായിച്ചു. സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ അവള്‍ക്കായിരുന്നു എളുപ്പം. ആ സ്ത്രീയുടെ ഉന്തി നില്‍ക്കുന്ന വയറ് അവളുടെ ശരീരത്തെ തട്ടി നിന്നിട്ടും അതിനുള്ളില്‍ തുടിക്കുന്ന ജീവനുണ്ടെന്നും അതിനോടും അമ്മയോടും മര്യാദ കാണിക്കണമെന്നും അവള്‍ ഓര്‍ത്തില്ല. ഹരി ഇത് കണ്ട് എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോഴേക്കും കണ്ടക്റ്റര്‍ കൃഷ്ണേട്ടന്‍ സീറ്റില്‍ നിന്നും എണീച്ചു കൊടുത്തു. ഈ രംഗങ്ങളെല്ലാം ദൂരെ മാറി നിന്ന ഞാനും കണ്ടിരുന്നു . കുറച്ചു കഴിഞ്ഞ് എന്റെ പേഴ്സിനുള്ളിലെ മൊബൈല്‍ ഫോണ്‍ ഒന്ന് വൈബ്രേറ്റ്‌ ചെയ്തു. മെസേജ് അയച്ചത് ഹരിയായിരുന്നു.

"D ee ahankaarikk oru pani kodukkande?" (ടീ ഈ അഹങ്കാരിക്ക് ഒരു പണി കൊടുക്കണ്ടേ ?)
എന്റെ മറുപടി .
"what pani da?." ( വാട്ട് പണി ടാ? )

അടുത്ത മേസേജുകളിലൂടെ ചില നിര്‍ദ്ദേശങ്ങള്‍ എനിക്കവന്‍ കൈമാറി. ആ പെണ്‍കുട്ടി കോലിയക്കോട് ജങ്ഷന്‍ എത്തുമ്പോള്‍ ഇറങ്ങാന്‍ തുടങ്ങും. വാതിലിനടുത്തെത്തുമ്പോള്‍ ഞാന്‍ പറയേണ്ടതിങ്ങനെയായിരുന്നു.

"ഗര്‍ഭിണികളെ ബഹുമാനിക്കാനറിയില്ല അല്ലേ ? താനും ഇതുപോലൊരു അമ്മയുടെ ഗര്‍ഭപാത്രത്തിലാണ് ജനിച്ചത്. മറ്റൊരു കാര്യം. ഇത് കൈതേരിയല്ല. കോലിയക്കോടാണ്. കൈതേരിയിലെത്താന്‍ വന്ന വഴിയേ തിരിച്ച് നടന്നോളൂ.നീ കാണിച്ച അനാദരവിനു ഞങ്ങളുടെ വക  തിരുത്തലും കുഞ്ഞൊരു ശിക്ഷയും."

ഹരിയുടെ നിര്‍ദ്ദേശം ഞാന്‍ അനുസരിച്ചു. അവള്‍ ബസ്സില്‍ നിന്നുമിറങ്ങാന്‍ നേരം എന്റെ അരികിലൂടെയാണ്‌ നടന്നു നീങ്ങുന്നത്. വാതിലിനോട് ചേര്‍ന്ന് നിന്നിരുന്ന എനിക്കത് പറയാന്‍ പ്രയാസമുണ്ടായില്ല. വിളറിയ മുഖവുമായി കോലിയക്കോട് ബസ്സിറങ്ങി തിരിച്ചു നടക്കുന്നത് പുറകിലത്തെ ചില്ലുജാലകം വഴി ഹരി നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ശേഷം അവന്‍ എന്നെ നോക്കി മന്ദഹസിച്ചു.പിന്നീട് ഹരിയില്‍ നിന്നും ഞങ്ങള്‍ ആ സംഭവം അറിഞ്ഞു.
അവള്‍ക്കരികിലേക്ക് പ്രതീക്ഷയോടെ നടന്നടുത്ത ഗര്‍ഭിണിയ്ക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കാത്തതിലുള്ള ദേഷ്യം അവന്റെ മനസില്‍ കത്തിക്കൊണ്ടിരുന്നപ്പോള്‍ അവളില്‍ നിന്നും ഒരു ന്യൂ ജെനറേഷന്‍ വാചകം കേള്‍ക്കാനിടയായി.

"ചേറ്റാ, ഈ കൈറ്റെരി എവിടെയാന്? എനിക്ക് മലയാലം വായിക്കാന്‍ അരിയില്ല."

മര്യാദകളും ഭാഷയും ഒന്നു പോലെ അറിയാത്ത അവളോട് ഹരിക്ക് പുച്ഛമായിരുന്നത്രേ ആദ്യം തോന്നിയത്. ഒരു ചെറിയ പാഠം പഠിപ്പി ക്കുക എന്ന ഉദ്ദേശത്തില്‍ അവന്‍ കൈതേരി കഴിഞ്ഞ് രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള കോലിയക്കോട് എത്തിയപ്പോള്‍ ഇറങ്ങാന്‍ പറഞ്ഞു. തന്നെക്കൊണ്ട് ഒരു കാരണവുമില്ലാതെ രണ്ട് കിലോമീറ്റര്‍ നടത്തിച്ച ആ അപരിചിതന്റെ മനസ്സില്‍ എന്തായിരുന്നു എന്ന് അവള്‍ അറിയാതെ പോകരുതെന്ന് ഹരിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അത് കൊണ്ടു തന്നെ അവന്‍, ഞാന്‍ മുഖേന ആ രഹസ്യം അറിയിച്ചു.

എന്നാല്‍ അന്നത്തെ ആ ചെറിയ സംഭവത്തിലൂടെ നമുക്ക് പുതിയ രണ്ടു സൗഹൃദങ്ങള്‍ കൂടി ലഭിച്ചു. ഒന്ന് പ്രിയ എന്ന ആ ന്യൂ ജനറേഷന്‍ പെണ്‍കുട്ടി . രണ്ടാമത്തേത് കുടുംബത്തിന്റെ പ്രാരബ്ധങ്ങള്‍ കാരണം പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നപ്പോഴും നഗരത്തിലെ ജ്വല്ലറി ഷോപ്പിലെ ജോലിക്ക് പോകാന്‍ നിര്‍ബന്ധിതയായ ജാനകിയെന്ന ഞങ്ങളുടെ ജാനുച്ചേച്ചിയും.

പ്രിയ വളര്‍ന്നത് ബംഗ്ലൂരിലാണ്. തിരക്കേറിയ മാതാപിതാക്കള്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോയ അവള്‍ക്ക് നന്മയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ആരുമുണ്ടായില്ല. എങ്കിലും സ്വയം ഒരു പരാജയമാകാതെ അവള്‍ പൊരുതിയിരുന്നു. മത്സര ബുദ്ധിയോടെ പഠിച്ചു. പഠന കാര്യത്തില്‍ അവള്‍ കേമിയായി. ജോലി നേടി. ഒടുവിലെപ്പോഴോ ജനിച്ച മണ്ണിലേക്ക് തിരികെ വരണമെന്ന് തോന്നി വന്നതായിരുന്നു. പുതിയ കലാലയത്തില്‍ " റാഗിംഗ് " ചെയ്തു സ്വീകരിക്കുന്ന സീനിയര്‍ കുട്ടികളെപ്പോലെയേ അവള്‍ ഞമ്മളെ കണ്ടിരുന്നുള്ളൂ. ഞമ്മള്‍ വിചാരിച്ച അത്ര പ്രശ്നക്കാരിയായിരുന്നില്ല അവള്‍. എങ്കിലും വളര്‍ത്തിയ സംസ്കാരം മനുഷ്യത്വ പരമായ പ്രവൃത്തികള്‍ ചെയ്യുന്നതില്‍ നിന്നും അവളെ അകറ്റി നിര്‍ത്തിയിരുന്നു. അവിടന്നങ്ങോട്ട് പ്രിയയോടൊപ്പം, അവള്‍ സ്വയം ആര്‍ജ്ജിച്ചെടുത്ത നന്മയുടെ പാഠങ്ങള്‍ക്കുള്ളിലെ അക്ഷരങ്ങളുടെ ആഴമറിയിക്കാന്‍ ഞങ്ങള്‍ ആന വണ്ടി സുഹൃത്തുക്കളുണ്ടായിരുന്നു. പലതും അവളില്‍ നിന്നും പഠിക്കാനും ഞങ്ങള്‍ ശ്രമിച്ചു.

സ്കൂളിലും കോളേജിലും ജോലി സ്ഥലത്തും ഒക്കെയായി  നിരവധി സുഹൃത്തുക്കളുള്ളവാരായിരുന്നു ഞങ്ങളിലധികവും. എങ്കിലും ദിവസവും രണ്ടു മണിക്കൂര്‍ ബസില്‍ ഒരുമിച്ചുള്ള ആ യാത്രകളില്‍ സൗഹൃദത്തിന്റെ പ്രത്യേക തരം അനുഭൂതി നുണയാന്‍ ഞങ്ങള്‍ ഓരോരുത്തരും വെമ്പല്‍ കൊണ്ടിരുന്നു. പിന്നീട് സാഹചര്യങ്ങള്‍ പലരേയും വഴി തിരിച്ചു വിട്ടപ്പോഴും ഏത് സന്തോഷത്തിലും സങ്കടത്തിലും ഒപ്പമുണ്ടാകാനും മാത്രം നമ്മളോരോരുത്തരും അടുത്തു കഴിഞ്ഞിരുന്നു.
ഇത് തികച്ചും സ്വകാര്യമായ ഒരു അനുഭവക്കുറിപ്പാണ്. വിനു സമ്മാനിച്ച നെറ്റ് ബുക്കില്‍ നിന്നും മറ്റൊരു സൗഹൃദ കൂട്ടായ്മയിലേക്ക് പടി കയറുമ്പോള്‍ ആരംഭം ഇങ്ങനെയാകട്ടെ എന്നു മാത്രം കരുതി."

അനു അവളുടെ യന്ത്രാക്ഷരങ്ങളെ താല്ക്കാലികമായി അവസാനിപ്പിച്ച് എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോഴേക്കും വിനു അരുകിലെത്തി. മുഖത്ത് മന്ദഹാസവുമായി അയാള്‍ ബ്ലോഗ്‌ മുഴുവനും വായിച്ചു തീര്‍ത്തു. അപ്പോഴേക്കും മനുജ മോള്‍ കരയാന്‍ തുടങ്ങി. അനുവിനെ കട്ടിലില്‍ നിന്നുമെഴുന്നേല്‍ക്കാന്‍ അനുവദിക്കാതെ അയാള്‍ കുഞ്ഞിനെയെടുത്ത് അവളുടെ ദേഹത്തോട് ചേര്‍ത്തു പിടിച്ചു. എന്നിട്ട് ചോദിച്ചു.
"ആനവണ്ടി സുഹൃത്തുക്കളുടെ കണ്ണു വെട്ടിച്ച് ആ അനുവും കണ്ണനും പ്രണയിച്ച കഥ ഇനിയൊരിക്കലാകട്ടെ എന്നു കരുതിയോ ? എങ്കിലും അനുക്കുട്ടീ നീയെന്നെ കണ്ണാന്ന്‍ വിളിച്ചു കേള്‍ക്കാന്‍ കൊതിയാകുന്നു."
 കുഞ്ഞ് തന്നില്‍ നിന്നും നുണയുന്ന മാതൃത്വം ആസ്വദിച്ചറിയുകയായിരുന്ന അനു  യാതൊന്നും ഉരിയാടാതെ പുഞ്ചിരി തൂകി. സൗഹൃദത്തിന്റെ സ്നേഹനിലാവ് പോലൊരു പുഞ്ചിരി. പ്രണയത്തേക്കാള്‍ സുന്ദരം സൗഹൃദമെന്നവള്‍ ഉറക്കെ പറഞ്ഞില്ല. കാരണം വിനു എന്ന കണ്ണന്‍ അവളുടെ സുഹൃത്തു കൂടിയാണ്.പ്രണയവും സൗഹൃദവും സമ്മിശ്രമായ നിരവധി യാത്രകള്‍ ഇരുവര്‍ക്കും ബാക്കിയുണ്ട്. ആനവണ്ടി സൗഹൃദങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍ പറയാന്‍ ഒരു നൂറു കഥകളുമായി അവരിരുവരുമുണ്ടാകും എന്നെന്നും.
                                                                                          - ശുഭം -


പിറവി : നവംബര്‍ 2013

Wednesday, 14 May 2014

ആടു ജീവിതത്തെ അറിഞ്ഞപ്പോൾ

             
“ഹോ അങ്ങനെ ഞാൻ ‘ആടു ജീവിതം’  വായിച്ചു തീർത്തു.!”
സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ നോവലിനുപരി അതൊരു പച്ചയായ ജീവിത കഥ എന്ന കോണിൽ നോക്കി കാണാനാണ് എനിക്കിഷ്ടം.സമയ പരിമിധി കാരണം ബസ് യാത്രക്കിടയിലാണ് ഞാൻ ആ നോവലിൻറെ ഏറിയ പങ്കും വായിച്ചത്.

ഒരു ദിവസം, എൻറെ വായന കണ്ട് കൈലിരിക്കുന്ന ബുക്കിലേക്കും എൻറെ മുഖത്തേക്കും മാറി മാറി നോക്കി,എൻറെ അടുത്ത സീറ്റിൽ ഒരു മദ്ധ്യ വയസ്ക ഇരിപ്പുണ്ടായിരുന്നു. ഇടക്കെപ്പോഴോ പുസ്തകത്തിൽ നിന്നും കണ്ണെടുത്ത എന്നോട് അവർ ചോദിച്ചു.
"മോൾ ആടു ജീവിതമാണോ വായിക്കുന്നത് ?"
മറുപടി ഒരു ചിരിയിൽ ഒതുക്കി .
അല്പ്പം മുമ്പ് (ഈ ബുക്ക്‌ ബാഗിൽ നിന്നും എടുക്കും മുമ്പ്) ഞാൻ ഫോണിൽ കൂട്ടുകാർക്കു sms അയക്കുകയായിരുന്നു . അതി വേഗത്തിൽ ചലിക്കുന്ന കൈ വിരലുകളിൽ നോക്കി കുറേ നേരം ഇരുന്നിട്ട് പതുക്കെ എൻറെ തോളിലേക്ക് ചാഞ്ഞു കിടന്ന സ്ത്രീയാണ്. ഫോണ്‍ ബാഗിൽ വെച്ച് ബുക്ക് കൈലെടുത്തപ്പോൾ ഉണർന്നിരുന്ന് സംസാരിക്കുന്നു.
ഒന്നും മിണ്ടാതെ ഞാൻ ഞാൻ വായന തുടർന്നു.മരുഭൂമിയിലായിരുന്നു ഞാൻ,ചുട്ടു പൊള്ളുന്ന വെയിലിൽ നജീബിനോപ്പം.
ഇടക്ക് ഞാൻ ആ അമ്മയെ വീണ്ടും ശ്രദ്ധിച്ചു.
എന്നോട് സംസാരിക്കാൻ വെമ്പൽ കൊണ്ടിരിക്കുന്ന പോലെ തോന്നിയ നിമിഷം ഞാൻ ചോദിച്ചു .
"ഇത് വായിച്ചിട്ടുണ്ടോ ?" ചോദ്യം അവസാനിക്കും മുമ്പ് ഉത്തരം വന്നു.
"മം . വായിച്ചു. എൻറെ മോൻ സ്കൂൾ ലൈബ്രറീന്നു കൊണ്ട് തന്നു. എന്തൊരു നോവലാ അല്ലേ മോളേ?”
ഞാൻ വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഇത് നടന്ന സംഭവമാണ് "
അപ്പോൾ,
"അറിയാം മോളേ. അയാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നെന്നു സങ്കല്പ്പിക്കാൻ പറ്റുന്നില്ല.അല്ലേ?"
ഞാൻ ഒന്നും മിണ്ടിയില്ല.
അല്പ്പം കഴിഞ്ഞു വീണ്ടും അവർ എന്തൊക്കെയോ അസ്വസ്ഥതകൾ കാണിച്ചു.ഞാൻ ചിന്തിച്ചു.
"ഈശ്വരാ ഇവർക്ക് ചർദ്ദിക്കാൻ തോന്നുന്നു ണ്ടാകുമോ? അതോ ഇനി തല കറക്കാമോ മറ്റോ!"
ഏതായാലും സഹായം ചെയ്യുക എന്നത് എൻറെ കടമ.ഞാൻ വീണ്ടും നോക്കി.
അപ്പോൾ,
"മോളേ ആ കൂട്ടുകാരൻ പയ്യൻ മരിച്ചോ ?"
ഞാൻ മനസ്സിൽ :
"ഇത് വല്ലാത്ത ചെയ്ത്തായിപ്പോയി.എനിക്ക് സിനിമയുടേതായാലും നോവലിന്റേതായാലും എല്ലാ സസ്പെൻസോടും കൂടി കാണാനും വായിക്കാനുമാണിഷ്ടം."
ഞാൻ ആ അമ്മയോട്
"അയ്യോ കഥ പറയല്ലേ. ഞാൻ വായിച്ചോളാം."
അവർ പിന്നെ ഒന്നും മിണ്ടിയില്ല.ഞാനും.അഞ്ച് മിനിട്ടിനുള്ളിൽ എനിക്കിറങ്ങാനുള്ള സ്ഥലമെത്തി."ഇറങ്ങുന്നു.വീണ്ടും കാണാം" എന്നു പറഞ്ഞ് ഒരു ചിരിയും തലയാട്ടലും സമ്മാനിച്ച് ഞാനിറങ്ങി.
വീട്ടിലെത്തിയിട്ട് വായന തുടരാനായില്ല. പതിവ് പോലെ പിറ്റേന്ന് രാവിലെ ബസ്സിൽ കയറി.പ്രിയ സുഹൃത്തുക്കൾക്ക് ഫോണ്‍ വഴി ചില "സുപ്രഭാതം"smsകൾ കൈ മാറിയിട്ട് വീണ്ടും മസറയിലേക്കു എൻറെ മനസ്സ് പോയി.
അത് എത്രയും പെട്ടെന്ന് വായിച്ചു തീർക്കുകയായിരുന്നു എൻറെ ലക്ഷ്യം.
3 പേർക്കിരിക്കാവുന്ന സീറ്റിൽ ജനാലയോട് ചേർന്നാണ് ഞാനിരുന്നത്.
മറു വശത്ത് ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നുണ്ട് .
അത് ചെറുപ്പക്കാരൻ ആയത് ആശ്വാസമാണ്. കാരണം ദിവസേനയുള്ള യാത്രകളിൽ ഞാൻ കാണാറുള്ള,അറിയാറുള്ള ഞരമ്പ് രോഗികളെല്ലാം തന്നെ 35 വയസ്സ് പിന്നിട്ട ആണ്‍വർഗ്ഗം മാത്രമായിരുന്നു.
അടുത്ത സ്ഥലത്ത് ബസ് നിർത്തിയപ്പോൾ ഒരു വൃദ്ധൻ എനിക്കും ചെറുപ്പക്കാരനുമിടയിൽ ഒഴിഞ്ഞു കിടന്ന സീറ്റിൽ വന്നിരുന്നു.
നല്ല അപ്പൂപ്പൻ. ഓർമ്മ വയ്ക്കും മുമ്പ് മരിച്ച എൻറെ അപ്പൂപ്പനെ ഞാനോർത്തു.അങ്ങനെ ഒരു സ്നേഹം ഞാൻ അനുഭവിച്ചിട്ടില്ല.
"ആടു ജീവിതം" മനസ്സിനെ വീണ്ടും മാസറയിലേക്കും നജീബിലേക്കും കൊണ്ട് പോയി.
ഞാൻ അപ്പോഴും ശ്രദ്ധിച്ചു.തലേന്ന് എന്നരികിൽ വന്നിരുന്ന സ്ത്രീ കാണിച്ച അതെ വിമ്മിഷ്ടങ്ങൾ ആയാളും കാണിക്കുന്നു.
ഞാൻ അദ്ദേഹത്തിൻറെ മുഖത്തേക്ക് നോക്കി.ആ കണ്ണുകളിൽ ഞാൻ കണ്ട ആകാംഷ കഴിഞ്ഞ ദിവസം ഞാൻ കണ്ട സ്ത്രീയുടെ കണ്ണിൽ കണ്ട അതേ അളവിൽ(ഒരു പക്ഷേ അതിനേക്കാളേറെ) ഉണ്ടായിരുന്നു.
പക്ഷേ ഞാൻ അത് കണ്ടില്ലെന്നു നടിച്ചു.
ഒരു മണിക്കൂറോളം അദ്ദേഹം എനിക്കൊപ്പം ആ അക്ഷരങ്ങളിലൂടെ കണ്ണ് പായിക്കുന്നത് ഞാൻ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചു.ഒടുവിൽ ഇറങ്ങാൻ നേരം ഞാൻ ചോദിച്ചു.
"വായിച്ചിട്ടുണ്ടോ ?"
അതേ എന്നുള്ള ഉത്തരം ഒരു ചിരിയും തല കുലുക്കലുമായിരുന്നു.
എനിക്കെന്തോ വീണ്ടും ചോദിക്കണമെന്ന് തോന്നി.
അടുത്ത ചോദ്യം ഇങ്ങനെയായിരുന്നു.
"താങ്കളും ഒരു പഴയ പ്രവാസി ആണെന്ന് തോന്നുന്നല്ലോ?"
അതിനുള്ള ഉത്തരവും വ്യത്യസ്തമായ ഒരു ചിരിയും തലയാട്ടലും മാത്രമായിരുന്നു.

ബസിൽ നിന്നും ഇറങ്ങുമ്പോൾ ഞാനോർത്തു
ശ്രീ ബന്യാമിൻ ആ പുസ്തകം സമർപ്പിച്ചത് നജീബിനും ഹക്കീമിനും പിന്നെ മരുഭൂമിയിൽ ദാഹിച്ചു മരിച്ച പ്രവാസികൾക്കും വേണ്ടിയായിരുന്നു .
നിരവധി നജീബുമാർ ഇന്നും ആ മരുഭൂമിയിൽ ഉണ്ടാകും.
ഗൾഫ്‌ എന്ന ഒരൊറ്റ വാക്കിൽ ഒതുങ്ങി നില്ക്കുന്ന കഷ്ടപാടിന്റേയും യാദനയുടേയും ഒറ്റപെടലിന്റേയും സത്യം ഞാൻ കൂടുതൽ ആഴങ്ങളിൽ അറിഞ്ഞത് ഇപ്പോഴാണ്. അവരെപ്പറ്റി പറയാത്ത കഥകൾ ഇനിയുമുണ്ടാകും.പക്ഷേ പറഞ്ഞ കഥകളിൽ ഏറ്റവും ഹൃദയ സ്പർശി ഇത് തന്നെ.

എൻറെ ഈ കുറിപ്പ് പ്രവാസി സുഹൃത്തുക്കൾക്കായി സമർപ്പിക്കുന്നു.
കേട്ടറിഞ്ഞ യാദനകളിൽ നിന്നും എത്രയോ മേലെയായിരിക്കുമല്ലേ, നിങ്ങളും നിങ്ങളോടൊപ്പമുള്ള പലരും അനുഭവിച്ചറിഞ്ഞത് !
        “ജീവിക്കാൻ പടച്ചവൻ ശക്തി തരട്ടെ”

Tuesday, 6 May 2014

തിരിവ്


    ഇന്നലെയാണ് രവി അബുദാബിയിലെ തിളയ്ക്കുന്ന ഉഷ്ണത്തില്‍ നിന്നും ഇരുണ്ടു നിറഞ്ഞ മഴ മേഘങ്ങള്‍ക്കിടയിലൂടെ കേരളത്തിലേക്ക് പറന്നിറങ്ങിയത് . പിറന്ന  മണ്ണിനോടും  ജനിച്ച നാടിനോടുമുള്ള ആത്മബന്ധം ഏതു വിദേശീയനുമെന്നോണം രവിയും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു , ഈ നാലര വർഷം കൊണ്ട്. പുതപ്പിനടിയില്‍ നിന്നും പതിയെ ഊർന്നിറങ്ങിയത്   ഇന്നത്തെ പരിപാടികളെക്കുറിച്ച് ഓർത്തു കൊണ്ടായിരുന്നു. ചന്ദന നിറമുള്ള തന്റെ പഴയ കപ്പില്‍ അമ്മയുടെ വാത്സല്യം ചാലിച്ച് കൊണ്ടു വന്ന ചായ മേശക്കരുകിലുണ്ടായിരുന്നു . അതെടുത്ത് ചുണ്ടോട് ചേർക്കുമ്പോള്‍ അയാളുടെ കാതുകളില്‍ വർഷങ്ങൾക്കു മുമ്പ് കേട്ട ആ വാക്കുകള്‍ മുഴങ്ങി നിന്നു.

കുടുംബം നശിപ്പിക്കാനായി പിറന്ന സന്തതി. നട്ടുച്ച വരെ കിടന്നുറങ്ങിയിട്ട് എണീറ്റ്‌ വരുമ്പോള്‍ വേണ്ടതെല്ലാം മുമ്പില്‍ നിരത്താന്‍ നിന്റെ അച്ഛന്‍ സമ്പാദിച്ച കാശും , അറവു മാടിനെപ്പോലെ പണിയെടുക്കാന്‍ ഈ ഞാനും ഉണ്ടല്ലോ.ധിക്കാരി !

ഇന്ന്, അമ്മയുടെ വാത്സല്യം ചാലിച്ച ആ ചായയുടെ മധുരത്തില്‍ അയാള്‍ ആ ഓർമ്മകള്‍ അലിയിച്ചു കളയാന്‍ ശ്രമിച്ചു.

രാത്രി വൈകിയെത്തിയത് കൊണ്ട് വരദയോടു അധികമൊന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല . നേരെ ചെന്നത് അവളുടെ മുറിയിലേക്കാണ്‌.തൻറെ അനുജത്തിക്ക് മാത്രം ഒരു മാറ്റവുമില്ല . പുസ്തകങ്ങള്‍ മാത്രം അലങ്കാരമായുള്ള ചന്ദമുള്ള മുറി.

പുറത്ത് മഴ തകർക്കുന്നു.

അമ്മേ , വരദ എവിടെ ?” രവി ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു.

അവള്‍ കുളിക്വ . കോളേജില്‍ പോണ്ടേ !അമ്മ ഓർമ്മിപ്പിച്ചു.

അവളിപ്പോള്‍ പഴയ കോളേജ്‌ വിദ്യാർത്ഥിനി  ഒന്നുമല്ലല്ലോ. ചുരുങ്ങിയ കാലം കൊണ്ടവള്‍,താൻ പഠിച്ച കോളേജിലെ തന്നെ ബയോ കെമിസ്ട്രി വിഭാഗം ഹെഡ് ആയി മാറിക്കഴിഞ്ഞില്ലേ!രവി ചിന്തിച്ചു.

 

മേശയില്‍ ഒരു കെട്ടു പേപ്പര്‍ ഇരിക്കുന്നു. ഉത്തര കടലാസുകളാണ്‌. ഒന്ന് രണ്ടെണ്ണം മറിച്ചു നോക്കി .

എന്തൊരു കണിശക്കാരിയാണ് അവളെന്ന് ഓർത്തു  കൊണ്ട് നിൽക്കുമ്പോൾ, കുളിച്ച് ഈറനായി വരദ ഡൈനിംഗ് ടേബിളിന്റെ അരികിലേക്ക് ഓടി വന്നു .

അമ്മേ എന്റെ ബ്രേക്ക് ഫാസ്റ്റ് !അമ്മയോടായി വിളിച്ചു പറഞ്ഞ ശേഷം രവിയുടെ കൈലിരുന്ന ഉത്തര കടലാസുകളിലേക്ക് കണ്ണോടിച്ചു.എന്നിട്ട് ,ചോദിച്ചു.

എന്താ ഏട്ടാ ,പഴയ കോളേജ്‌ ലൈഫിലേക്ക് പോയോ?”

എന്താടി ഇത് ? അല്പ്പം കരുണയൊക്കെ ആകാം .” അയാളുടെ  വാക്കുകള്‍ക്കുള്ള മറുപടി ഉടന്‍ തന്നെ  കിട്ടി .  

വേണ്ട. വേണ്ട . ആ ഡിപ്പാര്ട്ട്മെന്റില്‍ കൈ കടത്തണ്ട. ഞാന്‍ കഷ്ടപ്പെട്ട് പഠിച്ചാണ് റാങ്കോടെ പാസ്സായത്. കഷ്ടപ്പെടാത്തവർക്ക്  എന്റേന്നു ഒരു കരുണയും കിട്ടില്ല .

സംഭാഷണം നടക്കുമ്പോള്‍ തന്നെ അമ്മ കൊണ്ട് വെച്ച ഭക്ഷണവും അവള്‍ അകത്താക്കിക്കഴിഞ്ഞിരുന്നു. തുടർന്ന്  ‍ രവിയുടെ കൈലിരുന്ന കടലാസ് കെട്ടും പിടിച്ചു വാങ്ങി ഹാൻഡ്‌  ‌ ബാഗിലേക്ക് തിരുകി കേറ്റി ഓടുന്നതിനൊപ്പം വിളിച്ചു പറഞ്ഞു.

വന്നിട്ട് സംസാരിക്കാം . കേട്ടോ

................................................................................................................................

അബുദാബിയിലായിരുന്നപ്പോള്‍ നാട് കാണാന്‍ വല്ലാത്ത കൊതിയായിരുന്നു. രവി നാട്ടിലെത്തിയിട്ടിപ്പോള്‍ ഒരാഴ്ച്ചയായി. മടുത്തു തുടങ്ങിയിരിക്കുന്നു നാടും വീടും .എവിടെയെന്നില്ലാതെ ബൈക്കുമെടുത്ത് ഇറങ്ങിയതാണ് .അറിയാതെ സെന്റ്‌ സേവിയേഴ്സ് കോളേജ്‌ ജങ്ഷനില്‍ വണ്ടി നിന്നു . കോളേജിലായിരുന്നപ്പോള്‍ ബസ്സിറങ്ങി നിന്നോർക്കുന്ന    പോലെ ഓർത്തു.

"ബീച്ച് വേണോ ക്ലാസ് വേണോ ?"

ഒരു വ്യത്യാസം മാത്രം. ഭൂരിപക്ഷത്തിന്റെ കണക്കെടുക്കാന്‍ കൂട്ടുകാരാരും ഒപ്പമില്ല. അന്നതായിരുന്നു ഒടുവിലത്തെ തീരുമാനം. ഭൂരിപക്ഷത്തിന്റെ അഭിപ്രായം നോക്കിയാണ് ക്ലാസില്‍ കയറണോ അതോ തൊട്ടടുത്തുള്ള ബീച്ചിലേക്ക് പോകണോ എന്ന് തീരുമാനിച്ചിരുന്നത്. വർഷങ്ങൾക്ക് ശേഷം വന്നതല്ലേ  ഹാൻടില്‍ കോളേജിലേക്ക് തന്നെ തിരിഞ്ഞു. ഗേറ്റ് വരെ എത്തി. ഉള്ളിലേക്ക് കയറാന്‍ കഴിഞ്ഞില്ല. രവിയുടെ മനസ്സ് അകാരണമായി വിറക്കുന്നുണ്ടായിരുന്നു. ആറു വർഷം മുമ്പൊരു മാർച്ച്  മാസം സുവോളജി അദ്ധ്യാപികയുടെയും കോളേജ്‌ പ്രിന്സിപ്പളിന്റെയും മുന്നില്‍ കുനിഞ്ഞു നിന്ന് വിറച്ച അതേ വിറയിലായിരുന്നു മനസ്സില്‍ .

ആ വിറയിലില്‍ വഴി തിരിഞ്ഞ ജീവിതത്തില്‍ രവി എന്ത് നേടിയെന്നത് ഇന്നും ഒരു ചോദ്യച്ചിഹ്നമായി അവശേഷിക്കുന്നു .

................................................................................................................................

കൃത്യമായി ട്യൂഷന് പോകുമായിരുന്നത് കൊണ്ട് കോളേജ്‌ ജീവിതം പരമാവധി ആഘോഷിക്കാന്‍ തന്നെയായിരുന്നു രവി,ജോയ്,മുഹമ്മദ്‌ എന്നീ മൂന്നംഗ സംഘത്തിന്റെ തീരുമാനം. ട്യൂഷന്‍ സെന്റെറില്‍ പ്രാക്ടിക്കല്‍ ക്ലാസില്‍ കുത്തിക്കീറി പഠിക്കുന്ന പ്രാണികളോടുള്ള കരുണ, രവിയും കൂട്ടരും കോളേജില്‍ കാണിച്ചു. സാഹസികമായിത്തന്നെ ഒരൊറ്റ പ്രാക്ടിക്കല്‍ ക്ലാസിലും അവര്‍ കയറിയില്ല.എന്നാല്‍ യുണിവേഴ്സിറ്റി പരീക്ഷ സമയത്ത് റിക്കോര്ഡുകള്‍ ഹാജരാക്കണമല്ലോ! ഒടുവില്‍ രണ്ട് രാത്രിയും പകലും മമ്മദിന്റെ വീടിന്റെ മച്ചിലിരുന്ന് കരവിരുത് തെളിയിച്ചു തന്നെ മൂവരും  റിക്കോര്ഡുകള്‍ പൂര്ത്തിയാക്കി. അപ്പോഴാണ് മമ്മദിനൊരു മോഹം. സുവോളജി ടീച്ചര്‍ എന്തായാലും ഒപ്പ് തരില്ല . അപ്പോള്‍ പിന്നെ അത് കൂടി ഇട്ടിട്ട് പ്രിന്സികപ്പാളിന്റെ റൂമില്‍ സീല്‍ വെക്കാന്‍ കൊടുക്കാം. അവസാന നിമിഷം റിക്കോര്ഡ് പൂർത്തിയാക്കിയെങ്കിലും ടീച്ചര്‍ ഒപ്പ് തരില്ലെന്ന്‍ രവിക്കും ഉറപ്പായിരുന്നു.

പണി പാളിയത് അവിടെയല്ല. പ്രിന്സികപ്പാളിന്റെ മുന്പില്‍ റിക്കോര്ഡുകള്‍ എല്ലാം എത്തിക്കഴിഞ്ഞ ശേഷം  കണിശക്കാരിയായ  ആ ടീച്ചര്‍ പ്രതികരിച്ചു.

മൂന്നു റിക്കോര്ഡുകളിലും നിലവിലുള്ള ഒപ്പുകളെല്ലാം കള്ളയൊപ്പുകള്‍!

കൂട്ടത്തില്‍ റാങ്ക് സ്വപ്നമായ രവിയുള്ളത് കൊണ്ട് പ്രിന്സി പ്പാളിന്റെ നിർബന്ധപ്രകാരം അവർക്ക്  പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം കൊടുത്തു. എന്നാല്‍ ടീച്ചര്‍ അവരെ വെറുതെ വിട്ടില്ല. പരീക്ഷ ഹാളില്‍ ചെന്ന്‍ എക്സാമിനർക്ക് റിപ്പോർട്ട്     ചെയ്തു . ഫലത്തില്‍  രവിക്കുൾപ്പെടെ   മൂന്നു പേർക്കും   സുവോളജി പ്രാക്ടിക്കലിനു മിനിമം മാർക്ക് . മുഴുവന്‍ മാർക്കും   കിട്ടേണ്ട സ്ഥാനത്ത് അറുപതോളം മാർക്ക്   കുറഞ്ഞതല്ല രവിയെ തളർത്തിയത്. ഒരേയൊരു മാർക്കിനു  അപേക്ഷിച്ചിരുന്ന കോളേജില്‍ നിന്നെല്ലാം രവിക്ക് എം .എസ് .സി ക്ക് അഡ്മിഷന്‍ നഷ്ടമായി. അവിടെ പടിയിറങ്ങിയത് രവിയുടെ സ്വപ്നങ്ങളായിരുന്നു. എം എസ്.സി , പി.എച്ച്. ഡി, ഡോ.രവി ..... എല്ലാം....

പിന്നെ ഒരു വർഷം   മനസ്സിന് വഴങ്ങാത്ത കംപ്യുട്ടര്‍ ഭാഷകൾക്കിടയിൽ  ജീവിതം കളഞ്ഞു. ഒടുവില്‍ അടിഞ്ഞത് അബുദാബി സിറ്റിയിലെ പ്രശസ്തമായ അഹല്യ ഹോസ്പിറ്റലിലായിരുന്നു. അവിടത്തെ റിസപ്ഷനിസ്റ്റായി അയാള്‍ സ്വയം ഒതുങ്ങിക്കൂടി. കണ്ട സ്വപ്നങ്ങളെല്ലാം കേരളത്തിന്റെ മണ്ണിലുപേക്ഷിച്ച് പറക്കുമ്പോള്‍ അയാള്‍ സ്വപ്നങ്ങളെ വെറുത്തിരുന്നു .

..................................................................................................................................

രവി ബൈക്കിന്റെ ഹാൻഡില്‍    വീണ്ടും തിരിച്ചു. ഒരിക്കലും മടുക്കാത്ത കടലിന്റെ സൗന്ദര്യം തേടി. മണലോരത്ത് കടലിന്റെ അഗാധതയിലേക്ക്‌ നോക്കിയിരുന്നപ്പോള്‍ അയാളുടെ ഉള്ളില്‍ നഷ്ടസ്വപ്‌നങ്ങളായിരുന്നില്ല. പകരം, കണിശക്കാരിയായ തന്റെ അനുജത്തി വരദയുടെ മുഖമായിരുന്നു.

അവളുടെ വാശി,പുതിയ കുറേ രവിമാരെക്കൂടി ഈ തലസ്ഥാന നഗരിക്ക് സമ്മാനിക്കുമോ! ചെറുപ്പത്തിന്റെ കുസൃതിത്തരങ്ങൾക്കൊപ്പം  നാടിനു വേണ്ടി ചെയ്തു തീർക്കാന്‍  കൊതിക്കുന്ന നിരവധി സ്വപ്നങ്ങളുടേയും അവകാശി കൂടിയാണവര്‍ എന്ന സത്യം തന്റെ അനുജത്തി അറിഞ്ഞിരുന്നെങ്കി ല്‍ ........

അതവളെ അറിയിക്കാനുള്ള മാർഗ്ഗങ്ങള്‍ തേടി രവിയുടെ മനസ്സ് വീണ്ടും അലഞ്ഞു കൊണ്ടിരുന്നു.



16/6/2010

Thursday, 27 February 2014

“കത്തിൻറെ ഔപചാരികത ഒഴിവാക്കി ഞാൻ കുറിക്കുന്നു”

“കത്തിൻറെ ഔപചാരികത ഒഴിവാക്കി ഞാൻ കുറിച്ചോട്ടെ ???കാരണം, അറിയില്ലെനിക്ക്എന്ത് അഭിസംബോദന ചെയ്യണമെന്ന്. ഒരു ഡോക്ട്ടർക്ക് താൻ ചികിത്സിക്കുന്ന രോഗിയോട് പ്രണയം തോന്നാൻ പാടുണ്ടോ ? ചോദ്യം ഞാൻ പലയാവർത്തി സ്വയം ചോദിച്ചു നോക്കി.. പക്ഷെ ഞാൻ പോലും അറിയാതെ നിന്നോടുള്ള പ്രണയം എന്നിൽ പൂവിടുകയായിരുന്നു. എനിക്കാദ്യം എന്നിലെ എന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല.  തൊട്ടു മുമ്പ് വരെ എന്റെ വിശ്വാസം ഞാൻ അറിയാതെ എന്നിൽ ഒന്നും സംഭവിക്കില്ല എന്നായിരുന്നുഅതുകൊണ്ട് തന്നെയാണ് എനിക്കാദ്യം വിശ്വസിക്കാൻ പ്രയാസം തോന്നിയതും.  പോകെ പോകെ എനിക്കത് വിശ്വസിക്കേണ്ടി വന്നുകാരണം അതുവരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക അനുഭൂതിയിലേക്ക്‌ നീ എന്നെ ആനയിച്ചു കൊണ്ടുപോവുകയായിരുന്നുനിന്നെപ്പറ്റിയുള്ള എന്റെ തിരിച്ചറിവിനു യുഗ യുഗാന്തരങ്ങളായി കമിതാക്കൾ കൈമാറിയ സ്നേഹത്തിന്റെ നിറമില്ല, ഗന്ധമില്ല, കാമാർത്തിയില്ല. കുറിപ്പിന് അവർ കൈ മാറിയ പ്രണയ ലേഖനത്തിന്റെ മുഖഭാവം പോലും ഇല്ല. ഇന്നേവരെ ഒരു പ്രണയലേഖനം എഴുതുവാനോ, വായിക്കുവാനോ ഞാൻ തുനിഞ്ഞിട്ടില്ല എന്നതാണ് സത്യംമാത്രമല്ല എന്റെയീ വികാരങ്ങളെ പ്രപഞ്ചത്തിലെ മറ്റൊന്നിനോടും സാദൃശ്യപ്പെടുത്താൻ എനിക്ക് കഴിയില്ല.

നിന്നെ ചികിത്സിക്കുന്ന ഒരു ഡോക്ട്ടർ കൂടിയാണ് ഞാൻ. അപ്പോൾ ഇത് വായിക്കാൻ നിനക്ക് കഴിയുമെന്ന എന്റെ  പ്രതീക്ഷ എന്നിൽ കുഴിച്ചു മൂടുകയെ മാർഗമുള്ളെന്നെനിക്ക് നന്നായറിയാം. പക്ഷേ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും നിനക്കായി മാറ്റി വെച്ച മുറിയിലേക്ക് നിന്നെയും കൊണ്ട് സ്റ്റ്രെചെരും അനുബന്ധ ഉപകരണങ്ങളും പോകുമ്പോൾ ഹൃദയം കുത്തി നീറുന്ന വേദന ഞാനറിഞ്ഞു.കാരണം എനിക്കിനി അവിടെ വന്ന് നിനക്ക് കൂട്ടിരിക്കാൻ അനുവാദമില്ല. അതുള്ളത് ബന്ധുക്കൾക്കാണ്‌.

പ്രിയേ, നീ എന്തിനാണ് അത്രയും ഉയരത്തിൽ വലിഞ്ഞു കയറിയത്? അടി തെറ്റി വീണ നിമിഷത്തിൽ നീ അറിഞ്ഞോ ബോധത്തോടെയുള്ള അവസാന നിമിഷമാണ് അതെന്നു? അറിഞ്ഞിരിക്കില്ല.  എന്നിലൂടെ രോഗിയെ / രോഗത്തെ അറിയാനും പഠിക്കാനുമായി നിരവധി മെഡിക്കൽ വിദ്യാർഥികൾ ഇടം വലം നിൽക്കുന്നുണ്ടായിരുന്നു.അവർ എന്നോടുള്ള ഭയം വെളിവാകും വിധമുള്ള സ്വരത്തിൽ നീ എന്ന രോഗിയെ പറ്റിയുള്ള നിജസ്ഥിതി അറിയിച്ചപ്പോൾ ,എനിക്ക് നീ തീവ്ര പരിചരണം വേണ്ട ഒരു രോഗി മാത്രമായിരുന്നു.പിന്നീട് തിരക്കുകളുമായി ഓടി നടന്ന എന്നരികിലേക്ക് നിന്നെ ഒരു നോക്ക് കാണണമെന്ന അപേക്ഷയുമായി നിരവധിപ്പേർ എത്തി. രോഗിയെക്കാണാൻ പറ്റില്ലെന്ന് പരുഷമായ സ്വരത്തിൽ ഞാനവരോട് പറഞ്ഞ് കൊണ്ടിരുന്നു. ഒരു ദിവസം എന്റെ കരങ്ങളിലേക്ക് ഒരു ചെറിയ കാര്ഡ് വെച്ചു നീട്ടി കുഞ്ഞു മാലാഖയെപ്പോലെ നിന്റെ അനിയത്തി നിന്ന് വിതുമ്പി. അവയവദാനം ചെയ്യാനുള്ള നിന്റെ വിഷ് കാർഡ് ആയിരുന്നു അത്. പിന്നീടുള്ള ഏതാനും മിനിട്ടുകളിൽ അവളിലൂടെ നിന്നെ ഞാൻ അറിഞ്ഞു തുടങ്ങി. നീയെന്ന 23 കാരിയെ ഇരട്ടി പ്രായമുള്ള ഞാൻ പ്രണയിക്കാൻ തുടങ്ങിയത് അതിലുമേറെ കഴിഞ്ഞായിരുന്നെന്നു തോന്നുന്നു.

"മോൾ കരുതും പോലെ ഇച്ചക്ക് ഒന്നും സംഭവിക്കില്ല. ധൈര്യമായി പൊകൂ.”
വിഷ് കാർഡ് തിരികെ നൽകി ഞാൻ അവളോട് പറഞ്ഞു
"ഇച്ച കാർഡ് കൈയിൽ സൂക്ഷിച്ചിരുന്നു, ഡോക്ട്ടർ.പെട്ടെന്ന് എന്തെങ്കിലും പറ്റിയാൽ ചികിത്സിക്കുന്ന ഡോക്ട്ടറെ കാണിക്കണം എന്നും പറഞ്ഞിരുന്നു."
ഞാൻ അവളെ പിന്നിലാക്കി അവളുടെ ഇച്ചയുടെ അരികിലേക്ക് പോയി. അവിടെ മുഖത്തെ ചൈതന്യത്തിനു ഒട്ടും കോട്ടമേൽക്കാതെ നീ കിടപ്പുണ്ടായിരുന്നു.മുരടൻ ഡോക്ട്ടർ എന്നെല്ലാവരും മുദ്ര കുത്തിയിരുന്ന ഞാൻ നിന്നരികിലായി ഇരുന്നു.

അനിയത്തി പിന്നീട് എത്തിച്ചു തന്ന ചില പുസ്തകത്താളുകളിലൂടെ ഞാൻ നിന്നെ പ്രണയിക്കാൻ ആരംഭിച്ചത് നീ അറിഞ്ഞിരുന്നോ പ്രിയേ ? എങ്ങനെ അറിയാൻ! ഒന്നുമറിയാതെ ,ഒന്നും കാണാതെ നീ എന്നരികിൽ ഉറങ്ങുമ്പോൾ ഞാൻ മറ്റൊരാളായി മാറുകയായിരുന്നു. അതെ , കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം കണ്ട് മറന്ന ഒരു രോഗിയും എന്റെ ഏകാന്തതയിൽ കൂട്ട് കൂടാൻ വന്നില്ല. പക്ഷേ എന്നിലെ മാംസ മാംസ നിബദ്ധമല്ലാത്ത രാഗത്തെ ഉണർത്താൻ നിനക്ക് കഴിഞ്ഞു. പ്രിയേ ,നിനക്ക് വേണ്ടി കരുതി വെച്ച ഒരു നൂറു സംവത്സരങ്ങൾ എന്നിലുണ്ട്.നീ അറിയണം."


ന്യൂറൊളജിസ്റ്റ്  Dr . ദേവ് അയാളുടെ കൈയിൽ ഏതാനും മണിക്കൂറുകൾ മുമ്പ് വന്നു പെട്ട പ്രണയ ലേഖനം കണ്ട് അത്ഭുതപെട്ടു പോയി.അയാൾ താൻ ചികിത്സിക്കുന്ന ഒരു രോഗിയെ അവളുടെ രചനകളിലൂടെ,പ്രവര്ത്തികളിലൂടെ അറിയുകയായിരുന്നു .പക്ഷേ ബോധമുള്ള അവസ്ഥയിൽ നാളുകൾക്ക് മുമ്പ് നീല മഷിയിൽ അവളെഴുതിയ ലേഖനം പതിവിനു വിപരീതമായി അയാളെ അസ്വസ്ഥനാക്കി.മരുന്നുകൾ കുറിച്ചു കൊടുത്തു ശീലിച്ച അയാളുടെ കൈകൾ  വർഷങ്ങൾക്കു ശേഷം വീണ്ടും മലയാള ഭാഷയിൽ ഏതാനും വരികൾ എഴുതി. അത് ഇങ്ങനെയായിരുന്നു.

“ഇനി ഞാൻ ഞാനായിത്തന്നെ  പറയട്ടെ പ്രിയേ,
നിന്നെ ഞാൻ പ്രണയിച്ചത് നിമിഷമാണ്. കാരണം നിന്റെ ലേഖനം കണ്ടെടുക്കുമ്പോൾ, നീ എന്ന പോലീസ് ഉദ്യോഗസ്ഥക്ക് എങ്ങനെ ഒരു ഡോക്ട്ടറായി സ്വയം അവരോധിച്ച് ഇങ്ങനെ ഒരു പ്രണയലേഖനം എഴുതാൻ കഴിഞ്ഞെന്ന ഉത്തരം കിട്ടാത്ത ചോദ്യം എന്നിൽ അവശേഷിക്കുന്നു.നിന്റെ പ്രണയ ലേഖനം തന്നെയാണ് എന്റെയും . കാരണം നീ അകക്കണ്ണിലൂടെ ഞാനായി മാറിയവളാണ്.പ്രിയേ ഞാനിന്നു നിന്നെ അഗാധമായി പ്രണയിക്കുന്നു  എന്ന് പറഞ്ഞു കൊണ്ട് സത്യവും  മിഥ്യയും  വേർതിരിച്ചറിയാൻ പ്രയാസപ്പെട്ട് അവസാനിപ്പിക്കുന്നു.


എന്ന്.....
നിന്നിലൂടെ പ്രണയമെന്തെന്നറിഞ്ഞ ഒരു
ഏകാകി”

Dr  ദേവിന് തന്റെ കൈകളെ വിശ്വസിക്കാനായില്ല. തനിക്കിതിനു കഴിഞ്ഞോ? താൻ അവൾക്കായി എഴുതിയിരിക്കുന്നു.! പ്രണയമെന്തെന്നറിയാത്ത തന്നിൽ നുര പൊങ്ങിയ വികാരം സത്യത്തിൽ പ്രണയമായിരുന്നോ എന്ന് പോലും അയാൾക്കുറപ്പിക്കാനാകുന്നുണ്ടായിരുന്നില്ല.