Thursday, 27 February 2014

“കത്തിൻറെ ഔപചാരികത ഒഴിവാക്കി ഞാൻ കുറിക്കുന്നു”

“കത്തിൻറെ ഔപചാരികത ഒഴിവാക്കി ഞാൻ കുറിച്ചോട്ടെ ???കാരണം, അറിയില്ലെനിക്ക്എന്ത് അഭിസംബോദന ചെയ്യണമെന്ന്. ഒരു ഡോക്ട്ടർക്ക് താൻ ചികിത്സിക്കുന്ന രോഗിയോട് പ്രണയം തോന്നാൻ പാടുണ്ടോ ? ചോദ്യം ഞാൻ പലയാവർത്തി സ്വയം ചോദിച്ചു നോക്കി.. പക്ഷെ ഞാൻ പോലും അറിയാതെ നിന്നോടുള്ള പ്രണയം എന്നിൽ പൂവിടുകയായിരുന്നു. എനിക്കാദ്യം എന്നിലെ എന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല.  തൊട്ടു മുമ്പ് വരെ എന്റെ വിശ്വാസം ഞാൻ അറിയാതെ എന്നിൽ ഒന്നും സംഭവിക്കില്ല എന്നായിരുന്നുഅതുകൊണ്ട് തന്നെയാണ് എനിക്കാദ്യം വിശ്വസിക്കാൻ പ്രയാസം തോന്നിയതും.  പോകെ പോകെ എനിക്കത് വിശ്വസിക്കേണ്ടി വന്നുകാരണം അതുവരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക അനുഭൂതിയിലേക്ക്‌ നീ എന്നെ ആനയിച്ചു കൊണ്ടുപോവുകയായിരുന്നുനിന്നെപ്പറ്റിയുള്ള എന്റെ തിരിച്ചറിവിനു യുഗ യുഗാന്തരങ്ങളായി കമിതാക്കൾ കൈമാറിയ സ്നേഹത്തിന്റെ നിറമില്ല, ഗന്ധമില്ല, കാമാർത്തിയില്ല. കുറിപ്പിന് അവർ കൈ മാറിയ പ്രണയ ലേഖനത്തിന്റെ മുഖഭാവം പോലും ഇല്ല. ഇന്നേവരെ ഒരു പ്രണയലേഖനം എഴുതുവാനോ, വായിക്കുവാനോ ഞാൻ തുനിഞ്ഞിട്ടില്ല എന്നതാണ് സത്യംമാത്രമല്ല എന്റെയീ വികാരങ്ങളെ പ്രപഞ്ചത്തിലെ മറ്റൊന്നിനോടും സാദൃശ്യപ്പെടുത്താൻ എനിക്ക് കഴിയില്ല.

നിന്നെ ചികിത്സിക്കുന്ന ഒരു ഡോക്ട്ടർ കൂടിയാണ് ഞാൻ. അപ്പോൾ ഇത് വായിക്കാൻ നിനക്ക് കഴിയുമെന്ന എന്റെ  പ്രതീക്ഷ എന്നിൽ കുഴിച്ചു മൂടുകയെ മാർഗമുള്ളെന്നെനിക്ക് നന്നായറിയാം. പക്ഷേ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും നിനക്കായി മാറ്റി വെച്ച മുറിയിലേക്ക് നിന്നെയും കൊണ്ട് സ്റ്റ്രെചെരും അനുബന്ധ ഉപകരണങ്ങളും പോകുമ്പോൾ ഹൃദയം കുത്തി നീറുന്ന വേദന ഞാനറിഞ്ഞു.കാരണം എനിക്കിനി അവിടെ വന്ന് നിനക്ക് കൂട്ടിരിക്കാൻ അനുവാദമില്ല. അതുള്ളത് ബന്ധുക്കൾക്കാണ്‌.

പ്രിയേ, നീ എന്തിനാണ് അത്രയും ഉയരത്തിൽ വലിഞ്ഞു കയറിയത്? അടി തെറ്റി വീണ നിമിഷത്തിൽ നീ അറിഞ്ഞോ ബോധത്തോടെയുള്ള അവസാന നിമിഷമാണ് അതെന്നു? അറിഞ്ഞിരിക്കില്ല.  എന്നിലൂടെ രോഗിയെ / രോഗത്തെ അറിയാനും പഠിക്കാനുമായി നിരവധി മെഡിക്കൽ വിദ്യാർഥികൾ ഇടം വലം നിൽക്കുന്നുണ്ടായിരുന്നു.അവർ എന്നോടുള്ള ഭയം വെളിവാകും വിധമുള്ള സ്വരത്തിൽ നീ എന്ന രോഗിയെ പറ്റിയുള്ള നിജസ്ഥിതി അറിയിച്ചപ്പോൾ ,എനിക്ക് നീ തീവ്ര പരിചരണം വേണ്ട ഒരു രോഗി മാത്രമായിരുന്നു.പിന്നീട് തിരക്കുകളുമായി ഓടി നടന്ന എന്നരികിലേക്ക് നിന്നെ ഒരു നോക്ക് കാണണമെന്ന അപേക്ഷയുമായി നിരവധിപ്പേർ എത്തി. രോഗിയെക്കാണാൻ പറ്റില്ലെന്ന് പരുഷമായ സ്വരത്തിൽ ഞാനവരോട് പറഞ്ഞ് കൊണ്ടിരുന്നു. ഒരു ദിവസം എന്റെ കരങ്ങളിലേക്ക് ഒരു ചെറിയ കാര്ഡ് വെച്ചു നീട്ടി കുഞ്ഞു മാലാഖയെപ്പോലെ നിന്റെ അനിയത്തി നിന്ന് വിതുമ്പി. അവയവദാനം ചെയ്യാനുള്ള നിന്റെ വിഷ് കാർഡ് ആയിരുന്നു അത്. പിന്നീടുള്ള ഏതാനും മിനിട്ടുകളിൽ അവളിലൂടെ നിന്നെ ഞാൻ അറിഞ്ഞു തുടങ്ങി. നീയെന്ന 23 കാരിയെ ഇരട്ടി പ്രായമുള്ള ഞാൻ പ്രണയിക്കാൻ തുടങ്ങിയത് അതിലുമേറെ കഴിഞ്ഞായിരുന്നെന്നു തോന്നുന്നു.

"മോൾ കരുതും പോലെ ഇച്ചക്ക് ഒന്നും സംഭവിക്കില്ല. ധൈര്യമായി പൊകൂ.”
വിഷ് കാർഡ് തിരികെ നൽകി ഞാൻ അവളോട് പറഞ്ഞു
"ഇച്ച കാർഡ് കൈയിൽ സൂക്ഷിച്ചിരുന്നു, ഡോക്ട്ടർ.പെട്ടെന്ന് എന്തെങ്കിലും പറ്റിയാൽ ചികിത്സിക്കുന്ന ഡോക്ട്ടറെ കാണിക്കണം എന്നും പറഞ്ഞിരുന്നു."
ഞാൻ അവളെ പിന്നിലാക്കി അവളുടെ ഇച്ചയുടെ അരികിലേക്ക് പോയി. അവിടെ മുഖത്തെ ചൈതന്യത്തിനു ഒട്ടും കോട്ടമേൽക്കാതെ നീ കിടപ്പുണ്ടായിരുന്നു.മുരടൻ ഡോക്ട്ടർ എന്നെല്ലാവരും മുദ്ര കുത്തിയിരുന്ന ഞാൻ നിന്നരികിലായി ഇരുന്നു.

അനിയത്തി പിന്നീട് എത്തിച്ചു തന്ന ചില പുസ്തകത്താളുകളിലൂടെ ഞാൻ നിന്നെ പ്രണയിക്കാൻ ആരംഭിച്ചത് നീ അറിഞ്ഞിരുന്നോ പ്രിയേ ? എങ്ങനെ അറിയാൻ! ഒന്നുമറിയാതെ ,ഒന്നും കാണാതെ നീ എന്നരികിൽ ഉറങ്ങുമ്പോൾ ഞാൻ മറ്റൊരാളായി മാറുകയായിരുന്നു. അതെ , കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം കണ്ട് മറന്ന ഒരു രോഗിയും എന്റെ ഏകാന്തതയിൽ കൂട്ട് കൂടാൻ വന്നില്ല. പക്ഷേ എന്നിലെ മാംസ മാംസ നിബദ്ധമല്ലാത്ത രാഗത്തെ ഉണർത്താൻ നിനക്ക് കഴിഞ്ഞു. പ്രിയേ ,നിനക്ക് വേണ്ടി കരുതി വെച്ച ഒരു നൂറു സംവത്സരങ്ങൾ എന്നിലുണ്ട്.നീ അറിയണം."


ന്യൂറൊളജിസ്റ്റ്  Dr . ദേവ് അയാളുടെ കൈയിൽ ഏതാനും മണിക്കൂറുകൾ മുമ്പ് വന്നു പെട്ട പ്രണയ ലേഖനം കണ്ട് അത്ഭുതപെട്ടു പോയി.അയാൾ താൻ ചികിത്സിക്കുന്ന ഒരു രോഗിയെ അവളുടെ രചനകളിലൂടെ,പ്രവര്ത്തികളിലൂടെ അറിയുകയായിരുന്നു .പക്ഷേ ബോധമുള്ള അവസ്ഥയിൽ നാളുകൾക്ക് മുമ്പ് നീല മഷിയിൽ അവളെഴുതിയ ലേഖനം പതിവിനു വിപരീതമായി അയാളെ അസ്വസ്ഥനാക്കി.മരുന്നുകൾ കുറിച്ചു കൊടുത്തു ശീലിച്ച അയാളുടെ കൈകൾ  വർഷങ്ങൾക്കു ശേഷം വീണ്ടും മലയാള ഭാഷയിൽ ഏതാനും വരികൾ എഴുതി. അത് ഇങ്ങനെയായിരുന്നു.

“ഇനി ഞാൻ ഞാനായിത്തന്നെ  പറയട്ടെ പ്രിയേ,
നിന്നെ ഞാൻ പ്രണയിച്ചത് നിമിഷമാണ്. കാരണം നിന്റെ ലേഖനം കണ്ടെടുക്കുമ്പോൾ, നീ എന്ന പോലീസ് ഉദ്യോഗസ്ഥക്ക് എങ്ങനെ ഒരു ഡോക്ട്ടറായി സ്വയം അവരോധിച്ച് ഇങ്ങനെ ഒരു പ്രണയലേഖനം എഴുതാൻ കഴിഞ്ഞെന്ന ഉത്തരം കിട്ടാത്ത ചോദ്യം എന്നിൽ അവശേഷിക്കുന്നു.നിന്റെ പ്രണയ ലേഖനം തന്നെയാണ് എന്റെയും . കാരണം നീ അകക്കണ്ണിലൂടെ ഞാനായി മാറിയവളാണ്.പ്രിയേ ഞാനിന്നു നിന്നെ അഗാധമായി പ്രണയിക്കുന്നു  എന്ന് പറഞ്ഞു കൊണ്ട് സത്യവും  മിഥ്യയും  വേർതിരിച്ചറിയാൻ പ്രയാസപ്പെട്ട് അവസാനിപ്പിക്കുന്നു.


എന്ന്.....
നിന്നിലൂടെ പ്രണയമെന്തെന്നറിഞ്ഞ ഒരു
ഏകാകി”

Dr  ദേവിന് തന്റെ കൈകളെ വിശ്വസിക്കാനായില്ല. തനിക്കിതിനു കഴിഞ്ഞോ? താൻ അവൾക്കായി എഴുതിയിരിക്കുന്നു.! പ്രണയമെന്തെന്നറിയാത്ത തന്നിൽ നുര പൊങ്ങിയ വികാരം സത്യത്തിൽ പ്രണയമായിരുന്നോ എന്ന് പോലും അയാൾക്കുറപ്പിക്കാനാകുന്നുണ്ടായിരുന്നില്ല.


Wednesday, 26 February 2014

ശേഷിപ്പ്


വെള്ളിയാഴ്ച്ച ദിവസത്തെ അനാട്ടമി ക്ലാസ്സ് കഴിഞ്ഞ് സ്ഥിരമായി ഓറഞ്ചു ജൂസ് കഴിക്കാറുള്ള കടയില്‍ കയറിയപ്പോഴാണ് അമ്മയുടെ ഫോണ്‍ വിളി.
"എന്താ അമ്മേ?"
മറുതലക്കല്‍ അമ്മ പറഞ്ഞ മറുപടി കേട്ട് വിതുമ്പിക്കരയാന്‍ തുടങ്ങുമ്പോഴേക്കും അടുത്തു നിന്ന് സൈനു ചോദിച്ചു .
"എന്താടീ  എന്തു പറ്റി ? കരയാതെ കാര്യം പറയൂ "
എങ്ങനെയോ  പറഞ്ഞൊപ്പിച്ചു.
"സൈനൂ... നന്ദേട്ടന്‍..."
സൈനുവിനും, ഒപ്പം നിന്ന മറ്റു സുഹൃത്തുക്കള്‍ക്കും  സമാധാനിപ്പിക്കാന്‍  വാക്കുകള്‍ കിട്ടിയിട്ടുണ്ടാവില്ല. ഒക്കെ അവര്‍ക്ക് അറിയാമായിരുന്നു . ഏതോ യാന്ത്രിക ലോകത്തു പെട്ട പോലെ ഞാന്‍ ബാഗുമെടുത്ത് റോഡിലിറങ്ങി. ആദ്യം കണ്ടത് കോട്ടയം ഫാസ്റ്റ്. മറ്റൊന്നും ആലോചിച്ചില്ല. എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്ന ചിന്തയില്‍ ബസിനുള്ളിലേക്ക് ചാടിക്കയറി. സീറ്റില്‍  ഇരുന്നു കഴിഞ്ഞ് നിറഞ്ഞു തുളുമ്പുന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് ആലോചിച്ചു.
"ഇത്ര ധൃതിയില്‍ നാട്ടിലേക്ക് പോയിട്ടെന്തു കാര്യമാണുള്ളത്? ഒന്നുമില്ല. നിസ്സഹായരായ കുറെയേറെ ആളുകളെ കാണാമെന്നല്ലാതെ!"
ചിന്തകള്‍ കടിഞ്ഞാണില്ലാതെ പായാന്‍ തുടങ്ങി. ഉള്ളില്‍ കത്തിയമരുന്ന തീയില്‍ അവ കൂടുതല്‍ വെന്തുരുകുകയായിരുന്നു.
ഈ വര്‍ഷത്തെ  പ്രണയ ദിനം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു. അന്ന് യാദൃശ്ചികമായാണ് ജീനേച്ചിയെ വിളിച്ചത്. ഞാനോ ജീനേച്ചിയോ ഒരിക്കലും പ്രണയ ദിനം ആഘോഷിക്കാറുണ്ടായിരുന്നില്ല. എങ്കിലും ഫോണ്‍ എടുത്തുടന്‍ ജീനേച്ചി പറഞ്ഞ വാര്‍ത്ത  അതൊരു പ്രണയ ദിനമാണെന്നുള്ള ഓര്‍മ്മ എന്നില്‍  ഉണര്‍ത്തി .
"ശ്രീക്കുട്ടീ , നന്ദേട്ടന്‍ അവിടെ ഐ. സി. യു വില്‍ ആണ്. പനി കൂടിയതാണെന്നാ കൂട്ടുകാര്‍ പറയുന്നത്. എനിക്കാകെ പേടിയാകുന്നു. പ്രാര്‍ഥിക്കണേ മോളെ"
ജീനേച്ചി ഒരിക്കലും എനിക്ക് ഇളയച്ഛന്റെ മകള്‍ മാത്രമായിരുന്നില്ല. ഒരുമിച്ച് കളിച്ചു വളര്‍ന്ന കുട്ടിക്കാലത്ത് എന്നും നന്മയുടെ പാഠങ്ങള്‍ പഠിപ്പിച്ച കൂട്ടുകാരിയും , ഈശ്വരനെ കാണിച്ചു തന്ന  തികഞ്ഞ ഈശ്വര വിശ്വാസിയുമാണ്. എട്ടു വര്‍ഷത്തെ ദൈര്‍ഘ്യമുള്ള ജീനേച്ചിയുടേയും നന്ദേട്ടന്റേയും പ്രണയ ബന്ധം കണ്ടു വളര്‍ന്ന ഞാനായിരുന്നു ,പിന്നീട് അവര്‍ക്കിടയിലെ ഹംസമായി മാറിയത്. സ്വന്തം സഹോദരനായി സ്നേഹിക്കുന്ന നന്ദേട്ടന്‍ ദുബായിലെ  ഐ. സി. യു വില്‍ ആണെന്നു കേട്ടപ്പോള്‍ നെഞ്ചില്‍ ആരോ കൂര്‍ത്ത മുനയുള്ള ആയുധം കുത്തിയിറക്കിയ പോലെ തോന്നി. എന്നാല്‍ എന്റെ ആശങ്ക ഒരിക്കലും ജീനേച്ചി അറിയരുതെന്ന് മനസ്സ് പറഞ്ഞു.
“അയ്യേ ചേച്ചി എന്തിനാ കരയുന്നത് ? നാട്ടിലെപ്പോലെ ഒന്നുമല്ല. അന്യ നാട്ടില്‍ ഒരു കാര്യോം ഇല്ലെങ്കിലും അവര്‍ക്ക് രോഗിയെ ഐ. സി. യു വില്‍  ആക്കി പൈസ വാങ്ങാനോക്കെ വല്യ മിടുക്കാണ്. ഹണിയേട്ടന് ഒന്നുമുണ്ടാകില്ല.”  
ലോകത്തിലെ ഏറ്റവും നിഷ്ക്കളങ്കനായ മനുഷ്യനായാണ് എനിക്ക് നന്ദേട്ടനെ തോന്നിയിട്ടുള്ളത്. അതു കൊണ്ടു തന്നെ സ്വന്തം  ജീവിതത്തേക്കാള്‍ എന്റെ മനസ്സില്‍ മുന്‍ഗണന അവരുടെ ഇഷ്ടം സാക്ഷാത്കരിക്കുക എന്നുള്ളതായിരുന്നു.  വാര്‍ത്തയറിഞ്ഞു ആദ്യം ചിന്തിച്ചത് രണ്ടു മാസം കഴിഞ്ഞു നടത്താന്‍ നിശ്ചയിച്ചിട്ടുള്ള അവരുടെ വിവാഹം ചിലപ്പോള്‍ നീട്ടി വെച്ചേക്കാം എന്നായിരുന്നു. ഒത്തിരി കോളിളക്കം സൃഷ്ടിച്ച് ഒടുവില്‍ ഇരു കുടുംബക്കാരുടേയും പൂര്‍ണ്ണ സമ്മതത്തോടെയാണ് അത് നിശ്ചയിച്ചത്.
ഫോണ്‍ സംഭാഷം കഴിഞ്ഞും എന്റെ മുഖത്തെ മ്ലാനത കണ്ടിട്ടാകണം ഹോസ്റ്റലില്‍ ഒപ്പമുള്ള കൂട്ടുകാര്‍ വിവരം അന്വേഷിച്ചു. ജീന - നന്ദന്‍   പ്രണയ രഹസ്യങ്ങളില്‍ ചിലതും, ഇപ്പോള്‍ നന്ദേട്ടന്‍  ആശുപത്രിയിലാണെന്നും സൈനുവിനോടും മറ്റു കൂട്ടുകാരോടും പറഞ്ഞു കഴിഞ്ഞപ്പോള്‍ അവരെന്നെ ആശ്വസിപ്പിച്ചു. അവരുടെ  പ്രാര്‍ഥനയിലും ഞങ്ങളുടെ നന്ദേട്ടന്‍ സ്ഥാനം പിടിച്ചു.
അധികം ആരോടും സംസാരിക്കാതെ തങ്ങളുടെ ലോകത്ത് ഒതുങ്ങിക്കൂടി കഴിയുകയായിരുന്ന പതിനഞ്ചു വയസുകാരി ജീനയും ഇരുപത് വയസുകാരന്‍ നന്ദനും  കണ്ടു മുട്ടിയത് തികച്ചും യാദൃശ്ചികം . അന്ന് ഞാന്‍ ബാല്യത്തിന്റെ കുസൃതി വിട്ടു മാറാത്ത സ്കൂള്‍ക്കുട്ടി. പിന്നീട് അവര്‍ക്കിടയിലെ പ്രണയം അടുത്തറിഞ്ഞപ്പോള്‍ എന്തു കൊണ്ടോ ഈ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും മനോഹരങ്ങളായ രണ്ടു പൂമ്പാറ്റകളാണ് അവരെന്നു തോന്നി . അത്രക്കും മനോഹരമായിരുന്നു അവരുടെ അഭിലാഷങ്ങള്‍.....
“ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കപ്പെടേണ്ടതാണ്. ദൈവ ഭയം ഉണ്ടായാലേ നമ്മുടെ പ്രവൃത്തികള്‍ നന്നാകൂ . ഉള്ളറിഞ്ഞു പറഞ്ഞാല്‍ ഈശ്വരന്‍ കേള്‍ക്കും”
ഈശ്വര ഭക്തി തീരെയും ഇല്ലാതിരുന്ന എന്റെ  കുഞ്ഞു മനസ്സില്‍ ഈശ്വരനെ കാണിച്ചു തരാനുള്ള  എന്റെ ജീനേച്ചിയുടെ ശ്രമം വിജയിക്കുകയും ചെയ്തു. ഒപ്പം എന്റെ  പ്രാര്‍ഥനകളില്‍ നിറയെ അവരിരുവരുടേയും ജീവിതം നിറഞ്ഞു നിന്നു.
..................................................................................................................................
ടൗണില്‍ ബസിറങ്ങി ആദ്യം കണ്ട ഓട്ടോയില്‍ കയറി വീട്ടിലേക്ക് പോയി. ഉമ്മറപ്പടിയില്‍ ബാഗ് വെച്ച് അടുത്തു തന്നെയുള്ള ജീനേച്ചിയുടെ വീട് ലക്ഷ്യമാക്കി വേഗത്തില്‍ നടക്കുമ്പോള്‍ ജീനേച്ചിയുടെ സഹോദരീ  ഭര്‍ത്താവ് വിനുവേട്ടനെ കണ്ടു. എനിക്ക് ജീനേച്ചിയുടെ അവസ്ഥയെപ്പറ്റി  ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
“മീനയുടെ പ്രസവം അടുത്തെന്ന് കള്ളം പറഞ്ഞു സ്കൂളില്‍ നിന്നും കൊണ്ടു വന്നു. വിവരങ്ങള്‍ ഒന്നും അവളെ അറിയിക്കാതെ വീട്ടിലെത്തിക്കാന്‍ , അവള്‍ക്കൊപ്പം ജോലി ചെയ്യുന്ന അദ്ധ്യാപികമാരും ഞങ്ങളെ സഹായിച്ചു. ശ്രീക്കുട്ടി അങ്ങോട്ട് ചെല്ലൂ . അവളെക്കൊണ്ട് എന്തെങ്കിലും കഴിപ്പിക്കണേ”
ഒരു മാസമായി ജീനേച്ചി ഊണും ഉറക്കവും ഉപേക്ഷിച്ചു പ്രാര്‍ഥനയിലായിരുന്നു. എന്നെ കണ്ടുടന്‍,
“ശ്രീക്കുട്ടീ  ഇന്ന് വെള്ളിയാഴ്ച അല്ലേ ? നാളെയെന്താ ക്ലാസില്ലേ ?”
 ഉള്ളില്‍ നിറഞ്ഞ വേദന കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞൊപ്പിച്ചു.
“കൂട്ടുകാരൊക്കെ ഒരു സെമിനാറിനു പോകുന്നു. എനിക്ക് ഒറ്റക്ക് ഹോസറ്റലില്‍ നിക്കാന്‍ വയ്യ. ചേച്ചി ഇന്ന്  സ്കൂളില്‍ നിന്നും നേരത്തേ എത്തിയോ  ?”
ആ മുഖം വല്ലാതെ മാറിപ്പോയി. നന്ദേട്ടന്റെ അസുഖത്തിന്റെ വേദന മുഴുവന്‍ തിന്ന് ,ശോഷിച്ച ശരീരം.
“നീ അറിഞ്ഞില്ലേ ? മീനയുടെ പ്രസവം അടുത്തു,വേദന തുടങ്ങി എന്നൊക്കെ പറഞ്ഞെന്നെ ഇങ്ങു കൊണ്ടു വന്നു. ഇപ്പോളുണ്ട് ഇവള്‍ക്ക് ഒരു കുഴപ്പവുമില്ല. വേദന മാറിയത്രേ!”
വിഷയം മാറ്റാനായി ഞാന്‍ ചോദിച്ച ചോദ്യം വീണ്ടും വിഷമത്തിലേക്കു  തന്നെ കൊണ്ടു പോയി .
“ചേച്ചിയെന്താ ഒന്നും കഴിക്കാറില്ലേ? ആകെ ക്ഷീണിച്ചോരു കോലമായല്ലോ?”
ഇടറുന്ന സ്വരത്തില്‍  ചേച്ചി പറഞ്ഞു.
“നീയെന്താ ഒന്നും അറിയാത്തവളെപ്പോലെ... എന്റെ നന്ദേട്ടനവിടെ വയ്യാതെ .......” ശേഷം പൊട്ടിക്കരയാന്‍ തുടങ്ങി.
ഒരു മാസം മുമ്പ് നന്ദേട്ടനു  ചെറിയ   പനിയും തല വേദനയും തോന്നി. വിവാഹത്തീയതി അടുത്തു വരുന്നു. എട്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമുള്ള പ്രണയ സാഫല്യം. ഒരു ദിവസം ലീവെടുത്താല്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയുന്ന അവധി ദിവസങ്ങളില്‍ ഒരെണ്ണം കുറയുമെന്ന് കരുതിയാണ് ജീനേച്ചി ഫോണ്‍ വഴി അപേക്ഷിച്ചിട്ടും വക വെയ്ക്കാതെ ഓഫീസിലേക്ക് പോയത്. ആ പ്രണയ ദിനത്തിനു ശേഷം  ആരോടും സംസാരിക്കാന്‍ ഞങ്ങളുടെ നന്ദേട്ടനു കഴിഞ്ഞില്ല.  സഹ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ച നന്ദേട്ടന്  മെനിന്‍ജൈറ്റിസ് ആണെന്നാണ്‌ പിന്നീട് അറിഞ്ഞ വാര്‍ത്ത.
നന്ദേട്ടന്‍  ആശുപത്രിയിലാണെന്നു അറിഞ്ഞ ദിവസം മുതല്‍ എന്ത് കഴിച്ചാലും അതൊക്കെ ജീനേച്ചിയുടെ ശരീരം ചര്‍ദ്ദിയുടെ രൂപത്തില്‍ പുറന്തള്ളാന്‍   തുടങ്ങി. മനസ്സിന്റെ വേദന ശരീരവും അറിയുന്നുണ്ടായിരുന്നിരിക്കും.
എന്നാല്‍ അന്ന് മൂന്നു ദോശ എനിക്കൊപ്പം കഴിച്ചപ്പോള്‍ കണ്ടു നിന്നവര്‍ തെല്ലൊന്നു ആശ്വസിച്ചു. ജീനേച്ചിയുടെ ശരീരത്തെ ബലപ്പെടുത്താന്‍ അവ ഉതകുമെന്ന് ധരിച്ചു.
ജീനേച്ചിയുടെ ഫോണില്‍ പലരും വിളിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് പ്രശ്നം മണത്തു. ചില നികൃഷ്ഠ ജീവികളുണ്ട്. മറ്റുള്ളവരുടെ വേദന കണ്ട് സന്തോഷിക്കുന്നവര്‍. ഇനിയും മൂന്നു ദിവസമുണ്ട് നന്ദേട്ടനെ  നാട്ടിലെത്തിക്കാന്‍. ഫോണ്‍ വിളിച്ച് ആ വാര്‍ത്ത ആരും ചേച്ചിയെ അറിയിക്കണ്ട എന്ന വാശിയില്‍ കളിക്കുകയാണെന്ന വ്യാജേന അതിലേക്ക് വരുന്ന കോളുകള്‍ എല്ലാം എന്റെ ഫോണിലേക്ക് തിരിച്ചു വിടാനായി  ഡൈവര്‍ട്ട് എന്ന സംവിധാനം ഉയോഗിച്ചു.
“നന്ദേട്ടന്‍റെ അമ്മയും പെങ്ങളും ഇന്ന് വിളിച്ചില്ലല്ലോ. ശ്രീക്കുട്ടീ, ഫോണില്‍ കളിച്ചത് മതി. ഇങ്ങു തരൂ .”
കുറച്ചു തവണ ശ്രമിച്ചു നോക്കി. അവരുടെ ഫോണിലേക്ക് വിളിക്കാനാകാതെ ,
“ഇതിന് എന്തോ പ്രശ്നമുണ്ട്. നീ കളിച്ചു  നശിപ്പിച്ചോ ?”
അവര്‍ അവിടെ ഉണ്ടാകില്ല, ഏതെങ്കിലും അമ്പലത്തില്‍ പ്രാര്‍ഥനയ്ക്ക്‌ പോയിട്ടുണ്ടാകും എന്നൊക്കെ പറഞ്ഞു രാത്രി വരെ ജീനേച്ചിയോടൊപ്പം നിന്നു.  രാത്രി ഉറങ്ങാന്‍ കിടന്ന ശേഷം ജീനേച്ചി പെട്ടെന്ന് കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റു. ഒരു നിമിഷം എന്താണ് സംഭവിച്ചതെന്നറിയാതെ ഞാന്‍ പകച്ചുപോയി. എന്നാല്‍ പെട്ടെന്നു തന്നെ ചേച്ചി കിടക്കയിലേക്ക് തിരികെ വന്നു. ഒരു കുഞ്ഞു പേപ്പര്‍ കഷണം കൈലുണ്ട്. അരണ്ട വെളിച്ചത്തില്‍ അതില്‍ നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. ഇടയ്ക്കു ശല്യം ചെയ്തില്ല. പ്രാര്‍ഥന ആകുമെന്ന് മനസ്സ് പറഞ്ഞു. പേപ്പര്‍ തിരികെ വെച്ച് എന്റെ അരികിലായി വന്നു കിടന്നതിനു ശേഷം കാര്യം അന്വേഷിച്ചു.
“ഇത് യേശുവിന്റെ പ്രാര്‍ഥനയാണ്. ഏഴു ദിവസം മുടങ്ങാതെ ചൊല്ലിയാല്‍ നമ്മുടെ ആഗ്രഹം സാധിക്കുമെന്ന്! രാവിലെ അവിടുന്ന് അമ്മ വിളിച്ചു പറഞ്ഞതാണ്. അവര്‍ ചൊല്ലാന്‍ തുടങ്ങി. എന്നോടും ചൊല്ലണമെന്ന്.”
അപ്പോള്‍ മനസില്‍ നിറഞ്ഞ വികാരങ്ങളെ അക്ഷരങ്ങളിലേക്ക് പകര്‍ത്താന്‍ അശക്തയാണ്.    വേദന കടിച്ചമര്‍ത്തി ഞാന്‍ ചോദിച്ചു.
“എന്തു പറ്റി ഇപ്പോള്‍ കൃഷ്ണ ഭക്തി ഒക്കെ മാറിയോ ?”
 മറുപടി എന്നെ അതിശയിപ്പിച്ചു.
“ശ്രീക്കുട്ടീ,കൃഷ്ണനോ ക്രിസ്തുവോ നബിയോ ആരുമായിക്കോട്ടെ എനിക്കെന്റെ നന്ദേട്ടനെ  തിരിച്ചു വേണം. അവരാരോടും ഞങ്ങള്‍ ഒരു തെറ്റും ചെയ്തില്ലല്ലോ. എന്നും നന്ദി പറഞ്ഞിട്ടേ ഉള്ളൂ. അറിയാതെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിച്ചിട്ടേ ഉള്ളൂ..."
എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ ഞാന്‍ മൗനം പാലിച്ചു.
"ശ്രീക്കുട്ടി ...ഉറക്കപ്രാന്തീ  നീ ഉറങ്ങിയോ??”
ഉറക്കം വന്നു കഴിഞ്ഞാല്‍ നിമിഷ നേരം കൊണ്ട് ഉറങ്ങുന്ന ശീലം എന്നെ ആ പ്രതിസന്ധിയില്‍ നിന്നും രക്ഷിച്ചു. ഞാന്‍ ഉറങ്ങിക്കാണുമെന്നു തന്നെ ചേച്ചിയും ധരിച്ചു.
പിന്നെയുള്ള രണ്ടു ദിവസം ഞങ്ങളെ സംബന്ധിച്ച് വല്ലാത്ത സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. പതുക്കെപ്പതുക്കെ നന്ദേട്ടന്‍റെ അവസ്ഥ അല്‍പ്പം മോശമാണെന്നും ചിലപ്പോള്‍ മികച്ച ചികിത്സ ലഭിക്കുന്നതിനായി നാട്ടിലേക്ക് കൊണ്ടു വരാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു.
 “ ചേച്ചി വിഷമിക്കണ്ട. നമുക്ക് വീട്ടില്‍ പോയി കാണാം കേട്ടോ” സമധാനിപ്പിക്കനെന്നോണം ഞാന്‍ പറഞ്ഞു.
“ഏയ്‌ അതെങ്ങനെ പറ്റും ? ആശുപത്രിയിലേക്കല്ലേ കൊണ്ടു വരുന്നത്. എനിക്ക് കണ്ടില്ലെങ്കിലും വേണ്ടില്ല മോളേ. അസുഖം പെട്ടെന്നു മാറിയാല്‍ മതി.”
സ്കൂളില്‍ വിളിച്ചു ലീവ് അറിയിച്ചപ്പോള്‍ അവിടെ ജീനേച്ചിയുടെ കൂടെ ജോലി ചെയുന്ന ചില അദ്ധ്യാപകര്‍ വീട്ടിലേക്ക് വരുകയാണെന്നും ജീനയെ കാണണമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. അതിനു തക്ക കാരണം എന്തായിരിക്കുമെന്ന്  ചേച്ചി ചിന്തിച്ചില്ല.
 “ഇന്ന് സ്കൂളില്‍ നിന്നും ചിലര്‍ വരും . എന്നെ സമാധാനിപ്പിക്കാന്‍ വേണ്ടി. പാവങ്ങള്‍. അല്ലേ ?”
അതെ അവര്‍ വരുന്നത് അതിനു തന്നെയായിരുന്നു.പക്ഷെ നന്ദേട്ടന്റെ  അസുഖം പെട്ടെന്നു കുറയുമെന്ന് പറഞ്ഞു സമാധാനിപ്പിക്കാന്‍ ആയിരുന്നില്ലെന്നു മാത്രം. എന്തുകൊണ്ടോ ആ ദിവസം പതിവിലും കൂടുതല്‍ ബന്ധുക്കള്‍ ആ വീട്ടിലേക്ക് വന്നതു  കൊണ്ടാകണം ചേച്ചി കട്ടിലില്‍ നിന്നും തല പോക്കിയില്ല. ഇടയ്ക്കു എന്നെ അടുത്തേക്ക് വിളിച്ചു.
“ശ്രീക്കുട്ടീ, നീ നന്ദേട്ടന്‍റെ വീട്ടില്‍ ഒന്ന് വിളിക്കൂ. എന്നോട് സ്നേഹമുണ്ടെങ്കില്‍ ...പ്ലീസ് മോളെ. മൂന്നു ദിവസമായി ഞാന്‍ അവരോടു വിവരങ്ങള്‍ അന്വേഷിച്ചിട്ട്...”
അതിലും കൂടുതല്‍ സഹിക്കാന്‍ എനിക്ക് ത്രാണിയില്ലായിരുന്നു. നന്ദേട്ടന്‍റെ  ചേതനയറ്റ ശരീരം വിമാനത്താവളത്തില്‍ നിന്നും ബന്ധുക്കള്‍ ഏറ്റു വാങ്ങിക്കഴിഞ്ഞു. ഇനിയും ആ സത്യം മറച്ചു വെച്ചിട്ട് ആര്‍ക്കെന്തു ലാഭം കിട്ടാനാണ്‌.! എന്റെ നാവില്‍ നിന്നും അതറിയുവാനായിരുന്നു ജീനേച്ചിയുടെ വിധി.
“ ഇനി അങ്ങോട്ട് വിളിച്ചിട്ട് കാര്യമില്ല ചേച്ചി. നന്ദേട്ടന്‍ പോയി . ഇനി വരില്ല.”
 വ്യക്തമായിത്തന്നെ ഞാന്‍ അത് പറഞ്ഞു. ഒരു വേള പ്രപഞ്ചമാകെ നിശ്ചലമായ പോലെ തോന്നി.
അവസാനമായി ആ ശരീരം ഒന്നു കാണാന്‍ ആരും ഞങ്ങള്‍ക്ക് അവസരം ഉണ്ടാക്കിയില്ല.അതുകൊണ്ടു തന്നെ,
“ എന്റെ നന്ദേട്ടന്‍  മരിച്ചിട്ടില്ല ശ്രീക്കുട്ടീ . ദുബായിലെ ഏതോ തടവറയില്‍ രഹസ്യമായി പാര്‍പ്പിച്ചിരിക്കുകയാണ്. ആ മുഖം പോലുള്ള ഒരു മുഖം മൂടി ധരിപ്പിച്ച് ആരെയോ അവര്‍ കടത്തി വിട്ടതാണ്. എനിക്ക് ഉറപ്പുണ്ട്.”
ഇങ്ങനെ ചേച്ചി പറയുമ്പോള്‍ അത് സമനില തെറ്റിയ മനസിന്റെ തോന്നലായി എടുക്കേണ്ട ഞാന്‍ ഉള്ളില്‍ എവിടെയോ അത് സത്യമായിരുന്നെങ്കില്‍ എന്നാശിച്ചു പോയി.
മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി. നന്ദേട്ടന്‍ സ്ഥിരമായി എന്റെ സ്വപ്നങ്ങളെ പിന്‍ തുടര്‍ന്നു. കാലത്തിനു മുറിവിന്റെ ആഴം കുറയ്ക്കാനല്ലാതെ ഒരിക്കലും ആ വേദന പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ കഴിയില്ല. ഇതെഴുതുമ്പോള്‍ എന്റെ അരികില്‍ വന്നിരുന്ന ആ പച്ചക്കുതിര അതിനു തെളിവാണ്.
"നന്ദേട്ടാ, ആര്‍ക്കാണ് മറക്കാനാകുക !!"
അതിനെ  നോക്കി ഞാന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
............................................................................................................


Sunday, 12 January 2014

ഓഡിയോളജി അഥവാ ശ്രവണശാസ്ത്രം

              നിർവ്വചനം അനുസരിച്ച് ഓഡിയോളജി  എന്നാൽ കേൾവി , കേൾവിക്കുറവ് , പരിഹാര  മാർഗങ്ങൾ എന്നിവയെ പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയാണ്‌ . ഓഡിയോളജി എന്ന ശാസ്ത്ര ശാഖയെപ്പറ്റി പഠിച്ച്അത് സാധാരണ ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തിയുള്ള ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരെയാണ് ഓഡിയോളജിസ്റ്റ് എന്ന് വിളിക്കുന്നത്‌ .

                   ശബ്ദതരംഗങ്ങളെ  ചെവിക്കുള്ളിലുണ്ടാകുന്ന ചില ഊർജ്ജ പരിവർത്തനങ്ങളുടെ ഫലമായി ചെറിയ വൈദ്യുതോർജത്തിന്റെ രൂപത്തിൽ നാഡികൾ മസ്തിഷ്കത്തിലെത്തിക്കുന്നു.മസ്തിഷ്ഘം അവ മനസിലാക്കിയെടുക്കുന്നു.ഇങ്ങനെയാണ് സാധാരണ ഗതിയിൽ കേൾവി സാധ്യമാകുന്നത്‌.എന്നാൽ  "എന്താണ് കേൾവിക്കുറവ്? അതിൻറെ പരിണിത ഫലങ്ങൾ എന്തൊക്കെയാണ് ? പരിശോധന മാർഗങ്ങൾ ഏവ ? കേൾവിക്കുറവ് പരിഹരിക്കാനാകുമോ? ”ഇവയെപ്പറ്റി നമുക്ക് കൂടുതൽ അറിയാം .

                    നമ്മുടെ സമൂഹത്തിൽ ജനിക്കുന്ന 1000 നവജാത ശിശുക്കളിൽ 4 കുഞ്ഞുങ്ങളും  ജന്മനാ കേൾവിക്കുറവ് ഉള്ളവരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .ഇത്തരത്തിൽ കേൾവിക്കുറവുമായി ജനിക്കുന്ന കുഞ്ഞുങ്ങൾ സംസാര രൂപീകരണത്തിൽ ഉറപ്പായും പിന്നിലായിരിക്കും .കാരണം കേൾവിയാണ് സംസാര വികസനത്തിൽ മുഖ്യ പങ്ക് വഹിക്കുന്നത് . ഇത്തരം കുഞ്ഞുങ്ങൾ വളർന്നു വരുംതോറും അവരുടെ ആവശ്യങ്ങൾ മറ്റുള്ളവരെ അറിയിക്കാൻ ചില ആംഗ്യങ്ങൾ കാണിക്കാൻ തുടങ്ങും . തുടർന്ന് ആംഗ്യഭാഷയാകും  അവരുടെ ആശയ വിനിമയത്തിനുള്ള ഏകമാർഗം.

                  ഈ പറഞ്ഞത് ജന്മനാ കേൾവിക്കുറവ് ഉള്ളവരുടെ കാര്യമാണ് .മറ്റു ചിലർക്ക്സാധാരണമായ സംസാര ഭാഷ രൂപീകരിച്ചതിനു ശേഷം ചില കാരണങ്ങൾ നിമിത്തം,അതായത് അപകടം , നാഡികൾക്ക് ഉണ്ടാകുന്ന തകരാറുകൾ , മധ്യ കർണ്ണത്തിലെ അണുബാധ തുടങ്ങിയവ നിമിത്തം കേൾവിശക്തി ക്രമേണ കുറഞ്ഞ് വരുകയും  തുടർന്ന്  പൂർണമായും നഷ്ടമാകുന്നു .പിന്നെയൊരു വിഭാഗത്തിന് പ്രായാധിക്യത്താൽ കേൾവിശക്തി നഷ്ടമാകുന്നു  . രണ്ടു കൂട്ടരും അനുഭവിക്കുന്ന പ്രധാന പ്രശ്നം മറ്റുള്ളവർ പറയുന്നത് മനസിലാകുന്നില്ല  എന്നുള്ളതാണ് . ജോലിയിലും  കുടുംബ ജീവിതത്തിലും ഇത്തരക്കാർക്ക് മാനസിക സംഘർഷം അനുഭവിക്കേണ്ടതായി വരുന്നു . കൂടാതെ വർഷങ്ങളോളം കേൾവിസാധ്യമാകാത്തത്തിൻറെ ഫലമായി ക്രമേണ ഇവരിൽ സംസാരത്തിൽ അവ്യക്തതയും സ്വര വ്യതിയാനവും കണ്ടു വരുന്നു .
ഇത്തരം വൈകല്യമുള്ള കുഞ്ഞുങ്ങളിലും മുതിർന്നവരിലും ഒരിക്കലും സ്വാഭാവികമായ കേൾവിശക്തി തിരികെ കൊണ്ട് വരാൻ സാധിക്കിലെന്നത് പരമാർഥം. എങ്കിലും ഓഡിയോളജിസ്റുകളുടെ സഹായത്തോടെ നല്ലൊരു ശതമാനം കഴിവുകളും വികസിപ്പിച്ചെടുക്കാനാകും.

പരിശോധന മാർഗങ്ങൾ

              കേൾവിക്കുറവുള്ള  ആളിനെ കൃത്യ സമയത്ത് തന്നെ പുനരധിവാസം സാധ്യമാക്കുക എന്നുള്ളതാണ് ഏതൊരു ഓഡിയോളജിസ്റ്റിൻറെയും സുപ്രധാന കർത്തവ്യം .ഇതിനായി  കേൾവി ശക്തി നിർണ്ണയം നടത്തുകയാണ് ആദ്യ പടി .

       കേൾവി ശക്തി നിർണ്ണയം ചെയ്യുന്നതിന് നിരവധി പരിശോധന മാർഗങ്ങൾ നിലവിലുണ്ട് .

          കുട്ടികളിൽ പ്രധാനമായും ചെയ്യുന്ന ടെസ്റ്റ്ആണ് BERA . കുഞ്ഞിനെ ഉറക്കി കിടത്തി  (ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള  മരുന്ന് നല്കി ) ചെവിയിലൂടെ ശബ്ദം നല്കി തത്സമയം മസ്തിഷ്കത്തിൽ ഉണ്ടാകുന്ന തരംഗങ്ങളെ സ്വീകരിച്ച് അപഗ്രഥിച് കേൾവി ശക്തി അനുമാനിക്കാനാകുന്ന ടെസ്റ്റാണ് ഇത് . ശബ്ദം കേട്ട് ശരിയായി പ്രതികരിക്കാനകാത്ത പ്രായക്കാരിൽ   കേൾവിയെ പറ്റിയുള്ള വ്യക്തമായ രൂപം ഒരു ഓഡിയോളജിസ്റ്റ്നു മനസിലാക്കാൻ BERA  ആവശ്യമാണ് . ചില പ്രത്യേക സാഹചര്യത്തിൽ മുതിർന്നവരിലും ടെസ്റ്റ്ചെയ്തു വരുന്നുണ്ട് .

         ഇത് കൂടാതെ പ്രായഭേദമന്യേ  ചെവിയുടെ മധ്യ ഭാഗത്തെ അണുബാധയും മറ്റും കണ്ടെത്തുന്നതിനായി TYMPANOMETRY എന്നൊരു ടെസ്റ്റും നിലവിലുണ്ട് . തരത്തിൽ മധ്യകർണ്ണത്തിലോ ആന്തരിക കർണ്ണത്തിലോ ഉണ്ടാകുന്ന അണുബാധയും കർണ്ണപടത്തിലെ ദ്വാരവും ക്ഷതവും ഒക്കെ പരിഹരിക്കാൻ പലപ്പോഴും ENT ഡോക്ടറുടെ സഹായം  തേടേണ്ടതായി വരുന്നു.അതിലൂടെ കേൾവി ശേഷി പൂർണ്ണമായോ ഭാഗികമായോ തിരികെ കൊണ്ട് വരാനും കഴിയും .

               മുതിർന്നവരിൽ  സാധാരണയായി  ചെയ്തു  വരുന്ന  ടെസ്റ്റ്‌  ആണ് PURE TONE AUDIOMETRY . Frequency,Intensity വ്യതിയാനമുള്ള  പല  തരം  ശബ്ദങ്ങൾ  നല്കി  ആണ്  ഇത്  ചെയ്യുന്നത്  .കേൾക്കുന്നയാളുടെ  പ്രതികരണം   ശ്രദ്ധിച്ചാണ്  അയാളുടെ  കേൾവി  ശേഷി  കണ്ടെത്താനാകുന്നത്‌ . പൊതുവെ എല്ലാവരും കേട്ടിരിക്കാൻ സാധ്യത ഉള്ള ഓഡിയോ മീറ്റർ എന്ന ഉപകരണമാണ് ഇത്തരത്തിൽ മുതിർന്നവരിൽ കേൾവി പരിശോധിക്കാൻ ഉപയോഗിക്കുന്നത് .
          ശബ്ദ ത്തോടുള്ള കുഞ്ഞിൻറെ പ്രതികരണം (അതായത് ശ്വാസ വ്യതിയാനം ,    കണ്ണിൻറെ ചലനം ,തല തിരിക്കുന്നത് ,ചിരിക്കുന്നത് എന്നിവയൊക്കെ) നിരീക്ഷിച്ച് കേൾവി ശക്തി നിഗമനത്തിൽ എത്താവുന്ന BOA എന്നൊരു ടെസ്റ്റും ഉണ്ട് . ഇത് ചെയുന്നതിനും ഓഡിയോ മീറ്റർ തന്നെയാണ് ഉപയോഗിക്കുന്നത് .

                 OAE (Oto Acoustic Emissions) എന്നൊരു  ടെസ്റ്റ്‌  ഇപ്പോൾ  വ്യാപകമായി  ഉപയോഗിച്ച്  വരുന്നുജനിച്ചയുടൻ കുഞ്ഞിൻറെ കേൾവി  ശേഷിയെ  പറ്റി  പഠിക്കുന്നതിനായാണ്  ടെസ്റ്റ്‌  ഉപയോഗിക്കുന്നത് . ഇതൊരു സ്ക്രീനിംഗ് ടെസ്റ്റ്ആണ് .അതായത് കേൾവിക്കുറവ് ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ മാത്രമാണ് ഇതിലൂടെ സാധിക്കുന്നത് . പ്രശ്നം  കാണിക്കുന്ന  കുട്ടികളിൽ  മേൽപ്പറഞ്ഞ  ടെസ്റ്റുകൾ  ചെയ്ത്‌ കേൾവിക്കുറവിന്റെ തോത് അളക്കേണ്ടതായി വരുന്നു.കേൾവി  കുറവുള്ള  കുട്ടികളെ  എത്രയും  ചെറിയ  പ്രായത്തിൽ  കണ്ടെത്തി  അവർക്ക്‌  വേണ്ട  പരിശീലനങ്ങൾ  ആരംഭിക്കുന്നതിനു  ജനിച്ചുടനെ   OAE ചെയുന്നത്  മൂലം  സാധിക്കാറുണ്ട്.(മറ്റു ചില പ്രശ്നങ്ങൾ ഉള്ള  മുതിർന്നവരിലും OAE ഉപയോഗിച്ച് വരുന്നു)

               ചിലരിൽ ചെവിക്കുള്ളിൽ നിന്നും തുടർച്ചയായി മൂളൽ പോലെ കേൾക്കാറുണ്ട്. കേൾവിക്കുറവിന്റെ ഭാഗമായും അല്ലാതെയും പ്രശ്നം ഉണ്ടാകാൻ സാധ്യത ഉണ്ട് .ഇതിനെ ടിനൈറ്റിസ്  എന്നാണ് പറയുന്നത്.ഓഡിയോളജിസ്റ്റ്ന്റെ സഹായത്തോടെ പരിശോധന നടത്താനും പരിഹാരം കണ്ടെത്താനും കഴിയുന്ന ഒരു പ്രശ്നമാണ് ഇതെന്ന് പലർക്കും അറിയില്ല .

            ഇത്തരത്തിലുള്ള ഉപകരണം ഉപയോഗിച്ചുള്ള ടെസ്റ്റുകൾക്ക് പുറമേ അനൗപചാരികമായ നിർണ്ണയം( INFORMAL  ASSESSMENT) ചെയ്യാനും ഓഡിയോളജിസ്റ്റ് പ്രാപ്തരാണ്അതായത് കേൾവിക്കുറവുവുള്ളയാളിനോട് സംസാരിക്കുക,ചെണ്ട /മണി/കിലുക്ക് തുടങ്ങിയ പല ഫ്രീക്വൻസിയിൽ  ഉള്ള  ശബ്ദം പുറപ്പെടുവിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചു പരിശോധിക്കുക, വളരെ വലിയ ശബ്ദം കൊടുത്ത് പ്രതികരണം ശ്രദ്ധിക്കുക തുടങ്ങിയ മാർഗങ്ങൾ മുഖേന കേൾവിക്കുറവ് എത്ര മാത്രം ഉണ്ടെന്നു കണ്ടെത്താനാകും .

           ചിലർ കേൾവിക്കുറവ് അഭിനയിക്കാറുണ്ട്. അത്തരക്കാരെ  ടെസ്റ്റുകളുടെ സഹായത്തോടെയോ അല്ലാതെയോ നിഷ്പ്രയാസം തിരിച്ചറിയാം .

പുനരധിവാസം

മേൽ സൂചിപ്പിച്ച  പല തരം പരിശോധന മാർഗങ്ങളുടെ സഹായത്തോടെ ഒരാളുടെ കേൾവി നിർണ്ണയം നടത്തി കഴിഞ്ഞാൽ അതിനെ മറി കടക്കാനുള്ള  മാർഗം നിർദ്ദേശിക്കുകയാണ് അടുത്ത പടി.

പ്രധാനമായും രണ്ടു മാർഗങ്ങളാണ് അതിനായുള്ളത്.

1) ശ്രവ സഹായിയുടെ ഉപയോഗം

          ചെവിയുടെ വെളിയിൽ ഘടിപ്പിക്കുന്ന യന്ത്രമാണിത് .ഇതിൻറെ സഹായത്തോടെ ശബ്ദം ആമ്പ്ലിഫൈ (തീവ്രത കൂട്ടി )ചെയ്ത്ചെവിയിലേക്ക് നൽകാനാകും.പല തരത്തിലുള്ള ശ്രവണ സഹായികൾ ലഭ്യമാണ്  വസ്ത്രത്തിൽ ഘടിപ്പിച്ച ശേഷം കേബിൾ ഉപയോഗിച്ച് ചെവിയിലേക്ക് ശബ്ദം  നൽകുന്നവ,ചെവിയുടെ പിന്നിൽ വയ്ക്കുന്നവ ,ചെവിയിലേക്കുള്ള ദ്വാരത്തിൽ വയ്ക്കുന്നവ ,കണ്ണടയുമായി ഘടിപ്പിച്ചു വയ്ക്കുന്നവ  ഇവയൊക്കെ അതിൽ പെടും . ഓരോ യന്ത്രത്തിലും ശബ്ദത്തിന്റെ ക്രമീകരണങ്ങൾ വ്യത്യസ്ഥ രീതിയിലാണ് സാധ്യമാകുന്നത്കേൾവിക്കുറവിന്റെ തോതനുസരിച്ച് ഏത് ശ്രവണ സഹായിയാണ് തെരഞ്ഞെടുക്കെണ്ടാതെന്നു തീരുമാനിക്കുന്നതും ,അതിൽ വേണ്ട മറ്റു ക്രമീകരങ്ങൾ (ഫൈൻ   ടുണിംഗ്  ) ചെയ്തു കൊടുക്കേണ്ടതും ഓഡിയോളജിസ്റ്റിന്റെ കർത്തവ്യമാണ്.

2. കോക്ലിയാർ ഇംപ്ലാൻറ്

ശസ്ത്ര ക്രിയ വഴി ചെവിക്കുള്ളിൽ ഘടിപ്പിക്കുന്ന ഉപകരണമാണ് കോക്ലിയാർ ഇംപ്ലാൻറ് . ചെവിക്കുള്ളിൽ വെയ്ക്കുന്നതിന് ഒപ്പം ശ്രവണ സഹായിക്കു സമാനമായ ആകൃതിയുള്ള ഒരു ഭാഗം ചെവിയുടെ പുറമേയും വയ്ക്കേണ്ടതുണ്ട്. ശ്രവണ സഹായിയെക്കാൾ എന്ത് കൊണ്ടും മികച്ച ഫലം കോക്ലിയാർ ഇംപ്ലാൻറ്  തരുമെന്നതാണ്പരമാർഥം.എന്നാൽ ചെലവു കൂടിയ പ്രക്രിയ ആയതു കൊണ്ടും ശസ്ത്രക്രിയ  ചെയ്യാനുള്ള മറ്റു ചില പരിമിതികൾ കാരണവും പലർക്കും കോക്ലിയാർ ഇംപ്ലാൻറ് ചെയ്യാൻ കഴിയാതെ പോകുന്നു.

(സാമൂഹ്യ ക്ഷേമ വകുപ്പിന്റെ പ്രവർത്തനമായി ശ്രീ യേശുദാസിന്റെ പങ്കാളിത്തത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് ശ്രുതിതരംഗം.ധാരാളം കുരുന്നുകൾക്ക്സൗജന്യമായി   കോക്ലിയാർ ഇംപ്ലാൻറ് ശസ്ത്ര ക്രിയ പദ്ധതി പ്രകാരം ചെയ്തു കൊടുക്കുന്നുണ്ട് എന്നത്  പ്രശംസനീയമാണ്)
കോക്ലിയാർ ഇംപ്ലാൻറ്,ശ്രവ സഹായി ഇവ രണ്ടും കൂടാതെ BAHA ,BRAIN STEM IMPLANT തുടങ്ങിയ ഉപകരണങ്ങളും കേൾവിക്കുറവ് പരിഹരിക്കാനായി ഉപയോഗിക്കുന്നുണ്ട് .

ഇത്തരത്തിൽ  കോക്ലിയാർ ഇംപ്ലാൻറ് /ശ്രവ സഹായി /BAHA /BRAIN STEM IMPLANT ഉപയോഗിച്ചത് കൊണ്ട് മാത്രം കുഞ്ഞിനു എല്ലാ ശബ്ദങ്ങളും കേട്ടു മനസിലാക്കാൻ സാധിക്കില്ല .കൃത്രിമമായി ഘടിപ്പിച്ച യന്ത്രത്തിലൂടെ കേൾക്കുക എന്ന പ്രക്രിയ പഠിപ്പിച്ചെടുക്കുന്ന പ്രത്യേക പരിശീലന മാർഗത്തെ AUDITORY VERBAL THERAPY (AVT) എന്ന് അറിയപ്പെടുന്നു .ശാസ്ത്രീയമായി  AVT എടുക്കാൻ പ്രാവീണ്യമുള്ളയാളാണ് ഓഡിയോളജിസ്റ്റ്.
വർഷങ്ങളുടെ ശ്രമ ഫലമായി മാത്രമേ മേൽപ്പറഞ്ഞ യന്ത്രത്തിന്റെ സഹായത്തോടെയും AVT പരിശീലനത്തിലൂടെയും സംസാര ഭാഷ കേട്ട് മനസിലാക്കുന്ന തലത്തിലേക്ക് കുഞ്ഞിനെ എത്തിക്കാനാകൂ.ഇതിനായി രക്ഷകർത്താക്കൾക്കുള്ള പങ്ക് വളരെ വലുതാണ്‌ .ശേഷം സംസാരത്തിൽ ഉച്ചാരണ ശുദ്ധിക്കുറവ് ,സ്വര വ്യത്യാസം എന്നിവ കാണിക്കുന്നവർക്കായി സ്പീച്ച് തെറാപ്പി നല്കേണ്ടതും അനിവാര്യമാണ് .

പ്രായമായത്തിനു ശേഷം കേൾവികുറവ് വന്നവർക്ക് പൊതുവെ ശ്രവണ സഹായി ഫല പ്രദമാണെങ്കിലും പലരും ഉപയോഗിക്കാൻ മടി കാണിച്ചു വരുന്നു . കാഴ്ച കുറയുമ്പോൾ കണ്ണട ഉപയോഗിക്കും പോലെയാണ് കേൾവി കുറയുമ്പോൾ  ശ്രവണ സഹായി ഉപയോഗിക്കുന്നത് എന്ന വസ്തുത അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ല . ഒരുപാട് നാൾ തുടർച്ചയായി കേൾവി സാധ്യമാകാതെ വന്നാൽ കേൾക്കാൻ കാരണമായ നാഡികളുടെ പ്രവർത്തന ക്ഷമത കുറയുന്നു .അത് കൊണ്ട് തന്നെ ശ്രവണ സഹായി ഉപയോഗം ആരംഭിക്കാൻ വൈമുഖ്യം കാണിക്കാതിരിക്കുന്നത് നന്ന് .
കുട്ടികളിലും മുതിർന്നവരിലും കേൾവിയിൽ  ഉണ്ടാകുന്ന വ്യതിയാനങ്ങൾ അനുസരിച്ചു മേൽപ്പറഞ്ഞ യന്ത്രങ്ങളിൽ പലപ്പോഴും ചില ക്രമീകരണങ്ങൾ  നടത്തേണ്ടതായി വരാം .ഈ അവസരത്തിലും ഓഡിയോളജിസ്റ്റ് അവരുടെ സേവനത്തിനായി സജ്ജനായിരിക്കും….

“ഓർക്കുക വൈകല്യമുള്ളവർക്ക് എത്രയും പെട്ടെന്ന് സഹായം ലഭിക്കുന്നത് അവരുടെ ശോഭനമായ ഭാവിക്കുള്ള മുതൽകൂട്ടായിരിക്കും.”